തിരുവനന്തപുരം: മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് (76) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും കെസിഡിഎഫ്സി എംഡിയായും പ്രവർത്തിച്ചിരുന്നു.
ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു. കെ കരുണാകരന്റെ ഭരണകാലത്തെ പാമോയിൽ ഇടപാടിലെ ക്രമക്കേട് കണ്ടത്തിയത് ജയിംസ് കെ ജോസഫ് അക്കൗണ്ടന്റ് ജനറൽ ആയിരുന്നപ്പോഴാണ്. പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എം വി ജോസഫിന്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ് (മുൻ മന്ത്രി ബേബി ജോണിന്റെ മകൾ). മക്കൾ : ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്.
സംസ്കാരം ഓഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ. ഭൗതിക ശരീരം അന്നേ ദിവസം രാവിലെ 9 മണിക്ക് പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും. പ്രാർത്ഥന വൈകിട്ട് 3 മണിയ്ക്ക് വസതിയിൽ ആരംഭിക്കും.


