അച്ഛനില്ലാത്ത ഓണം
മധുരമില്ലാത്ത ഓണം
പൂക്കളമില്ലാത്ത ഓണം
ഓണക്കോടിയില്ലാത്ത ഓണം
ഓണസദ്യയില്ലാത്ത ഓണം
അച്ഛനില്ലാതെ നിറം മങ്ങിയ വീട്
ഉമ്മറക്കോലായിലെ
ഒഴിഞ്ഞ ചാരുകസേര
അച്ഛനുണ്ടെന്നു പറയാൻ
അമ്മ മുറ്റത്തെടുത്തുവെച്ച
മഴ നനയുന്ന
അച്ഛന്റെ ചെരുപ്പ്.
അച്ഛനില്ലാതെ, ആരോടിനി
പിറുപിറുക്കുമെന്നറിയാതെ
അകത്തളത്തിലെ
പഴകിയ കട്ടിലിൽ
ചുരുങ്ങിക്കൂടിയ അമ്മ.
പറമ്പിലെ തെങ്ങുകളും
വീട്ടുമുറ്റത്തെ ചെടികളും
വെള്ളമില്ലാതെ വേനലിൽ തളരുമ്പോൾ
ഓർക്കാതിരിക്കില്ലച്ഛനെ.
അച്ഛനില്ലാതായാൽ വീടുറങ്ങും,
നഷ്ടം വീട്ടുകാരറിയും,
കറികൾക്ക് സ്വാദ് കുറയും,
മക്കൾ തമ്മിൽത്തല്ലും
സ്വത്തുക്കൾ ഭാഗം വയ്ക്കപ്പെടും.
അച്ഛനില്ലാത്ത വീട് എനിക്കെന്തിന്,
അച്ഛനെ മതിയെനിക്ക്
എന്റച്ഛനെ മതിയെനിക്ക്..

ഉമാ പട്ടേരി

