ഭാരതത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഡൽഹിയിലെ ആദ്യത്തെ ഔദ്യോഗിക വസതി വില്പനയ്ക്ക്. നിലവിൽ രാജ്യത്ത് നടന്ന റിയൽ എസ്‌റ്റേറ്റ് വില്പനയിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഈ ചരിത്ര മന്ദിരം മദ്യവ്യാപാരിയായ ഒരാൾ വാങ്ങുന്നത്. ആരാണ് യഥാർത്ഥ ഉടമ എന്ന് ഇനിയും അറിവായിട്ടില്ല. വൻകിട വ്യാപാരിയായ വ്യക്തിക്ക് നിലവിലെ ഉടമകളായ രാജസ്ഥാൻ രാജകുടുംബാംഗങ്ങൾ 1100 കോടി രൂപയ്ക്ക് വിൽക്കുന്നതായി ഇക്കണോമിക് ടൈംസിൽ വന്ന പരസ്യമാണ് ചർച്ചാ വിഷയമായത്. മുംബൈയിലെ അഭിഭാഷക സ്ഥാപനമാണ് പരസ്യം നല്കിയത്.
ഡൽഹിയിലെ മോത്തിലാൽ നെഹ്രു മാർഗ്ഗിലെ ലുട്യൻ മേഖലയിലുള്ള ബംഗ്ലാവ് രാജ്യത്തെ ഭവനവിൽപ്പനയിൽ ഏറ്റവും വലിയ ഇടപാടാണിതെന്നാണ് സൂചന. നെഹ്രുവിന്റെ ജീവിതവുമായും ചരിത്രവുമായും ഇഴചേർന്ന ബന്ധമുള്ള ബംഗ്ലാവാണിത്. 1946 ൽ ഇടക്കാല ഗവണ്മെൻ്റിൻ്റെ പ്രധാനമന്ത്രിയായി നെഹ്റു ചുമതലയേറ്റതു മുതൽ 1948 വരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. 1948 ലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ തീൻ മൂർത്തി ഭവനിലേക്ക് ജവഹർലാൽ നെഹ്റു താമസം മാറ്റിയത്. 1964ൽ മരിക്കുന്നതുവരെ അദ്ദേഹം തീൻ മൂർത്തി ഭവനിലാണ് താമസിച്ചത്. പിന്നീടത് നെഹ്റു മ്യൂസിയമാക്കി മാറ്റി.
മോട്ടിലാൽ മാർഗ്ഗിലെ ഈ കെട്ടിടം രാജസ്ഥാനിലെ ഒരു രാജകുടുംബമായ രാജ് കുമാരി കാക്കർ ബീന റാണി എന്നിവരുടെ ഉടമസ്ഥതയിലാണ്. വില്പന സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി എന്നാണറിയുന്നത്. കെട്ടിടം കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച് ആർക്കെങ്കിലും തർക്കമുണ്ടോ എന്നാരാഞ്ഞു കൊണ്ട് അഭിഭാഷക സ്ഥാപനം പരസ്യം നല്കിയതോടെയാണ് ഈ ചരിത്ര സ്മാരകം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൂന്നേമുക്കാൽ ഏക്കറിൽ 14,973.383 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ ഈ വർഷം ലീന ഗാന്ധി വർലിയിൽ 634 കോടി രൂപയ്ക്ക് വാങ്ങിയ വീടായിരുന്നു ഇതുവരെയുള്ള റെക്കോർഡ് വില്പനയായി കണക്കാക്കിയിരുന്നത്.

