തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കും. വിഷയത്തിൽ എഐസിസി ഇടപെട്ടുവെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം.
യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് രാഹുലിനെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ദീപാദാസ് മുൻഷിക്ക് മാത്രം ആറു പരാതികൾ ലഭിച്ചുവെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടനാ നടപടി ആലോചിക്കുന്നത്.തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്ന വിലയിരുത്തലിലാണ് നേതൃത്വം.

