തൃശ്ശൂർ: അവിവാഹിതരായ പങ്കാളികൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ദോഷം മാറുന്നതിനുവേണ്ടി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. തൃശ്ശൂർ പുതുക്കാടാണ് സംഭവം നടവന്നത്.
സംഭവത്തിൽ പങ്കാളികളായ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 26 കാരനാണ് ഇന്ന് രാവിലെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
മദ്യലഹരിയിലായിരുന്നു യുവാവ് സ്റ്റേഷനിലെത്തിയത്. ബാഗിൽ അസ്ഥികൂടം ഉണ്ടെന്നും തനിക്കൊരു യുവതിയുമായി ബന്ധമുണ്ടെന്നും
ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാൾ പറഞ്ഞത്. ഇരുവർക്കും ആദ്യം ജനിച്ച കുഞ്ഞ് മരണപ്പെട്ടു. പിന്നീട് ഒന്നരവർഷം മുമ്പ് വീണ്ടും കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞും മരിച്ചതിനാൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്ന ഭയത്താലാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ, വർഷങ്ങളായി ഇരുവരും ഒന്നിച്ചാണോ താമസിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കുട്ടികളുടേത് കൊലപാതകമാണോയെന്ന് നിലവിൽ ഉറപ്പിക്കാനായിട്ടില്ലെന്നും തൃശൂർ റൂറൽ എസ്.പി പറഞ്ഞു. അസ്ഥികളും വിശദമായി പരിശോധിച്ചു വരികയാണ്.
തൃശ്ശൂർ റൂറൽ പൊലീസ് മേധാവി പറഞ്ഞത്
'പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ യുവതിയും യുവാവും പറയുന്നത്. തനിക്ക് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും രണ്ട് കുട്ടികള്‍ ജനിച്ചെന്നും ഇന്നലെ സ്റ്റേഷനിലെത്തി യുവാവ് പറഞ്ഞു. കുഞ്ഞുങ്ങള്‍ ഇരുവരും മരിച്ചുവെന്നും അവരുടെ അസ്ഥികൂടമാണിതെന്നും പറഞ്ഞാണ് ബാഗ് പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് അമ്പരന്നു. മദ്യലഹരിയാണോയെന്ന് സംശയമുണ്ടായിരുന്നു. യുവാവ് പറഞ്ഞ കാര്യങ്ങള്‍ രാത്രി തന്നെ സ്ഥിരീകരിക്കാനാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ജനിച്ച് ദിവസങ്ങള്‍ക്കകം തന്നെ രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. രണ്ടും ആണ്‍കുട്ടികളായിരുന്നു.
2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പെണ്‍കുട്ടിക്ക് 18 ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. 2021 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നാണ് യുവതി പറയുന്നത്. പ്രസവിക്കുന്നതിനും രണ്ട് ദിവസം മുന്‍പ് ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ മരിച്ചിരുന്നു. രണ്ടാമത്തെക്കുട്ടിയും മരിച്ചുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. രണ്ടാമത്തേത് സ്വാഭാവിക മരണമല്ല. കൊലപാതകമാണ്. കുഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ കുഞ്ഞിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും'

