PRAVASI

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ "കേരളീയം" വേറിട്ട അനുഭവമായി

Blog Image

മിഷിഗൺ: 1975-ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷം "കേരളീയം" മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് വേറിട്ട അനിഭവമായി മാറി. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ കേരളീയം എന്ന  മെഗാ ഷോയിലൂടെ വർണ്ണാഭമായ പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. മിഷിഗണിലെ സാമൂഹിക സാംസ്കാരിക രാക്ഷ്ട്രീയ  നേതാക്കൾ പങ്കെടുത്തു. മിഷിഗണിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ഇന്ത്യാന, ഒഹായോ, കലാമസൂ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഒത്തുചേർന്നപ്പോൾ വ്യത്യസ്തമായ  ഇന്ത്യൻ സംസ്കാരത്തിന്റെ ഒത്തുചേരലായി മാറി.

കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യവും വിശ്വാസാചാര മൂല്യങ്ങളും വിളിച്ചോതുന്ന നിറപ്പകിട്ടാർന്ന കലാപരിപാടികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തകലാ രൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കഥകളി, കളരിപ്പയറ്റ് തുടങ്ങിയവക്കൊപ്പം കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്ന മോഹിനിയാട്ടം, ഒപ്പന, മാർഗ്ഗം കളി എന്നിവയും അരങ്ങേറി. കേരളത്തിന്റെ ചെണ്ടമേളം, മഹാരാഷ്ട്ര ഫോക്ക് ഡാൻസ്, തെലുങ്കു ബാത്തുകാമ്മ, ധോൽ-ചെണ്ട ഫ്യൂഷൻ, ഫ്ലാഷ്മോബ് എന്നിവ കാണികളിൽ ആവേശകരമായ ആനന്ദമാണ് സൃഷ്ടിച്ചത്.

കേരളീയ സംസ്കാരത്തിന്റേയും കലയുടേയും വിശ്വാസാചാരങ്ങയുടെയും  നേർക്കാഴ്ച്ചയായിരുന്നു കേരളീയത്തിലൂടെ സൗത്ഫീൽഡ് പവലിയനിൽ ഒരുക്കിയ എക്സിബിഷൻ സെന്ററുകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി വിളിച്ചോതുന്ന മനോഹരമായ കട്ടൗട്ടുകൾ കൊണ്ട് അലങ്കരിച്ച എക്സിബിഷൻ സെന്ററുകൾ കേരളത്തിൽ നേരിട്ടെത്തിയ ഒരനുഭവം കാണികൾക്ക് സമ്മാനിച്ചു.  പ്രശസ്ത ഗായകർ ഫ്രാങ്കോയും ലക്ഷ്മി നായരും ചേർന്ന ബാക്ക് വാട്ടേഴ്സ് ബീറ്റ്‌സിന്റെ ഗാനമേള, വർണ്ണാഭമായ ഫാഷൻ ഷോ, വെർച്യുൽ റിയാലിറ്റി ഷോ എന്നിവയും കേരളീയത്തിന് മാറ്റു കൂട്ടി.

കേരളത്തനിമയാർന്ന ഭക്ഷണങ്ങളുടേയും വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകൾ പ്രവർത്തിച്ചു. പവലിയനിൽ ഒരുക്കിയ കേരളക്ലബ് ചായക്കട ഏവർക്കും കേരളത്തിലെ ചായക്കടയുടേയും അതിലെ നാടൻ വിഭങ്ങളുടെയും ഗൃഹാതുരത്വമാർന്ന അനുഭവമായി മാറി. മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ നവ്യാനുഭവം സമ്മാനിച്ച ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ "കേരളീയം" വൻവിജയമായി പര്യവസാനിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.