അഹമ്മദാബാദ്: കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ ചോർന്നതിന് പിന്നാലെ 21 കാരി പതിനാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. വീഡിയോ ചോർത്തിയയാൾ ബ്ലാക്ക് മെയിൽ ചെയ്തതോടെയാണ് യുവതി കടുംകൈയ്ക്ക് മുതിർന്നത്. ഗുജറാത്തിലെ ചന്ദ്ഖേദയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ കാമുകനായിരുന്ന മോഹിത് എന്ന മക്വാന, ബ്ലാക്ക്മെയിൽ ചെയ്ത എച്ച് റാബറി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ ഫ്ലാറ്റിലെ പതിനാലാം നിലയിൽ നിന്ന് ചാടി 21 വയസുകാരി ജീവനൊടുക്കിയത്. യുവതിയും മക്വാനയും രണ്ടുവര്‍ഷത്തോളം അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആണ്‍സുഹൃത്ത് സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചത്. വായ്പ മുടങ്ങുന്ന കാറുകൾ പിടിച്ചെടുക്കുന്ന ജോലിയായിരുന്നു മോഹിത്തിന്റേത്.അടുത്തിടെ മോഹിത്തും മറ്റൊരു സുഹൃത്തും ഒരു കാര്‍ കൊണ്ടുവരാന്‍ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. ഇവിടെവെച്ച് മക്വാനയുടെ മൊബൈല്‍ഫോണ്‍ വാങ്ങിനോക്കിയപ്പോഴാണ് മക്വാനയും യുവതിയും ഒരുമിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടന്‍തന്നെ ഇയാള്‍ ഈ വീഡിയോകളെല്ലാം സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം യുവതിയുടെ നമ്പറും തന്ത്രപൂർവം കൈക്കലാക്കി.പിന്നീട് യുവതിയെ വിളിച്ച് ആണ്‍സുഹൃത്തിനൊപ്പമുള്ള നഗ്നവീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് റാബറി ഭീഷണിപ്പെടുത്തി. വീഡിയോ കാണണമെങ്കില്‍ ഒരു ഹോട്ടലിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ 21കാരിയും സുഹൃത്തായ യുവതിയും ഇവരുടെ ഭര്‍ത്താവും ഹോട്ടലിലെത്തി പ്രതിയെ കണ്ടു. എന്നാല്‍, വീഡിയോ കാണിച്ചശേഷം ഇയാള്‍ അവിടെനിന്ന് സ്ഥലംവിട്ടു.
തൊട്ടുപിന്നാലെ ആണ്‍സുഹൃത്തായ മക്വാന 2500 രൂപ ആവശ്യപ്പെട്ട് യുവതിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചു. പണം തരാമെന്ന് പറഞ്ഞ് യുവതി ഇയാളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പണം നല്‍കിയ യുവതി, ഫോണില്‍നിന്ന് സ്വകാര്യവീഡിയോകള്‍ നീക്കംചെയ്യാന്‍ ആണ്‍സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ അതിന് തയാറായില്ല. ഇതോടെ യുവതിയും സുഹൃത്തും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മക്വാന ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്തു. ഇതിനുശേഷം എല്ലാവരും തിരികെപോവുകയും സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയുമായിരുന്നു.

