PRAVASI

കോഴി പിടുത്തം

Blog Image

എൻറെ യൗവന കാലത്ത് 1970 ,കളിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാഴ്ചവയ്ക്കുന്നത്,എൻറെ ആദ്യത്തെ കോഴി പിടുത്തവും, ക്രൂരമായ പീഡനവും ആണ് അനുഭവം.വാസ്തവത്തിൽ അത് ഒരു പൂവൻ കോഴിയുടെ ദാരുണമായ കഥയാണ്. ഇനി തുടങ്ങട്ടെ!                 
ചാക്കോച്ചായൻ ഒരു വലിയ തകരപ്പെട്ടിയുമായി അപ്രതീക്ഷിതമായി കടന്നുവന്നു. ചാക്കോച്ചായൻ എപ്പോഴും അങ്ങനെയാണ്. അല്ലെങ്കിൽ തന്നെ മിക്ക നാട്ടുകാരും, അങ്ങനെ തന്നെ!! അവർ യാതൊരു മുന്നറിയിപ്പും കൂടാതെ വരും, അതാണല്ലോ നമ്മുടെ കൾച്ചർ!

                    എങ്കിലും മൂത്ത കാരണവനാണ് .അമ്മയേക്കാൾ മൂത്തത്.  അമ്മ പരിഭ്രമത്തിലായി ,ഒന്നും തയ്യാറാക്കിയിട്ടില്ല .ചാക്കോച്ചായനെ നന്നായി സ്വീകരിക്കുകയും വേണം ,അതാണ് പതിവ്. അല്ലെങ്കിൽ ചാക്കോച്ചായൻ നാട് നിങ്ങളെ പറഞ്ഞു നടക്കും . പെങ്ങള് കൊച്ചുത്രേസിയായ പറ്റി! അത്  വേണ്ടവരോടും വേണ്ടാത്തവരോടും പറഞ്ഞു നാറ്റിക്കാൻ, യാതൊരു മടിയും കാണിക്കാത്തവൻ ആണ് ചാക്കോച്ചായൻ, എന്ന ദുഷ്ടൻ.! സ്നേഹം ഭാവിക്കുമെങ്കിലും ,കാണിക്കുമെങ്കിലും, ആളു വിഷപ്പാമ്പാണ്പ്രവർത്തിയിൽ ശുദ്ധനായ ദുഷ്ടനാണ് ,ചാക്കോച്ചായൻ എന്ന് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു

                      ഇനി എന്ത് ചെയ്യും? അമ്മ പതിവുപോലെ ഒരു ഉപായം കണ്ടെത്തി സാധാരണ നാട്ടിൻപുറത്തുള്ള ഉപായം. അമ്മയ്ക്ക് മെച്ചപ്പെട്ട കോഴി വളർത്തൽ ഉണ്ട്. അതിൽ രണ്ട് പൂവൻ ഉണ്ട്. ഒരുത്തൻ, ഉശിരുള്ള വിത്തു പൂവനാണ്. അമ്മയെ ചിലപ്പോൾ പറയാറുണ്ട് ,ഇവനില്ലായിരുന്നെങ്കിൽ അമ്മയ്ക്ക് ഇത്രയധികം കോഴിക്കുഞ്ഞുങ്ങളെ കിട്ടുകയില്ലെന്ന്! എങ്കിലും പകുതിയിലും മുക്കാലും പരുന്ത് കൊണ്ട് പോകും ബാക്കിയുള്ളതിനെ എങ്ങനെയെങ്കിലും വളർത്തിയെടുക്കും . മറ്റേ പൂവൻ നാണം കെട്ടവൻ ആണ് .അവൻ ഒരു കഴിവും ഇല്ലാത്തവൻ എപ്പോഴും തളർന്നു ഒരു വൃദ്ധനെ പോലെ നടക്കും, തിന്നു കൊഴുത്തു. ചിലപ്പോൾ അവനെ തട്ടിക്കളയാം എന്നൊക്കെ തോന്നാറുണ്ട്അമ്മയ്ക്ക്. പക്ഷേ,അമ്മ ഒരു പുണ്യ പ്രവർത്തി നടത്തി, അവനെ എടത്വ പള്ളിക്ക് അങ്ങ് നേർന്നു, ഒരു നേർച്ച കടംഅമ്മയ്ക്ക് ഉണ്ടായിരുന്നു, അത് വീട്ടാൻ ഉത്തമമായ ഒരു നല്ല കാര്യം!

