PRAVASI

ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ (1 തിമോഥെയോസ് 6:10)

Blog Image

ദ്രവ്യത്തിന്(ധനത്തിന്) മാമോന്‍ എന്ന ഓമനപ്പേര് കൂടെയുണ്ട്. മാമോന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തിന്മയായോ, പൈശാചിക സ്വാധീനമായോ  കണക്കാക്കപ്പെടുന്ന പണത്തിനാണ്. മാത്രമല്ല അധാര്‍മിക രീതിയില്‍ സമ്പാദിക്കുന്ന പണങ്ങള്‍ക്കും ഈ ഓമന പേരാണ് നല്‍കിയിരിക്കുന്നത്. അപ്പോസ്തലനായ പൗലോസ് വിശ്വാസത്തില്‍ നിജ പുത്രനായ തിമൊഥെ യോസിന് എഴുതുന്ന കൂട്ടത്തില്‍ ഉപദേശ രൂപത്തില്‍ പറഞ്ഞ വിഷയമാണ് ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു. ഈ സമയത്ത് പറഞ്ഞ വിഷയമാണ്. 
നീയോ ദൈവത്തിന്‍റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം. 
ഈ ഉപദേശത്തിന് പുറത്തായി ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന ദൈവത്തില്‍
ആശവെപ്പാനും നന്മ ചെയ്!വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി
സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്‍വാനും ആജ്ഞാപിക്ക.
അപ്പോസ്തനായ പൗലോസിന്‍റെ സന്തത സഹചാരി ആയിരുന്നദേമാസ് തന്നെ വിട്ട് തെസ്സലോനിക്കയി ലേക്ക് പോയി. പൗലോസിനെക്കാള്‍ സമ്പന്നരായ സുഹൃത്തുക്കള്‍ ദേമാസിന് തെസ്സലോനിക്കയില്‍ ഉണ്ടായിരുന്നു. മാത്രമല്ല പൗലോസിനൊപ്പം നടന്നാല്‍ തടവ് ശിക്ഷകളും, വിവിധങ്ങളായ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരും. കഷ്ടത സഹിക്കുന്നതിന് പകരം സുഖലോലുപങ്ങളിലേക്ക് വഴുതിവീഴുകയും മാത്രമല്ല യഹൂദന്മാരുടെ പഴയ സമ്പ്രദായങ്ങള്‍ ആയ യാഗത്തിലേക്കും മറ്റും ദേമാസിന് വളരെ താല്‍പര്യം തോന്നി. അവിടുത്തെ കര്‍മ്മദികള്‍ ചെയ്യുവാന്‍ പോയി എന്നുംഅതിലൂടെ ധാരാളം പണം സമ്പാദിക്കാന്‍ ഇടയാകും എന്നും വിശ്വസിച്ചു. ഊനം ഇല്ലാത്ത മൃഗങ്ങളെ വേണം യഹോവയ്ക്ക് യാഗം അര്‍പ്പിക്കാന്‍ അങ്ങനെ യാഗമൃഗങ്ങളെ പരിശോധിക്കുന്ന ദൗത്യത്തില്‍ താന്‍ ഇടപെട്ടു എന്നും ഊനമുള്ളയാഗമൃഗങ്ങളെ കടത്തി വിട്ടാല്‍ കച്ചവടക്കാര്‍ തനിക്ക് നല്ല തുകകള്‍ നല്‍കിയിരുന്നു എന്നും അങ്ങനെ ദ്രവ്യഗ്രഹം ആയിരുന്നു ദേമാസിനെ പൗലോസില്‍ നിന്നും അകറ്റിയത് എന്നും പറയപ്പെടുന്നു. യേശു ഇപ്രകാരം പറഞ്ഞു നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല.
