കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണം തനിക്കുനേരെ നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്. എന്നാല്‍, ഒരുതരത്തിലുള്ള ഭയവുമില്ലെന്നും സൈബറാക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
'ആ വ്യക്തിയാണ് സൈബർ ആക്രമണത്തിന് പിന്നിൽ. അതു അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയേ ഉള്ളൂ. എന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം അതുതെളിയിക്കും. സൈബർ ആക്രമണം ഉണ്ടാകുന്നതുകൊണ്ട് പിന്മാറുമെന്ന ചിന്ത വേണ്ട. ഏതു പാർട്ടിയെന്നോ ഏതു വ്യക്തിയെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഈ വ്യക്തിയെ സംരക്ഷിക്കുന്നവരൊക്കെ സൈബർ ആക്രമണവുമായി രംഗത്ത് വരുന്നുണ്ട്. ഭയപ്പെടുത്തി പിന്മാറ്റാൻ സാധിക്കില്ല'.
'ഇത് വ്യക്തിപരമായ വിഷയമല്ല. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ? പല പെൺകുട്ടികളുടെ അടുത്ത് നിന്ന് എനിക്ക് കോളുകൾ വന്നിരുന്നു. അയാൾ ക്രിമിനല്‍ ആണെന്ന് പലരും പറഞ്ഞു. സമാന അനുഭവമുണ്ടായിട്ടുള്ളവർ ഏറെയുണ്ട്. പ്രശ്നങ്ങൾ അനുഭവിച്ച പെൺകുട്ടികൾ ധൈര്യമായി മുന്നോട്ടുവരണം. ക്രിമിനലിനെ തുറന്നുകാട്ടണം. എന്നോട് സംസാരിച്ച പലരുടെ കൈവശവും തെളിവുണ്ട്. അവരിൽ പലരും ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്'- റിനി ആൻ ജോർജ് പറഞ്ഞു.