                അങ്ങനെയിരിക്കുകയാണ് ചാക്കോച്ചായന്റെ എഴുന്നള്ളി വരവ്!.എന്തുചെയ്യും? ഉശിരൻ പൂവിനെ തട്ടിയാൽ പിന്നെ, പരമ്പര ഉണ്ടാകില്ല. അതുകൊണ്ട് നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിൽ തിന്നുകൊഴുത്ത തടിയനെ, ഉശിരില്ലാത്തവനെ അലസനായവനെ തട്ടാൻ അമ്മ എനിക്ക് ഓർഡർ ഇട്ടു. കോഴിവധം, ഞാൻ ഒരിക്കലും നടത്തിയിട്ടില്ല. അത് പാപമായി ചിന്തിക്കുന്നവനാണ് ഞാൻ. കാണാത്തതുകൊണ്ടാണ് അതിന്റെ ഇറച്ചി ഒക്കെ തിന്നുന്നത്.  സാധാരണ ഗതിയില്, എൻറെ ജ്യേഷ്ഠനോ, അമ്മയോ ആണ് ഈ പ്രക്രിയ നിർവഹിക്കുന്നത്. ജ്യേഷ്ഠൻ സ്ഥലത്തില്ല. .അമ്മ പാചകത്തിന്റെ വലിയ തിരക്കിലാണ്, തോരൻ കറി വെക്കണം, സാമ്പാർ വെക്കണം ,പുളിശ്ശേരി വെക്കണം, മാങ്ങാ ചമ്മന്തി അരക്കണം ,പിന്നെ അമ്മയുടെ സ്വാദുള്ള കോഴിക്കറി ഇതൊക്കെയാണ് ചാക്കോച്ചന്റെ ഇഷ്ട വിഭവങ്ങൾ! അത് കഴിക്കാനാണ് പുള്ളിക്കാരൻ എഴുന്നള്ളുന്നത്. ചിലപ്പോൾ വന്നാൽ,ഇഷ്ടഭോജ്യം കഴിക്കാൻ ഒരാഴ്ചവരെ കുടികിടക്കും. വന്നാൽ നാട്ടുകാരെ മുഴുവൻ ഞെട്ടിക്കുന്ന ഉറക്കെ വർത്തമാനവും പൊട്ടിച്ചിരിയും. വൃത്തികെട്ട എണ്ണയും കുഴമ്പുമൊക്കെ കൊണ്ടുവന്നു പെരട്ടി വീടുമുഴുവനും നാറ്റിക്കുകയും ചെയ്യും.പിന്നെ ദേവദാരിട്ട് തിളപ്പിച്ച ചൂടുവെള്ളവും ,പട്ടി പട്ടിഇഞ്ചയുംന്ത്കുളിക്കാൻ അമ്മ തയ്യാറാക്കണം.ആറ്റിലെ കുളിരുള്ള വെള്ളം പുള്ളിക്ക് ഇഷ്ടമല്ല.,ഞങ്ങളൊക്കെ അങ്ങനെയാണ്. എന്ത് ചെയ്യാൻ കാർന്നോരായി പോയില്ലേ! എന്തെങ്കിലും പറയുക പ്രവർത്തിക്കുകയോ ഒക്കെ ചെയ്താൽ അമ്മ എന്നെ ശകാരിക്കും. 

                    അപ്പോൾ ആ തടിയൻ ഷണ്ണനെ പൂവിനെ തട്ടണം.തയ്യാറെടുത്തു. നാട്ടുകാർ അറിയാതെ അവരെ ഭീഷണിപ്പെടുത്താതെ, പെട്ടെന്ന് തട്ടാമെന്നാണ് കരുതുന്നത്. പക്ഷേ, ഉദ്ദേശിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ!അക്കാര്യത്തിൽ ഞാൻ വിചാരിച്ച മണ്ടൻ ആയിരുന്നില്ല അവൻ.  അവൻ മാരത്തൻ കോട്ടം തുടങ്ങി, പുരക്ക് ചുറ്റും. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് , എനിക്ക് തോന്നി, അവൻ നാട്ടുകാരെഅവൻ നാട്ടുകാരെ സംഘടിപ്പിച്ച് എന്നെ ഒഴിവാക്കാൻ നടത്തിയ ശ്രമമാണോ എന്ന്.

