PRAVASI

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക് : മന്ത്രി കെ.മുരളീധരൻ

Blog Image

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.   മഴക്കാലത്ത് കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങൾ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ നൽകണം. പനിയും മറ്റ് രോഗമുള്ളവർ ആവശ്യമായ സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. പകർച്ചവ്യാധികളുടെ വ്യാപനം കൃത്യമായി മനസിലാക്കാൻ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

                  ശുചിത്വ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും ഉൾപ്പെടെ എല്ലാവരും പങ്കാളികളാകണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിച്ച് കൊതുക് വളരാൻ സാദ്ധ്യതയുള്ള ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കിവരികയാണ്. സുൽത്താൻ ബത്തേരിയിലെ ഒരു സ്‌കൂളിൽ വയറിളക്കബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ചികിത്സയിലൂടെ 21 കുട്ടികളും രോഗമുക്തരായതായി മന്ത്രി അറിയിച്ചു. ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെയും ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങൾക്കെതിരെയും ജാഗ്രത തുടരുകയാണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളും ഇത്തവണ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിപ്പ രോഗബാധിതന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മികച്ച ചികിത്സ ഉറപ്പാക്കി. ഇതിനായി സംസ്ഥാനത്ത് ലഭ്യമല്ലാതിരുന്ന മരുന്ന് ബഹ്‌റൈനിൽ നിന്ന് സമയബന്ധിതമായി എത്തിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് രോഗപ്രതിരോധ രംഗത്തെ നേട്ടങ്ങൾക്ക് കരുത്താകുന്നതെന്നും മന്ത്രി പറഞ്ഞു.

പകർച്ച വ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾ  ജാഗ്രതയോടെ  പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ജല, കൊതുക്ജന്യ രോഗങ്ങള്ളടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയണം. കുടുംബാഗങ്ങളുടെയും പൊതു സമൂഹത്തിന്റെയും ജീവനും ആരോഗ്യത്തിനും സംരക്ഷണമൊരുക്കാൻ പ്രതിഞ്ജയെ പ്രാവർത്തികമാക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്. എസ്. ലാൽ വിഷയാവതരണം നടത്തി.  ഹൈപവർ കമ്മിറ്റി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ ബോധവത്കരണ സന്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ (പബ്ലിക് ഹെൽത്ത്) ഡോ. റീത്ത കെ. പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അർനോൾഡ് ദീപക്, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ബ്രിജിത്ത് ലാൽ, സ്‌കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി, ഹെഡ്മിസ്ട്രസ് ഗീത.ജി, അഡീഷണൽ ഹെഡ്മിസ്ട്രസ് ജീന.എൻ എന്നിവർ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.