വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ പരാതികൾ. ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരകളായെന്ന് വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരിക്കുന്നത്. നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലിൽ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. ഇന്ന് ഡൽഹിക്ക് പോകുന്നതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷം ഇവരെ കാണാൻ സമയം അനുവദിച്ചേക്കും.
ദളിത് സംഗീതത്തിൽ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാത്തപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയിൽ പറയുന്നു. തൻ്റെ കലാപരിപാടികളിൽ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താൽപര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടൻ, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി.
മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്ന രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തിൽ ഉണ്ടായതാണ്. 2021ൽ വേടനെതിരെ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഈ രണ്ടു പരാതിക്കാരും അതിക്രമ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പൊലീസ് അന്വേഷണത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിന് പുറത്ത് പഠിക്കുന്ന ഇവർ മുഖ്യമന്ത്രിയുടെ സമയം കിട്ടിയാൽ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വേടനെതിരെ എറണാകുളം തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബലാൽസംഗ കേസിലെ പരാതിക്കാരിയുടെ അനുഭവങ്ങൾക്ക് സമാനമാണ് പുതിയ പരാതിക്കാരും നേരിട്ട അതിക്രമങ്ങൾ എന്നാണ് സൂചന. അതേസമയം ഇവരിൽ ഒരാളെ ആദ്യമായി കാണുമ്പോൾ തന്നെയാണ് വേടൻ അതിക്രമത്തിന് മുതിർന്നത്. മാധ്യമ സിൻഡിക്കറ്റിലൂടെ അതിക്രമം തുറന്നുപറഞ്ഞവരിൽ ഒരാളാണ് പുതിയ പരാതിക്കാരി.
കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും അറസ്റ്റിന് ശ്രമിക്കാതെ പൊലീസ് പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം പിന്തുണയുള്ളത് കൊണ്ടാണെന്ന് വ്യാപക ആക്ഷേപമുണ്ട്. പുതിയ പരാതികൾ ഇക്കാര്യത്തിൽ തിരിച്ചടിയാകും. ആദ്യ പരാതിക്കാരിയായ യുവഡോക്ടറുടെ മൊഴിപകർപ്പ് പൊലീസ് ചോർത്തി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് വീണ്ടും പരാതി നൽകാനിരുന്നവരെ കടുത്ത ഭീതിയിലാക്കി. ഇതോടെയാണ് പുതിയ പരാതിക്കാർ മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ചത് എന്നാണ് സൂചന.