(മത്തായി 6:24) രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നാം എടുക്കുന്ന തീരുമാനങ്ങളുടെ ആകെ തുകയാണ് നമ്മുടെ ജീവിതം എന്നു പറയുന്നത്. ജീവിതത്തിലെ നിര്‍ണായ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. നാം വയ്ക്കുന്ന ഓരോ ചുവടുകളിലും തെറ്റും ശരിയും ഒളിഞ്ഞിരിപ്പുണ്ട് അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതം ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.ഈ രണ്ടു തരത്തിലുള്ള പ്രേരക ശക്തികളുമായി മല്ലിടുമ്പോള്‍  ആകുലത നിറഞ്ഞ മനസ്സുമായി ജീവിതം നയിക്കുന്ന അനേകര്‍ നമ്മുടെ സമൂഹത്തില്‍ തന്നെയുണ്ട്. അതായത് ദൈവഹിതവും, ലോകഹിതവും. ഇതിനെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? ഇതിനെ എങ്ങനെ ചാടി കടക്കാന്‍ സാധിക്കും? നാം എങ്ങനെയാണ്? ആരെയാണ്? ദൈനംദിന ജീവിതത്തില്‍ പ്രീതിപ്പെടുത്തുന്നത്? ആരെയാണ് സേവിക്കുന്നത്? സ്നേഹിക്കുന്നത്? ബഹുമാനിക്കുന്നത്? അത് നമ്മുടെ പ്രവര്‍ത്തികള്‍ മൂലം തിരിച്ചറിയാന്‍ സാധിക്കും. സ്ഥാനമാനങ്ങളിലൂടെയും, ശാരീരിക സുഖങ്ങളിലൂടെയും, സന്തോഷം പ്രദാനം ചെയ്യുവാനാണ് ലോകം ശ്രമിക്കുന്നത് അതാണല്ലോ സാത്താന്‍റെ തുറുപ്പു ചീട്ടും. ജഡമോഹം, കണ്‍മോഹം, ജീവനത്തിന്‍റെ പ്രതാപം ഇവകള്‍ ഒരുവനെ മാടി വിളിക്കുമ്പോഴും മോഹനവാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും ഓര്‍ത്തുകൊള്ളണം ഇത് ലോകഹിതമാണ് എന്ന്. എന്നാല്‍ ദൈവഹിതം ഏതാണ് എന്ന് ചോദിച്ചാല്‍ ഇത് ഭക്ഷണമോ പാനീയമോ അല്ല പ്രത്യുതാ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഈ വകകള്‍ അനുഭവിക്കുമ്പോള്‍ ഉള്ള സന്തോഷം വരുമ്പോള്‍ ദൈവഹിതം എന്നിലൂടെ നിറവേറിക്കൊണ്ടിരിക്കുന്നുവെന്നും ലോകഹിതം ഒരുവന്‍റെ ജീവിതത്തില്‍ എത്തിക്കഴിയുമ്പോള്‍ ആയതിലേക്കുള്ള ആസക്തികള്‍ അധികമായി വര്‍ദ്ധിച്ചു വരികയുള്ളൂ. ലോകം തരുന്ന സൗഭാഗ്യങ്ങള്‍ക്ക് ഒരു പരിമിതിയുണ്ട് ആയതിനാല്‍ ലൗകിക വസ്തുക്കള്‍ എല്ലാവര്‍ക്കും എല്ലായിപ്പോഴും നമ്മുടെ മോഹങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ സാധ്യമല്ല. ആ അളവില്‍ ലോകം നല്‍കത്തും ഇല്ല സാത്താന്‍ എപ്പോഴും മോഹന വാഗ്ദാനങ്ങള്‍ നല്‍കും പക്ഷേ അതിന്‍റെ പ്രവര്‍ത്തിപദത്തില്‍ എത്തിച്ചേരുകയില്ല. ഇക്കാരണങ്ങളാല്‍ ലോകസുഖങ്ങളുടെ പിറകെ പോകുന്നവര്‍ തങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ മറ്റുള്ളവരുമായി