നിമിഷപ്രിയയെ രക്ഷിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും, ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമാണെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു
നിമിഷപ്രിയ നിരപരാധിയല്ലെന്നും, അങ്ങനെയുള്ള ഒരാൾക്കുവേണ്ടി കോടിക്കണക്കിന് രൂപ സമാഹരിച്ച് കൊടുക്കുന്നതിനെയും സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു. തെറ്റ് ചെയ്ത കുറെ മലയാളികൾ വേറെയും ജയിലിൽ കഴിയുന്നുണ്ട്, അവരെയും ഇതുപോലെ കോടികൾ നൽകി രക്ഷിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വധശിക്ഷക്ക് പകരം കുറെ കാലം ജയിലിൽ കഴിയുന്നതിൽ തെറ്റില്ല, പക്ഷേ ഇങ്ങനെ രക്ഷിച്ചുകൊണ്ട് വരുന്നത് മനുഷ്യത്വരഹിതമാണ്. വിദേശത്ത് ജോലിക്ക് പോയി അവിടെയുള്ള ഒരു മനുഷ്യനെ ആസൂത്രണം ചെയ്തു കൊന്ന, ഒരാൾക്ക് വേണ്ടിയാണ് ഇവിടെയുള്ള കുറെ പേർ ജയ് വിളിക്കുന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നെങ്കിൽ എംബസിയെ സമീപിക്കാമായിരുന്നു. അതല്ലാതെ, കൊല്ലേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെ രക്ഷിക്കുന്നതിനോട് താൻ വിയോജിക്കുകയാണ്.
നമ്മുടെ നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുറെയേറെ വിദ്യാർത്ഥികൾ പഠിത്തം നിർത്തുന്നുണ്ട്. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ കുട്ടികളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത്. ഇവർക്ക് 34 കോടിയൊന്നും വേണ്ട, ചെറിയ തുക മാത്രം നൽകിയാൽ മതി. ഇങ്ങനെയുള്ള ആൾക്കാർക്ക് നൽകാതെ ക്രിമിനലുകൾക്ക് വേണ്ടി ഓടി നടക്കുന്നവർ ഈ പാവപ്പെട്ടവരെ കാണുന്നില്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.

