PRAVASI

സിനിമക്കാരെ ഉപദേശിച്ച് മുഖ്യമന്ത്രി; കേരള ഫിലിം കോൺക്ലേവിന് തുടക്കം

Blog Image

മലയാള സിനിമയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ദ്വിദിന കേരള ഫിലിം പോളിസി കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന സമ്മേളനത്തിൽ മോഹൻലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായി.

മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ശ്രമക്കുകയാണെന്നും കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ചലച്ചിത്രത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ദൗർഭാഗ്യകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതും ഈ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടണം. ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകൾ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇൻഡസ്ട്രി നിലനിന്നാലേ തങ്ങൾ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവർത്തിക്കണം.

സിനിമകളിൽ ഒരു നിയന്ത്രണവുമില്ലാത്ത നിലയിൽ വയലൻസ് കടന്നുവരുന്നതായി കരുതുന്നവരുണ്ട്. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകർ ഓർമവയ്ക്കണം. അതിഭീകര വയലൻസിന്റെ ദൃശ്യങ്ങൾ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കും. മയക്കുമരുന്നിനെയും രാസലഹരിയെയും മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങൾ കൂടുതലായി ഉണ്ടാവുന്നതായി കരുതുന്നവരുമുണ്ട്. ഇതും ശ്രദ്ധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യാന്തര സിനിമാ പ്രവർത്തകർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഓസ്കാർ അവാർഡ് ജേതാവ് ഡോ. റസൂൽ പൂക്കുട്ടി, സംവിധായകൻ വെട്രിമാരൻ, ഐഎഫ്എഫ്‌കെ ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നടിമാരായ പത്മപ്രിയ ജാനകിരാമൻ, നിഖില വിമൽ, നിർമാതാവ് സന്തോഷ് ടി. കുരുവിള എന്നിവർ പങ്കെടുത്തു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.