ആരോപണങ്ങളെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്ന് രാഹുൽ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടും. ഹണി ഭാസ്കറുടെ ആരോപണം തെളിയിക്കേണ്ടത് അവരാണ്. എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും രാഹുൽ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ?.ഹൂ കെയേര്‍സ് പ്രതികരണത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുവനടി റിനി ആൻ ജോർജ്ജ് ആരോപണവുമായി രംഗത്തെത്തിയത്. വാട്ട്സ് ആപ് വഴി അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു നടിയുടെ ആരോപണം. വി ഡി സതീശനടക്കമുള്ള പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളോട് ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.

