ന്യൂ ജേഴ്‌സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ ഞായറാഴ്ച നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായി കളം ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലുള്ള ഈ മഹാപോരാട്ടം ആരാധകരുടെ ആവേശം മാത്രമല്ല, വമ്പൻ ബിസിനസ് സാമ്രാജ്യങ്ങളുടെ വലിയൊരു സാമ്പത്തിക പോരാട്ടം കൂടിയാണ്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ആകർഷണം ലയണൽ മെസ്സിയാണ്. സ്പോര്‍ട്ടിക്കോയുടെ കണക്കുകള്‍ പ്രകാരം ഈ സീസണില്‍ മാത്രം പരസ്യങ്ങളിലൂടെയും സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും 672 കോടി രൂപയും ഇന്റര്‍ മയാമി ക്ലബ്ബില്‍ നിന്നുള്ള കരാറിലൂടെ മറ്റൊരു 672 കോടി രൂപയും മെസ്സി സമ്പാദിക്കുന്നുണ്ട്. കരിയറിലാകെ 19,104 കോടി രൂപയുടെ ആസ്തിയുള്ള മെസ്സി, എക്കാലത്തെയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ചാമത്തെ കായികതാരമാണ്. അതേസമയം, സ്പെയിന്റെ 19 കാരനായ താരം ലമീന്‍ യമാല്‍ കഴിഞ്ഞ വർഷം ബാഴ്സലോണയിൽ നിന്നും സ്പോൺസർമാരിൽ നിന്നും വലിയൊരു തുക സ്വന്തമാക്കി സ്പോര്‍ട്ടിക്കോയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകകപ്പ് താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി.
ഫൈനൽ മത്സരം സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസിന് വലിയൊരു വിജയമാണ് സമ്മാനിക്കുന്നത്. അർജന്റീനയുടെയും സ്പെയിനിന്റെയും കിറ്റ് സ്പോണ്‍സര്‍മാര്‍ അഡിഡാസ് ആയതുകൊണ്ട് തന്നെ ഇതൊരു അഡിഡാസ് ആഘോഷമായി മാറുകയാണ്. 2014-ൽ സമാനമായി അഡിഡാസ് സ്പോൺസർ ചെയ്ത ടീമുകൾ ഫൈനലിൽ എത്തിയപ്പോൾ കമ്പനിയുടെ ഫുട്ബോൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന 20 ശതമാനം വർധിച്ച് 23,040 കോടി രൂപയിൽ എത്തിയിരുന്നു. മറുഭാഗത്ത്, പ്രധാന എതിരാളിയായ നൈക്കി കിലിയൻ എംബാപ്പെയെയും എർലിംഗ് ഹാലണ്ടിനെയും അണിനിരത്തി വലിയ പരസ്യങ്ങൾ നടത്തിയെങ്കിലും അവർക്ക് കിരീടം നേടാൻ സാധിച്ചില്ല.
ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഏറെ ശ്രദ്ധേയമാണ്. ടിക്കറ്റ് മാസ്റ്ററിന്റെ കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിലെ ഏറ്റവും മുകളിലെ നിരയിൽ 8,54,400 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. താഴത്തെ നിരയിലെ മികച്ച സീറ്റുകൾക്ക് 23,04,000 രൂപ വരെയാണ് വില. ടിക്കറ്റ് നിരക്കുകൾ തുടക്കം മുതലേ വളരെ ഉയർത്തി നിശ്ചയിച്ചതിലൂടെ ബ്ലാക്കിൽ ടിക്കറ്റ് കച്ചവടം നടക്കുന്നത് തടയാൻ ഫിഫയ്ക്ക് സാധിച്ചു.
നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലെ ടിക്കറ്റ് തന്ത്രം ഫിഫയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് വില വർധന കാരണം ചില സീറ്റുകൾ വിറ്റുപോകാതെ കിടന്നിരുന്നുവെങ്കിലും, ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ റീസെയിൽ ടിക്കറ്റുകൾ പോലും വളരെ കുറച്ചുമാത്രമേ ലഭ്യമായിട്ടുള്ളൂ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകൾക്ക് വഴിയൊരുക്കുന്ന ഫൈനൽ മത്സരമാകും ഞായറാഴ്ചത്തേത്.

