PRAVASI

ഓണാഘോഷങ്ങളും മലയാളി മനസിന്‍റെ നൈര്‍മ്മല്യതയും

Blog Image

ഫിലാഡല്‍ഫിയാ, യു.എസ്.എ.: 'മലയാളി ഇല്ലാത്ത മണ്ണില്ല' എന്നുള്ള ആപ്തവാക്യത്തിന്‍റെ യാഥാര്‍ത്ഥ്യമായി ഭൂമണ്ഡല വ്യാപകമായി പാര്‍ക്കുന്ന മലയാളി മക്കളുടെ അത്യധികം ആകൃഷ്ടമായ ആഘോഷമാണ് തിരുവോണം. ശത്രുമിത്രഭേതം ഇല്ലാതെ, വര്‍ഗ്ഗീയ പ്രവണത ഇല്ലാതെ, ജാതിമത വ്യതിയാനം ഇല്ലാതെ സ്നേഹത്തോടും സന്മനസോടും സാഹോദര്യ ചിന്താഗതിയോടെ മനുഷ്യസമൂഹം മഹാബലി ചക്രവര്‍ത്തിയുടെ കേരളത്തിലെ ഭരണകാലയളവില്‍ ആനന്ദമായി ജീവിച്ച മധുരിമയുടെ പുനരുദ്ധ്യാനമായി ഓണദിനം ആചരിയ്ക്കുന്നു, ആഘോഷിക്കുന്നു.
    കൊല്ലവര്‍ഷാരംഭത്തിലെ ആദ്യമാസമായ ചിങ്ങമാസത്തില്‍തന്നെ അത്തച്ചമയത്തോടെ 10 ദിവസം സുദീര്‍ഘമായ ഓണക്കാലം മലയാളികള്‍ സമൃദ്ധമായി ആഘോഷിക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഓണാവധി ലഭിയ്ക്കാത്തതിനാല്‍ വാരാന്ത്യ ദിവസങ്ങളായ ശനി-ഞായര്‍ അവധി ദിവസങ്ങളില്‍ ഓണാപരിപാടികള്‍ മലയാളികള്‍ ക്രമീകരിയ്ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 മുതല്‍ ഓണാഘോഷ പരിപാടികള്‍ ബാഹ്യകേരള ജനത വിവിധ സംഘടനകളുടെ താത്പര്യാനുസരണം കലാപരിപാടികളോടുകൂടി സമൃദ്ധമായിതന്നെ ആഘോഷിയ്ക്കുന്നത് പതിവായിമാറി.
    മാതൃരാജ്യത്തോടുള്ള സ്നേഹവും കടപ്പാടും അവിസ്മരണീയമായി പരിരക്ഷിയ്ക്കുന്നതിലുള്ള ഇന്‍ഡ്യന്‍ ജനതയുടെയും പ്രത്യേകിച്ച് മലയാളി മക്കളുടേയും താത്പര്യം അഭിനന്ദനീയമാണ്. കളിയന്നൂര്‍ പെരുന്തച്ചന്‍ നിര്‍മ്മാണം നടത്തിയ 12-ാംനൂറ്റാണ്ടിലെ തിരുവല്ല അബലത്തിലെ രേഖാനുസരണം ക്രിസ്തുവര്‍ഷാരംഭത്തിനു പിന്നിലായി മൂന്നാം നൂറ്റാണ്ടിലെ സംഘം കാലഘട്ടം വിളവെടുപ്പിനുശേഷം ആഘോഷപൂര്‍വ്വം ഓണാഘോഷങ്ങള്‍ ആരംഭിച്ചതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.
    1961-ല്‍ കേരള മുഖ്യമന്ത്രി ആയിരുന്ന മണ്‍മറഞ്ഞ പട്ടം താണുപിള്ള ഓണാഘോഷദിനം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചു. പരമ്പരാഗതമായ ഓണാഘോഷം പൊതു ഒഴിവ് ദിവസമായി പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരവും പദവിയും മലയാളി സമൂഹത്തിന് മൊത്തമായി ലഭിച്ചതായി കരുതുന്നു.
    പൗരാണിക ശസ്ത്രാനുസരണം പ്രഹ്ളാദയുടെ പൗത്രനും ഹിരണ്യകഷിപ്പിന്‍റെ പുത്രനും ആയ മഹാബലി മഹാരാജാവിന്‍റെ ഭരണകാലത്തെ സമാധാനത്തിനും സംപ്രീതിയ്ക്കും സുഭിക്ഷതയ്ക്കും തുല്യതയ്ക്കും ഉപരിയായി പ്രജകളുടെ പരസ്പര സ്നേഹവും ഉത്കണ്ഠതയും നവയുഗത്തില്‍ ഓര്‍മ്മ മാത്രമായി മാറി.
    മഹാബലിയുടെ ഉത്തമ വ്യക്തിത്വത്തിന്‍റെയും വിശാലമനസ്കതയുടെയും പ്രതീകമായി അശ്വമേധയാഗം ആരംഭിച്ചതായി മലയാളികള്‍ക്ക് മനഃപാഠമായി അറിവുള്ളതാണ്. 99 അശ്വമേധയാഗം വിജയകരമായി നടത്തിയശേഷം യാഗപൂര്‍ത്തീകരണത്തിനായി 100-ാം യാഗത്തിന്‍റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കംകുറിച്ചതില്‍ അസൂയാലുക്കളായ ദേവഗണം മഹാദേവനായ ഇന്ദ്രന്‍റെ സഹായത്തോടെ മഹാവിഷ്ണുവിന്‍റെ സാന്നിദ്ധ്യത്തിനുവേണ്ടി യാചിക്കുകയും മഹാവിഷ്ണു ഭൂമിയില്‍ എത്തിയശേഷം വാമനവേഷത്തില്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയതായി ചരിത്രരേഖകള്‍ കുറിക്കുന്നു.
    മഹാബലി പാതാളത്തില്‍ വാമനന്‍റെ ചവിട്ടേറ്റു മറയുന്നതിന് മുന്‍പായി തന്‍റെ സ്വന്തം പ്രജകളെ വര്‍ഷത്തിലൊരിയ്ക്കല്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം മഹാവിഷ്ണു അംഗീകരിച്ചു. സന്ദര്‍ശനാര്‍ത്ഥം മഹാബലി കേരളീയരെ കാണുന്ന സുദിനം ആര്‍ഭാട ഓണമായി ഭൂവാസികളായ മലയാളികള്‍ നൈര്‍മല്യമനസ്സോടെ ലോകാന്ത്യം
വരെയും ഘോഷിയ്ക്കട്ടെ.

കോര ചെറിയാന്‍


 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.