തിരുവനന്തപുരം: സർക്കാർ പണം മുടക്കുന്ന സിനിമകൾ എടുക്കുന്നവർക്ക് ബജറ്റിങ്ങിലും സിനിമ നിർമാണ പ്രക്രിയയിലും സാങ്കേതിക വിദ്യകളിലും കൃത്യമായ ഓറിയന്റേഷൻ നൽകണമെന്നാണ് താൻ വ്യക്തമാക്കിയതെന്ന്
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ
. ആർക്കും പണം കൊടുക്കുന്നതിന് എതിരല്ല. ഏതെങ്കിലും ജാതിയിൽപെട്ടവരോ സ്ത്രീകൾ ആയതുകൊണ്ടോ അല്ല തന്റെ അഭിപ്രായം. മുൻപരിചയമോ പരിശീലനമോ ഇല്ലാത്തവരാണ് ഇതുപ്രകാരം സിനിമയെടുക്കുന്നത്. ഫിലിം മേക്കിങ്ങിൽ പരിശീലനം നൽകുന്നതിലൂടെ അവരുടെ കഴിവുകൾ ഏറെ മെച്ചപ്പെടുത്താനാകും. സ്ക്രിപ്റ്റിന് അനുമതി കിട്ടിയതുകൊണ്ടുമാത്രം ആയില്ല. ബജറ്റ്, ക്യാമറ, ലൈറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും അറിവുനേടേണ്ടതല്ലേ എന്നും മലയാള മനോരമയോട് അദ്ദേഹം പ്രതികരിച്ചു.
ഒന്നരക്കോടി രൂപ കൊമേഴ്സ്യൽ സിനിമ നിർമിക്കാനാവശ്യമായ പണമാണ്. ഇത് 50 ലക്ഷം വച്ച് മൂന്നുപേർക്ക് കൊടുത്താൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കും. പോസിറ്റീവായാണ് 50ലക്ഷം വീതം നൽകണമെന്ന് പറഞ്ഞത്. 'എന്റെ സിനിമകളുടെ ബജറ്റ് പോലും ഒരുകോടിക്ക് മുകളിൽ പോയിട്ടില്ല. 10-15 ലക്ഷംവച്ച് പുതിയ കുട്ടികൾ സിനിമയെടുക്കുന്നു. സെൽഫോണിലും സിനിമ വരുന്നു. ഈ സ്ഥിതിയിൽ ഒന്നരക്കോടി വലുതാണ്. ഇക്കാര്യം മുഖ്യമന്ത്രിയോടും സൂചിപ്പിച്ചിരുന്നു. പണം സിനിമയുടെ നന്മയ്ക്ക് വേണ്ടി നല്ല രീതിയിൽ ചെലവഴിക്കണം. 'ജാതിവെറിയൻ' എന്ന് എന്നെപ്പറ്റി കേൾക്കുന്നത് ആദ്യമായാണ്. ഞാൻ ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല. മനുഷ്യരെ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂ'- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

