PRAVASI

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു

Blog Image

ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി. എൻ. വാസവൻ സമ്മാനിച്ചു. ക്യാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ് അവാർഡ്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്‌കാരം ശ്രീ. അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചപ്പോൾ സംഘടനയ്ക്ക് അഭിമാനനിമിഷമായിരുന്നു.

ഫൊക്കാന കേരളാ കൺവെൻഷനിൽ രണ്ട് ദിവസങ്ങളിലെയും നിറസാന്നിധ്യമായിരുന്നു അടൂർ. ഫൊക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു. ഫൊക്കാനയുടെ സ്പെഷ്യൽ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനായ ഫൊക്കാനയുടെ സ്പെഷ്യൽ അവാർഡിന് അർഹനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി താൻ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും, സാംസ്കാരികം, കല, സാഹിത്യം, സ്‌പോർട്, ചാരിറ്റി തുടങ്ങി എല്ലാ മേഖലകളിലും ഫൊക്കാന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനം മറ്റ് എല്ലാ സംഘടനകൾക്കും ഒരു മാതൃകയാണെന്നും, ഇതേ ശക്തിയോടെ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇന്ത്യൻ സിനിമയിലെ തന്നെ പകരം വയ്ക്കാനില്ലാത്ത സംവിധായകനായ ശ്രീ. അടൂർ ഗോപാലകൃഷ്ണന്, അരനൂറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തിൽ ദേശീയവും അന്തർദേശീയവുമായ ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കൂത്ത് തുടങ്ങി ഒരു കലാകാരന്റെ ജന്മം സാർത്ഥകമാക്കുന്ന ഒരുപിടി സിനിമകൾക്ക് അദ്ദേഹം ജീവൻ പകർന്നു.

പത്മശ്രീ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ജെ. സി. ഡാനിയേൽ അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള അടൂരിനെ കേരള യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ പര്യവസാനിച്ചപ്പോൾ ഏവരും ഒരേ സ്വരത്തിൽ പറഞ്ഞു — പ്രവാസി മലയാളികളുടെ കേരള കണ്‍വന്‍ഷനുകളിൽ വച്ച് ചരിത്രം സൃഷ്ടിച്ച ഫൊക്കാന കേരളാ കൺവെൻഷൻ ധന്യമായത് അടൂരിനെ പോലെയുള്ള മഹത് വ്യക്തികളുടെ സാന്നിധ്യം കൂടിയാണ്.

പങ്കെടുത്തവർക്ക് ഇനിയുള്ള ജീവിതത്തിൽ ഓർക്കുവാനും ഓർമ്മിക്കുവാനും അവിസ്‌മരണീയമായ മുഹൂർത്തങ്ങൾ നൽകിയാണ് ഫൊക്കാന കേരളാ കൺവെൻഷൻ പര്യവസാനിച്ചത്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.