വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം മലയാള താര സംഘടന 'അമ്മ'യുട തലപ്പത്ത് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുമ്പോൾ അത് മലയാള സിനിമയുടെ പുതിയ ചരിത്രത്തിനാണോ തുടക്കം കുറിക്കുന്നതെന്നാണ് സിനിമാ പ്രേമികളൊന്നടങ്കം ഉറ്റു നോക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ചില അംഗങ്ങൾക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് 2024 ഓഗസ്റ്റിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
വോട്ടവകാശമുള്ള 506 അംഗങ്ങളിൽ 298 പേരാണ് വോട്ടു ചെയ്യാനെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ജയസൂര്യ തുടങ്ങിയ താരങ്ങൾ വോട്ട് ചെയ്തു.വോട്ടെടുപ്പിൽ മുതിർന്ന അഭിനേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകർ മികച്ച ശ്രമങ്ങൾ നടത്തി. ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവർ വോട്ട് ചെയ്തിരുന്നു. അതേസമയം മുതിർന്ന വനിതാ താരങ്ങളായ ഉർവശിയും മഞ്ജു വാരിയരും ദുൽഖർ, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം തുടങ്ങിയവരും വോട്ടു ചെയ്യാനെത്തിയില്ല. മമ്മൂട്ടി ചെന്നൈയിൽ നിന്ന് വോട്ടിങ്ങിനെത്തിയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനെ പിന്നിലാക്കിയാണ് ശ്വേതാ മേനോൻ വിജയിച്ചത്. അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന ആരോപണവും തുടർന്നുണ്ടായ കേസും വിവാദങ്ങളും മറികടന്നാണ് ശ്വേതയുടെ വിജയം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പരസ്യ പ്രതികരണങ്ങൾക്ക് നിൽക്കാതെ ഡി.ജി.പിക്ക് മുൻപാകെ പരാതി നൽകിയാണ് കുക്കു പരമേശ്വരൻ പ്രതികരിച്ചത്.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ച 13 പേരിൽ 12 പേരൂം പത്രിക പിൻവലിച്ചതോടെയാണ് അൻസിബ എതിരില്ലാതെ തിരഞ്ഞെടുത്തത്.ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ എക്സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ പുതിയ അധ്യായം മലയാള സിനിമയുട പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്

