PRAVASI

സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

Blog Image

തൃശ്ശൂർ: പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്. നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്‍റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ വ്യക്തമാക്കി.നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്നായിരുന്നു നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍റെ പ്രതികരണം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. 

ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്‍ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധതയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന്‍ കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്. പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെ മുകുന്ദന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം നമസ്തേ കേരളത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 


മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില്‍ എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുനില്‍ ലാലൂര്‍ ഉള്‍പ്പടെയുള്ള സീറ്റ് മോഹികളെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. അതേ സമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുകുന്ദന്‍ ഉന്നയിച്ച പേയ്മെന്‍റ് സീറ്റ് ആരോപണത്തോടെ പ്രതികരിക്കാതെ ഗീതാ ഗോപി ഒഴിഞ്ഞു മാറുകയാണ് ചെയ്തത് മുകുന്ദന്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ നാട്ടികയില്‍ മാത്രമല്ല, മറ്റിടങ്ങളിലും സിപിഐ കടുത്ത പ്രതിരോധത്തിലാകും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.