തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ച് താൻ പോസ്റ്റ് ചെയ്ത ഫേയ്‌സ്ബുക്ക് കുറിപ്പിൽ ഉറച്ചു നിൽക്കുന്നുവെന്ന് യൂറോളജി വിഭാഗം തലവൻ ഡോക്ടർ ഹാരിസ് ചിറക്കൽ. വൈകാരികമായ കുറിപ്പായിരുന്നുവെന്നും നടപടി എന്തായാലും പ്രശ്നമില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉപകരണം ഇല്ലാത്തതിനാൽ സർജറി മാറ്റിവെക്കുന്നതും ആ കാരണത്താൽ രോഗികൾ മരിക്കുന്നതിനേക്കാളും വലിയ നാണക്കേട് വേറെ എന്താണെന്ന്? നാണക്കേട് കാണിച്ച് സത്യങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്. സത്യങ്ങൾ മൂടി വയ്ക്കേണ്ടതില്ലെന്നും മന്ത്രിയുടെ പിഎസ് നൽകിയ ഉറപ്പിനെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
കൂടാതെ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞു മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഡിഎംഇയും വിളിച്ചു ഉറപ്പു തന്നിരുന്നു. എന്നാൽ ഇവർ ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരത്തിൽ ഉറപ്പു നൽകിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അറിഞ്ഞതിനാൽ അപ്പോൾ പോസ്റ്റ് പിൻവലിച്ചില്ല. പിന്നീട് മന്ത്രിയുടെ പിഎസിൽ നിന്ന് ഒരു ഉറപ്പ് ലഭിച്ചപ്പോഴാണ് പോസ്റ്റ് പിൻവലിച്ചത്.സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക തന്റെ സുഹൃത്തുക്കളെ അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം നാല് ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിൽ നാലും നടന്നിട്ടില്ല. രോഗികളും മടങ്ങിപ്പോയി. ഇതിനുമുമ്പും മുടങ്ങിയിട്ടുണ്ട്. ഉപകരണത്തിന്റെ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നതാണ്. മുമ്പുള്ളവർ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതാണ്. മന്ത്രിയുടെ ഓഫീസിന് അറിയിച്ചപ്പോൾ എല്ലാം ചെയ്തു തരാം എന്ന് പറഞ്ഞു എന്നാൽ ഇതുവരെയും പരിഹരിച്ചിട്ടില്ല.
നടപടി ഉണ്ടാകട്ടെ സർവീസ് മടുത്തിരിക്കുകയാണ് എന്നും നടപടിയിൽ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും ഡോക്ടർ പറഞ്ഞു. ജീവിതം തന്നെ മടുത്തു എന്ന് പറഞ്ഞിരുന്നു, അതുകൊണ്ടായിരിക്കാം പോലീസ് വീട്ടിൽ വന്നത്. അത്രത്തോളം വൈകാരികമായിട്ടാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും ഡോക്ടർ ഹാരിസ്.തിരുവനന്തപുര മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നു എന്നായിരുന്നു ഡോക്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രോഗികളുടെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി രാജിവയ്ക്കുന്ന കാര്യം പോലും ആലോചിക്കുന്നതായും കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

