കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി വരുന്ന ‘ലോകാ ചാപ്റ്റർ 1’ ഒരാഴ്ച പിന്നിട്ടിട്ടും വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സിനിമയുടെ ഗ്ലോബൽ കളക്ഷൻ 100 കോടിയോട് അടുത്തു. മലയാള സിനിമ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. നിരന്തരമായി പുറത്തു വന്നുകൊണ്ടിരുന്ന റിയലിസ്റ്റിക് സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാ പശ്ചാത്തലവും ആഖ്യാന രീതിയുമാണ് സിനിമയുടേത്.
2016ൽ മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങിയതോടെ റിയലിസ്റ്റിക് സിനിമകൾ മലയാള സിനിമയുടെ മുഖമുദ്രമായി മാറി. തുടർന്ന് അതേ ഴോണറിൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കമ്മട്ടിപ്പാടം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി. അതോടെ പുറത്തിറങ്ങുന്നതിൽ ഭൂരിപക്ഷവും റിയാലിസ്റ്റിക്ക് സിനിമകളായി മാറി. അതിനിടയിൽ 2021 പുറത്തിറക്കിയ മിന്നൽ മുരളി മലയാളികൾക്ക് പുതുമയുള്ള ദൃശ്യ വിരുന്നൊരുക്കി. സൂപ്പർ ഹീറോ ഴോണറിൽ പുറത്തിറക്കിയ മിന്നൽ മുരളിക്ക് മിന്നുന്ന വിജയം ലഭിച്ചു.
2024ൽ ഗഗനാചാരി എന്ന സിനിമയിലൂടെ ചെറിയ മുതൽമുടക്കിൽ തന്നെ മികച്ച ഫാന്റസി ചിത്രങ്ങൾ പുറത്തിറക്കാൻ കഴിയുമെന്ന് അരുൺ ചന്തു കാട്ടിത്തന്നു. മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല എന്ന വിമർശനം അപ്പോഴും ഉയർന്നു കേട്ടിരുന്നു. പക്ഷേ ‘ലോകാ ചാപ്റ്റർ 1’ലൂടെ അത് മാറുകയാണ്. ഇനി വരാനുള്ളതും അത്തരത്തിലുള്ള വ്യത്യസ്ത ഴോണർ സിനിമകളാണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന കത്തനാരാണ് അതിൽ പ്രധാന പടം.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ആടിന്റെ മൂന്നാം ഭാഗം ഫാന്റസി ഇലമെന്റുകൾ നിറഞ്ഞതാകുമെന്ന് സൂചന. സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ സിനിമയ്ക്കായുള്ള വെയിറ്റിങിലാണ്. ടൈം ട്രാവൽ ആകും സിനിമയുടെ പ്രത്യേകത എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. മാറുന്ന കാലത്തിനനുസരിച്ച് മലയാള സിനിമയിലും മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് പ്രത്യാശ ഉണർത്തുന്ന കാര്യമാണ്.


