ഹോട്ടൽ പണയം വെച്ച് ഇനിയും സിനിമയിൽ അഭിനയിക്കുമെന്ന് നടി ഷീലു എബ്രഹാം. ഇനി രണ്ട് ഹോട്ടലുകൾ കൂടി പണയം വെക്കാനുണ്ടെന്നും അതിനാൽ, രണ്ട് സിനിമ കൂടി പ്രതീക്ഷിക്കാമെന്നും നടി പറഞ്ഞു. അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ‘രവീന്ദ്രാ നീ എവിടെ?' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഷീലു ഇക്കാര്യങ്ങൾ പറഞ്ഞത്.
സിനിമയ്ക്കു വേണ്ടി മുന്നെ താമസിച്ചിരുന്ന വീട് വിറ്റെന്നും ഇപ്പോൾ വാടക വീട്ടിലാണ് താമസമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. കടക്കെണിയിൽ പെടുന്നതിന് മുമ്പ് എടുത്ത് വെച്ച പടമാണ് ‘രവീന്ദ്രാ നീ എവിടെ?’ എന്നും അവർ വ്യക്തമാക്കി. ഇപ്പോൾ ദാരിദ്ര്യമാണ്. രണ്ട് സിനിമയാണ് പൊട്ടിയത്. നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണിപ്പോൾ. ഇതും പൊട്ടുകയാണെങ്കിൽ അന്നമെല്ലാം മുട്ടുമെന്നാണ് നടിയുടെ വാക്കുകൾ.
പട്ടുസാരിയുടെ പകിട്ട് മാത്രമേ ഉള്ളൂ. കഞ്ഞി കുടിച്ചു കിടക്കുന്ന പാട് തങ്ങൾക്ക് അറിയാമെന്നും ഷീലു എബ്രഹാം കൂട്ടിച്ചേർത്തു. പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസനും അനൂപ് മേനോനും ഉണ്ടായിരുന്നു. സിനിമയെടുത്ത് ഷീലു കടക്കെണിയിലാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പഴയ പട്ടുസാരി വിറ്റായാലും ഷീലു ഈ പടത്തിന്റെ മാർക്കറ്റിങ് നടത്തുമെന്നാണ് അനൂപ് പറഞ്ഞത്.