                  വരണേ! എന്നെ തട്ടാൻ പോകുന്നുഎന്നു ഉച്ചത്തിലുള്ള നിലവിളി! ശബ്ദം കേട്ട് നാട്ടിലെ കില്ല പട്ടികളെല്ലാം എൻറെ പുറകിലൂടെ, നാട്ടുകാരെ മുഴുവൻ ഉണർത്തുന്ന ശബ്ദത്തിൽ കുരച്ചുകൊണ്ട് എൻറെ പിന്നാലെ ഘോഷയാത്രയായി. അയൽക്കാർ ചിലരൊക്കെ എത്തിനോക്കി എൻറെ വീട്ടിൽ എന്താണ് സംഭവിക്കുന്നത്എന്ന്.അപ്പോഴും ഉണ്ട് ചാക്കോച്ചായൻ കള്ളി മുണ്ടുടുത്ത് അർത്ഥനഗ്നനായി മെലിഞ്ഞ ബോഡിയും കാണിച്ചു ഒരു എഴുന്നള്ളത്ത് എന്നിട്ട് ഒരു കൽപ്പന!

               എടാ കുര്യാക്കോ, കോഴിയെ പിടിക്കണമെങ്കിൽ ഇങ്ങനെ ഓടിയാൽ പോരാ,
           നീ എന്തൊരു കൊച്ചനാ, ഇത്ര ചെറുപ്പമായിട്ടും നിനക്ക് ഓടാൻ പറ്റുന്നില്ല എങ്ങനെ പറ്റാനാ, നീ ഒരു അഞ്ചുനേരം ഭക്ഷണം എല്ലാം കഴിച്ച് മറ്റൊരു കോഴിയെപ്പോലല്ലേ ഇരിക്കുന്നത് .നാട്ടുകാരെല്ലാം ഉറ്റുനോക്കി ചാക്കോച്ചായന്റെ വരവും കോഴി പിടുത്തവും. ഞാൻ നാണക്കേട് കൊണ്ട് മുഖം പൊത്തി തിണ്ണയിൽ ഇരുന്നു. 

          എങ്കിലും മെലിഞ്ഞിരുന്ന ചാക്കോച്ചായൻ രണ്ടു വളയം കൂടി ഓടി തളർന്ന കോഴിയുടെ മേൽ എത്തിപ്പിടിച്ച് അവൻറെ കാലിൽ പിടിച്ച് തൂക്കി എടുത്തുകൊണ്ടുവന്നു .

എന്നിട്ട് ഒരു ഓർഡർ!
വെട്ടെടാ, വെട്ട് !
ഒറ്റവെട്ടിന് കഴുത്ത് വേറെ കിടക്കണം, കോഴി പിന്നീട് മരണമെപ്രാളം പിടിച്ചു യാത്ര ചെയ്യാൻ ഇടയാകരുത് പക്ഷേ, എനിക്ക് അതിന് ധൈര്യം പോരാ!
ഞാൻ പറഞ്ഞു 
ഞങ്ങളിവിടെ കോഴിയെ കൊല്ലുന്നത് കഴുത്ത് പിരിച്ചാണ് കൊല്ലുന്നത്.

എന്തൊരു ദുർമരണം !

അതിൻറെ ശാപം വീഴും. വെട്ടിക്കൊലപ്പെടുത്തുന്നതാണ്, നല്ല മാർഗ്ഗം !രണ്ടുംനിശ്ചയിച്ച് ഞാൻ അങ്ങനെ ഒരു സാഹസത്തിനു മുതിർന്നു 

                ചാക്കോച്ചായനെജയിക്കാൻ എനിക്കാവില്ല.തളർന്ന കോഴിയെ പിടിച്ച് ഒരു കല്ലിൽ വച്ച് ഒരൊറ്റ വെട്ട്! പാതി കഴുത്തു മുറിഞ്ഞ കോഴി ഒരു പിടയലോടെ ആറ്റുതീരത്തേക്ക് മരണയാത്ര ചെയ്തു. ചാക്കോച്ചായൻ    പറഞ്ഞു
നീ മണ്ടനാ!ഒറ്റ വെട്ടിന് കൊല്ലാൻ പറഞ്ഞിട്ട്നീ കുളമാക്കി! 
പിടക്കുന്ന കോഴിയെ ചാക്കോച്ചായൻ എടുത്തോണ്ട് വന്ന് എന്റെയീന്ന് പിടിച്ചു വാങ്ങി ഒരൊറ്റവെട്ട്!

       അവൻറെ കഥ കഴിഞ്ഞു! എനിക്ക് ആശ്വാസമായി .ആ ധീരകൃത്യം നടന്നിരിക്കുന്നു. പിന്നെ,ചാക്കോച്ചായൻ തന്നെഅതിനെ ചൂടുവെള്ളത്തിൽ മുക്കി, പൂട പറിച്ച് വെട്ടി കഷണങ്ങളാക്കി അമ്മയുടെ മുമ്പിൽ അർപ്പിച്ചു.

