ഈ വർഷത്തെ പ്രവീൺ മെമ്മോറിയൽ സ്കോളർഷിപ്പ് ആഷ്‌ലി പോളിഡോറിന് സമ്മാനിച്ചു. സതേൺ ഇലിനോയിസ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ആഷ്ലിക്കുള്ള സ്കോളർഷിപ്പ് കൈമാറ്റം ചെയ്തത്. 2014 ൽ ചിക്കാഗോയിൽ
കൊല്ലപ്പെട്ട പ്രവീൺ വർഗീസ് എന്ന നിയമ വിദ്യാർത്ഥിയുടെ സ്മരണാർത്ഥം പ്രവീണിന്റെ കുടുംബം നൽകിവരുന്ന സ്കോളർഷിപ്പാണ് ഇത്. പഠനപരമായും പ്രവർത്തന പരമായും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കായാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. വളരെ ശ്രദ്ധേയവും പ്രചോദനകരവുമായ വ്യക്തിത്വമുള്ള ആഷ്‌ലി, സ്കോളർഷിപ്പ് ഏറ്റുവാങ്ങിയതിനു ശേഷം ഒരു ഹോമിസൈഡ് ഡിറ്റക്ടീവ് ആകണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ട് വേദിയിൽ സംസാരിച്ചു.

കഴിഞ്ഞ 11 വർഷമായി ഈ സ്കോളർഷിപ്പ് നേടിയ എല്ലാ നിയമവിദ്യാർത്ഥികളും വിവിധ നിയമപ്രവർത്തന മേഖലകളിലും പൊതു സേവനരംഗത്തും സജീവമായി ഏർപ്പെട്ടിരിക്കുന്നു എന്നതിൽ അഭിമാന പുളകിതയായി കൊണ്ട് ചടങ്ങിൽ പങ്കെടുത്ത ഫാക്കൽറ്റി അംഗങ്ങൾക്കും മറ്റെല്ലാവർക്കും പ്രവീണിന്റെ അമ്മ ലൗലി വർഗീസ് അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തി. " ഈ പരിപാടിയോട് ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ചെയ്തു തീർക്കാനായി കുറച്ച് ആഴ്ചകളായി എന്നോടൊപ്പം അഹോരാത്രം പ്രവർത്തിച്ച ക്രിമിനൽ ജസ്റ്റിസ് പ്രോഗ്രാം ഡയറക്ടർ മിസ്റ്റർ ഗിബ്ലിന് ഞാൻ വളരെയധികം നന്ദിയറിയിക്കുന്നു. " ലൗലി വർഗീസ് പറഞ്ഞു. കൂടാതെ ഡീൻ ഓഫ് സ്റ്റുഡന്റസ് ആയ ഡോ. ബർഗിൻ, SIU ചാൻസലർ ഡോ. മോർഗൻ, കാർബൊണ്ടൽ പോലീസ് ഡെപ്യൂട്ടി ചീഫ് ഡണ്ണിങ്, ഓഫീസർ വെയ്സെൻബർഗറും കുടുംബവും, മുൻ ചീഫ് ഗ്രബ്ബ്സ് , മുൻ ചീഫും നിലവിലെ സിറ്റി മാനേജരുമായ സ്റ്റാൻ റെനോഎന്നിവർക്കും, അവാർഡ് ചടങ്ങിൽ പങ്കെടുത്തതിനും വർഷങ്ങളായി നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു.