മത്സരിക്കേണ്ടി വരുന്നു അങ്ങനെ ഉയര്‍ന്നുവരുന്നവര്‍ ഭയത്തിന് അടിമകളായി തീരും. അങ്ങനെയുള്ളവര്‍ അമിതമായി ലൗകീക വസ്തുക്കളോട് അമിതവാഞ്ച വെച്ച് പുലര്‍ത്തുന്നവര്‍ ആയിരിക്കും എന്നാല്‍ ദൈവീക പദ്ധതികള്‍ക്ക് പരിധികള്‍ ഇല്ല ചോദിക്കുന്നതിലും നിനക്കുന്നതിലും അപ്പുറമായി നല്‍കുന്ന കാരുണയുള്ള ദൈവമാണ്. നമ്മുടെ യജമാനന്‍ ആരാണ്?. പാപവും വഞ്ചനയും അന്ധകാരവും ഉപയോഗിച്ച് നമ്മെ തന്നെ സ്വാധീന വലയത്തില്‍ അകപ്പെടുത്തുവാന്‍ ശ്രമിക്കുന്ന പ്രലോഭന വാദിയായ സാത്താനോ? അതോ നന്മയും പ്രകാശവും സത്യവുമായി നമ്മെ അടിമനുകത്തിന്‍ കീഴില്‍ നിന്നും സ്വതന്ത്രരായി വിടുവിച്ച് ദൈവത്തിന്‍റെ സന്തോഷവും സമാധാനവും മാത്രമല്ല നമ്മുടെ ചിന്തകളെ നിയന്ത്രിക്കുകയും ദൈവഹിതപ്രകാരമുള്ള നമ്മുടെ ആദര്‍ശങ്ങളെ രൂപം നല്‍കി നമ്മുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുകയും നയിക്കുകയും നമ്മുടെ ഹൃദയവാഞ്ചകളെ ഏറ്റെടുത്ത് നിയന്ത്രിച്ചു ചെയ്യുന്ന ജീവനുള്ള ദൈവമാണോ നിങ്ങളുടെ യജമാനന്‍. സാത്താന്‍ ലോകത്തിന്‍റെതായ ഒട്ടനവധി കാര്യങ്ങള്‍ക്ക് ഒത്താശ നല്‍കി നമ്മുടെ യജമാനന്‍ ആകുവാന്‍ ശ്രമിക്കാറുണ്ട്. പ്രശസ്തിക്കും, പ്രതാപങ്ങള്‍ക്കും ആഗ്രഹം ഉള്ളവരെ സാത്താന്‍ യജമാനനായിരുന്ന് അവരുടെ അഭിലാഷങ്ങളെ സാധിച്ചു കൊടുക്കും അതാണല്ലോ യേശുവിനോട് സാത്താന്‍ പറഞ്ഞത് ഇതെല്ലാം എന്‍റേതാകുന്നു എനിക്ക് ഇഷ്ടമുള്ളവനു നല്‍കുന്നു. സാത്താന്‍റെ ഇഷ്ടം ആര് നിറവേറ്റുമോ അവരെ കോടിപതികള്‍ ആക്കുവാന്‍ സാത്താന്‍സഹായിക്കും. എന്നിട്ട് തിരിച്ചറിയാതെ പറയും ഇതെല്ലാം ദൈവം തന്നതാണെന്ന് സാത്താന്‍ ജനത്തെ അടിമകളാക്കുമ്പോള്‍ ദൈവം അടിമകളായിട്ടല്ല മക്കളായിട്ടാണ് കാണുന്നത്. ദൈവം യജമാനന്‍ ആയിരിക്കുന്നവര്‍ക്ക് ഈ ലോകത്തിലെ നിശ്ചയം ഇല്ലാത്ത ധനത്തിലല്ല പ്രശംസിക്കാനുള്ളത്. നിത്യതയില്‍ നല്ലൊരു അവകാശം ദൈവമക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്. ആകയാല്‍ യുഗാ യുഗം ദൈവമക്കളായി നിത്യതയില്‍ വാഴുവാന്‍ ദൈവം പദ്ധതികള്‍ ചെയ്തിട്ടുണ്ട്. അത് വിശ്വാസത്താല്‍ ഏറ്റെടുത്താല്‍ മതി ആകയാല്‍ പ്രിയരേ സാത്താന്‍റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഈ ലോക ഇമ്പങ്ങളിലേക്ക് വഴുതിവീണ് അവസാനം നിത്യ നാശത്തില്‍പതിക്കുന്നതിനേക്കാള്‍ നല്ലത്. ഈ ലോകത്തില്‍ കഷ്ടങ്ങളും പ്രതികൂലങ്ങളും ഏറെയൊന്നു  സഹിക്കേണ്ടി വന്നാലും  നിരാശരാകരുത്.