            ഇനി രണ്ടു ദിവസത്തേക്ക് എങ്കിലും ചാക്കോച്ചായന് കുശാൽ! കോഴിയിറച്ചി തിന്ന് സായൂജ്യംഅടയാം . അമ്മ ഗ്രാമ്പൂവും ഏലക്കായും പെരുംജീരവും ഒക്കെ കല്ലിലിടിച്ച് സുഗന്ധവാഹിനിയായി കോഴിക്കറി ഉണ്ടാക്കി, ഗ്രാമം മുഴുവൻ കൊതിപ്പിച്ചു കൊണ്ട് !ഗ്രാമീണരുടെ വായിലും വെള്ളം ഊറി കാണാം .

              പിന്നെയും കോഴി വധം നടന്നു. ഞങ്ങളുടെകോഴികളുടെ വംശവാർത്തനവും വംശ വർദ്ധനവും മറ്റും നടത്തുന്ന ഉഗ്രൻ പൂവനെ കൂടി.അമ്മ അതോർത്തു വ്യാകുലപ്പെട്ടുവെങ്കിലും, എല്ലാം ചാക്കോച്ചായൻ തന്നെയാണ് ആ ക്രൂരകൃത്യം നടത്തിയത്. വാസ്തവത്തിൽ ഞാൻ കോഴിയിറച്ചി തൊട്ടില്ല. ഇതെല്ലാം കണ്ടുനിന്ന എനിക്ക് അറപ്പും വെറുപ്പും തോന്നി. ഇടയ്ക്കിടയ്ക്ക് എനിക്ക് മനസ്താപം ഉണ്ടായി. ഞാൻ ആദ്യം പീഡിപ്പിച്ച കോഴിയെ ഓർത്തു. ദാരുണമായ അവന്റെ മരണാനന്തര അവസ്ഥയെക്കുറിച്ച്. അവൻ എന്നെ ഒരുപക്ഷേ ശപിച്ചു കാണും ,എന്ന് എനിക്ക് തോന്നി.

അങ്ങനെ ചാക്കോച്ചായൻ ഉണ്ടും തിന്നുംചെത്തി ഇറങ്ങിയ കള്ളും കുടിച്ചു, ഒരാഴ്ച അങ്ങനെ സന്തോഷിച്ചു.അപ്പോൾ അടുത്ത താവളത്തിലേക്ക് പോകാൻ ചാക്കോച്ചായന് ഉൾവിധി തോന്നിയത്, എൻറെ ഭാഗ്യം, അമ്മയുടെ ഭാഗ്യം!,അടുത്ത താവളത്തിലേക്ക് പോകാൻചാക്കോച്ചായൻ തയ്യാറെടുത്തു. എൻറെ അമ്മയുടെ അനിയത്തി,പെണ്മ ചേച്ചിയെ കെട്ടിച്ച ചമ്പക്കുളത്തിലേക്ക്!,അവിടെയും കുറഞ്ഞത് ഒരാഴ്ച. കുട്ടനാട്ടിലെ കരിമീനും കൂട്ടി, ഷാപ്പിലെ കള്ളും കുടിച്ച് വിലസാൻ !

ഞാൻ ആഹ്ലാദഭരിതനായി. സ്വർഗ്ഗം കിട്ടിയ വാശി! എന്നാൽ ഞാനും എടത്വപള്ളിക്ക് ഒരു നേർച്ച നേർന്നിരുന്നു.

ചാക്കോച്ചായനെ പെട്ടെന്നൊന്ന് ഒഴിവാക്കി തരണമേ എന്ന്!
പക്ഷേ ആ നേർച്ചയ്ക്കുള്ള പണവും ചാക്കോച്ചായന്റെ നീളമുള്ള ജുബായുടെ പോക്കറ്റിൽ നിന്ന് ഞാൻ ഇസ്തിയെടുത്തിരുന്നു ,പത്തു രൂപ, അത് അന്നത്തെ വലിയ തുകയായിരിക്കും.. പക്ഷേ എന്ത് ചെയ്യാം, ഒരു കൊലയും, അല്ലെങ്കിൽ കൊല ശ്രമവും, മോഷണവും, അന്ന് എനിക്ക് നിർബന്ധമായി നടത്തേണ്ടി വന്നതിൽ. പിന്നെ ചാക്കോച്ചായന്റെ പോക്കറ്റിൽ ഞാനൊരു വലിയ ഒരു കീഴുത്തയും വെട്ടി ഉണ്ടാക്കി, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ,അല്ലെങ്കിൽ അദ്ദേഹം എന്നെ എന്നെ സംശയിക്കാതിരിക്കാൻ. ഇന്നും ഞാൻഅതോർത്ത്  പൊട്ടിച്ചിരിക്കാറുണ്ട്!!

ജോൺ  ഇളമത

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.