സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ ഉയർത്തിയ അഭിപ്രായങ്ങൾ വിവാദവും ചർച്ചയുമാക്കുന്നവർ അതേ വേദിയിൽ സിനിമാ ലോകത്തെ പ്രമുഖനായ ശ്രീകുമാരൻ തമ്പി ഉയർത്തിയ ചോദ്യങ്ങളും വിഷയങ്ങളും മുക്കിയോ എന്ന ചർച്ചകൾ ഉയരുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്തായി? അതിന് സർക്കാർ ചെലവഴിച്ച പണം പാഴായില്ലേ? ആക്ഷേപങ്ങൾ ഉന്നയിച്ചവർതന്നെ കേസാകുമെന്നു വന്നപ്പോൾ പിൻമാറിയില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ശ്രീകുമാരൻ തമ്പി ഉയർത്തിയത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളോ , മന്ത്രിമാരോ ,രാഷ്‌ട്രീയ നേതാക്കളോ അടൂരിന്റെ പ്രസംഗത്തോട് പ്രതികരിക്കുന്ന വനിതകളോ ഇത് ചർച്ച ചെയ്യുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാക്കാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും നടക്കുന്നുവെന്ന വിമർശനങ്ങളും ഉണ്ട്. താര സംഘടനായ അമ്മയുടെ തിരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചകൾ വരുന്നത് പല താരങ്ങൾക്കും തട്ടുകേടുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു ചുക്കും നടക്കില്ലെന്ന്, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോൻ പറഞ്ഞതായി നടി ഉഷയുടെ വെളിപ്പെടുത്തൽ ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ടതുണ്ട്.
അതേസമയം സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി അടൂര്‍ ഗോപാലകൃഷ്ണന്‍.പറഞ്ഞു. സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിന് എതിരായല്ല സംസാരിച്ചത്. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ അറിയാതെയും മുന്‍പരിചയമില്ലാതെയും മുന്നോട്ട് വരുന്നവർക്ക് കോടികള്‍ നല്‍കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പണം നല്‍കുമ്പോള്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും അടൂര്‍ വ്യക്തത വരുത്താൻ ശ്രമിക്കുന്നെങ്കിലും വിവാദം ഇവിടെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല.

