കോട്ടയം: ഫൊക്കാനയുടെ കേരളാ കൺവൻഷൻ കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കുമരകത്തിൻ്റെ അന്തർദ്ദേശീയ പ്രാധാന്യം എടുത്തു പറഞ്ഞ് ഉദ്ഘാടന പ്രസംഗം തുടങ്ങിയ അദ്ദേഹം ഫൊക്കാനയിലെ പ്രതിനിധികൾ പിറന്ന നാടിനോടുള്ള ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു എന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയ ഗാനവും അമേരിക്കൻ ദേശീയഗാനവും ആലപിച്ച് തുടങ്ങിയ കൺവർഷൻ ഒരു പ്രത്യേകത തന്നെയാണ്. കേരളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച വിഴിഞ്ഞം തുറമുഖം ലോകത്തെ നമ്പർ വൺ തുറമുഖമായി മാറിക്കഴിഞ്ഞതും പ്രവാസി മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. കേരളത്തിൻ്റെ വികസനങ്ങൾ ഓരോന്നായി എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം തുടർന്നത്. ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശ്വമാനവികതയ്ക്ക് തുല്യമാണ്. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന സത്കർമ്മങ്ങളാണ് നമ്മുടെ ബാങ്ക് ബാലൻസ്. അവ കാലവും ചരിത്രവും വാഴ്ത്തപ്പെടും. അങ്ങനെ സത് കർമ്മങ്ങളിലൂടെ വളർന്ന് ഫൊക്കാന കേരള ചരിത്രത്തിൽ അറിയപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ഫൊക്കാനയുടെ കേരള കൺവൻഷൻ കുമരകത്ത് വച്ച് നടത്തുന്നു എന്നത് തന്നെയാണ് അതിൻ്റെ പ്രാധാന്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിൻ്റെ എല്ലാ രംഗത്തും ഉണ്ടായ മാറ്റത്തെ വിദേശമലയാളികൾ ഉൾക്കൊള്ളുന്നു . കേരളത്തിൻ്റെ പുതിയ തലമുറയെ ഗ്രസിക്കുന്ന ലഹരിക്കെതിരെ ഫൊക്കാന തുടങ്ങി വെച്ച പദ്ധതി അഭിനന്ദനാർഹമാണ്. ഒരു ശ്രദ്ധേയമായ മാറ്റത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ട്. കേരളത്തിൻ്റെ സമഗ്ര വികസനത്തിൽ ഫൊക്കാന നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാനയുടെ വളർച്ചയ്ക്കൊപ്പം നല്ലൊരു തുടർച്ച ഉണ്ടാക്കുവാൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ , മുൻ ഫൊക്കാന പ്രസിഡൻ്റ് ഡോ. എം. അനിരുദ്ധൻ എന്നിവർക്ക് അനുശോചനം അറിയിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്.
.jpg)
ഫൊക്കാനയുടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ തുടക്കമിട്ടു. 42 വർഷത്തെ ഫൊക്കാനയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് തീർത്തും അഭിമാനകരമാണ്. 1983 ൽ ചിക്കാഗോ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പോയി. എലിപ്പത്തായം സിനിമ അന്നവിടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഒരാൾ വന്ന് എന്നെ വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചു. അത് ഡോക്ടർ അനിരുദ്ധനായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകളിൽ കൺവൻഷൻ നടക്കുന്നതിൽ അഭിമാനമുണ്ട്.
ഫൊക്കാന ലഹരിക്കെതിരെ കേരളത്തിൻ്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിൽ അതിയായ സന്തോഷമുണ്ട്. ലഹരി സമൂഹത്തിൻ്റെ സർവ്വ നാശമായിരിക്കും എന്ന ഓർമ്മപ്പെടുത്തലായി ഈ സംരംഭം മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. കെ.വി മോഹൻകുമാർ ഐ. എ . എസ്, വേണു രാജാമണി
ഐ. എഫ് എസ്, മാധ്യമ പ്രവർത്തകരായ ജോസ് പനച്ചിപ്പുറം , അനിൽ അടൂർ മുഖ്യാതിഥികളായിരുന്നു. കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ ആമുഖ പ്രഭാഷണം നടത്തി. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ നന്ദിയും അറിയിച്ചു.

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം അടൂർ ഗോപാല കൃഷ്ണനും, അക്ഷരമുദ്ര പുരസ്കാരം കെ.വി. മോഹൻകുമാറിനും - - സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഷീബ അമീറിനും, വാണിജ്യ ശ്രേഷ്ഠ പുരസ്കാരം ഡോ. ഗീവർഗീസ് യോഹന്നാനും, ഡോ .വിജിത് മാത്യുവിനും , സാൻ്റി മാത്യുവിന് പ്രത്യേക പുരസ്കാരവും , മാത്യു മുണ്ടയാനിക്കലിന് വാണിജ്യ ശ്രേഷ്ഠ പുരസ്കാരവും , ജോൺസൺ സാമുവലിനും പ്രത്യേക അവാർഡും നൽകി