നിങ്ങളെ വീണ്ടെടുത്തു രക്ഷിച്ച് ഈ പാപപങ്കിലമായ ലോകത്തില്‍ പാപമില്ലാത്തവരായി നിര്‍ത്തിയിരിക്കുന്നത്. ഒരു ദിവസം കാഹളം ധ്വനിക്കുമ്പോള്‍ അവനോടൊപ്പം രൂപാന്തരം പ്രാപിച്ച ശരീരവുമായി തേജസേറിയ യേശുവിന്‍റെ പൊന്‍മുഖം ദര്‍ശിക്കുവാന്‍ വാന മേഘങ്ങളിലേക്ക് പറന്നുയരുവാനുള്ള സമയം ആഗതമായി. ആകയാല്‍  പൗലോസ് പറഞ്ഞതുപോലെ ഈ ലോകത്തിലുള്ളതെല്ലാം അതായത് സാത്താന്‍റെ സ്വന്തമായ പലചരക്കുകളും ചപ്പും ചവറും എന്ന് എണ്ണുവാനുള്ള വിശ്വാസവും ധൈര്യവും ഏറ്റെടുത്ത് ദൈവസന്നിധിയില്‍ നല്ലവനും വിശ്വസ്തനുമായ ദാസനെ ദാസിയെ എന്നുള്ള വിളിക്കായി കാത്തിരിക്കാം. ധനം അല്ലെങ്കില്‍ മാമോന്‍ ഒരിക്കലും ഒരു മനുഷ്യനും സ്വസ്ഥത നല്‍കുകയില്ല. അസമാധാനത്തിന്‍റെ വിളനിലം ആക്കി നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും സാത്താന്‍ ഉഴുതു മറിക്കും നിങ്ങള്‍ക്ക് ഉറക്കമില്ലായ്മയും, നിരാശകളും, ജീവിതത്തെ വേട്ടയാടും ജീവിതംനശിപ്പിക്കാനുള്ള പ്രേരണ ധനനഷ്ടങ്ങള്‍ മൂലം ഉണ്ടാകും അതാണല്ലോ സാത്താന്‍റെ നയം. ആദ്യം പ്രലോഭനങ്ങള്‍ നല്‍കി അവന്‍റെ അടിമകളാക്കും അവസാനം അവന്‍ ജീവിതങ്ങളെ ഇല്ലായ്മ ചെയ്യും. അതാണ് തിരുവെഴുത്ത് പറയുന്നു മോഷ്ടിപ്പാനും, അറപ്പാനും, മുടിപ്പാനും ആണ് ശത്രുവായ സാത്താന്‍ വരുന്നത് പക്ഷേ അവന്‍റെ ആദ്യത്തെ മോഹന വാഗ്ദാനങ്ങള്‍ കാണുമ്പോള്‍ അവസാനം ഇങ്ങനെയെന്ന് ഒരിക്കലും ചിന്തിക്കുകയില്ല ആകയാല്‍ പ്രിയരേ! ലോകസ്നേഹം കൊണ്ട് ചെന്നെത്തിക്കുന്നത് നിരാശയിലും ദുഃഖത്തിലും ആയിരിക്കും. എന്നാല്‍ നിത്യമായ സന്തോഷം പ്രാപിപ്പാന്‍ യേശുവിങ്കലേക്ക് വരണം സാത്താന്‍ ജീവനെ നഷ്ടപ്പെടുത്തുമ്പോള്‍ കര്‍ത്താവ് പറഞ്ഞത് ഞാന്‍ സമൃദ്ധിയായ ജീവന്‍ നല്‍കാന്‍ വന്നിരിക്കുന്നു. രണ്ട് യജമാനന്‍ന്മാരെ സേവിക്കാതെ സത്യദൈവത്തെ സേവിപ്പാനും സ്നേഹിക്കുവാനും ഏവര്‍ക്കും ദൈവം കൃപ ചെയ്യട്ടെ. ലോകസ്നേഹം ദൈവത്തോട് ശത്രുത്വം  ആണെന്ന് തിരിച്ചറിഞ്ഞ് ദൈവസ്നേഹത്തില്‍തികഞ്ഞവരായി തീരുവാന്‍ സര്‍വ്വശക്തന്‍ ഏവര്‍ക്കും കൃപ ചെയ്യട്ടെ. 

പാസ്റ്റര്‍  പി. പി. കുര്യന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.