കാസർഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടത്തിൽ അഞ്ച് മരണം. കര്‍ണാടകയില്‍നിന്ന് കാസർഗോഡേയ്ക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
ഇതിനിടെ സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരാൾ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. അമിത വേഗതയിൽ മംഗളൂരുവിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന ബസ് തലപ്പാടിയിൽ ഒരു ഓട്ടോയിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് വെയ്‌റ്റിങ് ഷെഡിൽ ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവർ കർണാടക സ്വദേശി അലി, ഓട്ടോയിലുണ്ടായിരുന്ന പത്തുവയസുകാരി, ബസ് കാത്തുനിന്ന തലപ്പാടി സ്വദേശിനി ലക്ഷ്‌മി എന്നിവരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിലും മംഗളൂരു, ദർളകട്ട ആശുപത്രി മോർച്ചറിയിലും എത്തിച്ചു.

