മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയെ പൂര്‍ണ്ണമായും ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിവിഷ്ണു ദേവ് സായി. നാരായണ്‍പൂര്‍ ജില്ലയില്‍ നിന്ന് നഴ്‌സിംഗ് പരിശീലനവും തൊഴിലും വാഗ്ദാനം ചെയ്ത് മൂന്ന് ആദിവാസി പെണ്‍കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനാണ് ശ്രമം നടന്നത്. അതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും അടക്കം ഗൗരവമേറിയ കേസാണെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രദേശവാസിയായ ഒരാള്‍ ആഗ്രയിലേക്ക് കൊണ്ടുപോകാനായി പെണ്‍കുട്ടികളെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൈമാറിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കരിയര്‍ പുരോഗതി പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. പെണ്‍കുട്ടികളുടെ സുരക്ഷയുടേയും അന്തസിന്റേയും പ്രശ്‌നമാണെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികളാണ് അറസ്റ്റിലായത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനായാണ് ഇവര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ബജ്രംഗ്ദള്‍ പ്രവർത്തകർ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പ്രതിഷേധമുയര്‍ത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

