PRAVASI

പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ

Blog Image

കൊച്ചി: പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ. കോട്ടുവള്ളി സൗത്ത് റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയെയാണ് (46) ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കടവിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഭീഷണിയെ തുടർന്ന് നാലുദിവസം മുൻപും ആശ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
2022ൽ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ആശ പലപ്രാവശ്യമായി വിവിധ ആവശ്യങ്ങൾക്ക് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് കൊടുത്തുതീർത്തതായും പറയുന്നു. എന്നാൽ, കൂടുതൽ തുക നൽകാനുണ്ടെന്നും എത്രയുംവേഗം നൽകണമെന്നും പറഞ്ഞ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കം ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. സംഭവത്തിൽ മാനസികസമ്മർദത്തിലായ വീട്ടമ്മയെ നാലുദിവസം മുമ്പ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവർ എസ് പി ഓഫിസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.

ഇനി വീടുകയറി ഭീഷണിപ്പെടുത്തരുതെന്നും തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ തിങ്കളാഴ്ച രാത്രിയോടെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ളവർ സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്റെ മരണത്തിന് കാരണക്കാരായവരുടെ പേരുകളടക്കം കുറിപ്പ് എഴുതിവെച്ചശേഷമാണ് ആശ പുഴയിൽ ചാടിയത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ.സംസ്കാരം ബുധനാഴ്ച കോട്ടുവള്ളി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: ഗോഡ്സൺ, ജീവനി.
ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്
അയല്‍വാസിയായ റിട്ട. പൊലീസുകാരന്‍ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആശയുടെ കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്.മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ആരോപിച്ചു. കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പണം നല്‍കിയവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. ഇവര്‍ പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ കുറിപ്പിലുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.