"അജ്‌ജാത ശത്രുവിനെയിന്നു ഞാൻ കണ്ടൂ
അവനെന്റെയുള്ളിൽ കുടിയിരിക്കുന്നു!!"
ശത്രു ജനിക്കാത്ത അജാതശത്രുവായ യുധിഷ്ഠിരനോ, ബിംബിസാരപുത്രനായ അജാതശത്രുവോ അല്ല, ജനിക്കാതെ എന്റെ ഉള്ളിലിരുന്നു എന്നെ എന്നും കൊല്ലാതെ കൊല്ലുന്ന ആ ശത്രുവിനെയാണ് ഞാൻ കണ്ടത്. ബീഭത്‌സമാണത്, ‘നീതിമാന്റെ’ ചോരയുടെ മണമുണ്ടതിന് !!
പതിവു പോലെ ആനുകാലിക നവമാധ്യമ വാർത്താ സഞ്ചാരങ്ങളാണ് ഈ ചിന്തകളും തന്നത്. ആശ്വാസത്തിനായി വിശുദ്ധഗ്രന്ഥം എടുത്തപ്പോഴാണ് "നിന്നേപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന് കണ്ടത്. ശ്രമിച്ചു നോക്കി .അപ്പോഴാണ് എത്ര സ്നേഹിച്ചിട്ടും അതങ്ങു ശെരിയാകുന്നില്ലല്ലോ എന്ന് മനസ്സിലായത്!. അല്ലെങ്കിൽ അവൻ എന്തിനു അവളെ കൊല്ലണം? അവൾ എന്തിനു ആത്മഹത്യ ചെയ്യണം ?ഒരു രസം പോലെ തുടർച്ചയായി കുഞ്ഞുങ്ങളെ കൊല്ലണം ? 'സമൂഹത്തിലെ' ആ ഞാനും, എന്റെയും ഞങ്ങളുടെയും പറഞ്ഞാൽ തീരാത്ത "പുതിയ കുപ്പിയിലെ പഴയ വിഷയങ്ങളും " തികഞ്ഞ അലോസരം തന്നെ !
വീണ്ടും ഞാൻ കണ്ണാടി എടുത്തു മുഖം നോക്കി, കണ്ണുകൾ അടച്ച് ധ്യാനത്തിലും എന്നെത്തന്നെ നോക്കി, ഞാൻ, ഞാൻ തന്നെയാണ് പക്ഷെ എന്നോട് എനിക്കു തന്നെ സ്നേഹം തീരെയില്ല എന്ന് തോന്നി. അസ്വസ്ഥത കൂടിയിരുന്നു ! മൊബൈൽ ഫോൺ പ്രലോഭനത്തിൽ നിന്ന് രക്ഷപെട്ടു വീണ്ടും എന്നെത്തന്നെ ഒന്ന് അളന്നു നോക്കാൻ ദിവസങ്ങളും മാസങ്ങളും എടുത്തു . ആഴത്തിൽ പരതി, അപ്പോൾ മനസ്സിലായി എനിക്ക്, ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നില്ല എന്ന് ! 'സമൂഹത്തിലെ ആ ഞാനും' ഞങ്ങളും, വിചാരിക്കുന്നതല്ല പറയുന്നത് ,പറയുന്നതല്ല ചെയ്യുന്നത്! ഉള്ളിലെ കുരുത്തക്കേടുകളും പൊരുത്തക്കേടുകളും പോലെതന്നെ, ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ എല്ലാം തന്നെ വിഷയമാണ് ! ഞാൻ വിചാരിച്ചതിലും വലുതാണ് സംഭവം ! എനിക്ക് അയൽക്കാരനോടെന്നല്ല ആരോടും സ്നേഹമില്ല ! ആ കണ്ടുപിടുത്തം എന്റെ അലോസരം കൂട്ടുന്നുണ്ട് .
വീണ്ടും വിശുദ്ധഗ്രന്ഥം തന്നെയെടുത്തു! അപ്പോഴതാ "നീ നിന്റെ ശത്രുവിനെ സ്നേഹിക്കുക" എന്ന് ! നന്നായി ആലോചിക്കേണ്ടി വന്നു ! അപ്പോൾ മനസ്സിലായി ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ശത്രു ഞാൻ തന്നെയാണ് എന്ന് !
ശരി ശരി, ഇപ്പോൾ 'ടെക്നിക്ക്' പിടികിട്ടി. 'സൂക്ഷ്മാവസ്‌ഥയിൽ' തെറ്റിൽ നിറഞ്ഞ, 'ഓരോ നിമിഷത്തിലും പാതകിയായ സ്വത്വത്തെ (ശത്രുവിനെ) ', ക്ഷമിച്ചു കൊണ്ട് അങ്ങോട്ട് സ്നേഹിക്കുക !! അപ്പോൾ തെറ്റുള്ള അയൽക്കാരനെയും സ്നേഹിക്കുവാൻ സാധിക്കും !. നീയെപ്പോഴും ശെരി തന്നെയെന്ന് എന്നെ (നമ്മളെ,) ധരിപ്പിക്കുന്ന എന്നിൽ (നമ്മളിൽ), തെറ്റ് കണ്ടുപിടിക്കാൻ നന്നേ പാട് പെടണം, കൃപയുടെ ആവശ്യം തെല്ലും വിസ്മരിക്കാനുമാവില്ല, പക്ഷെ ഇതു തന്നെ, ആ സീക്രട്ട് !.
കുറച്ചു കട്ടിയാണ് വിഷയം ! ഹെവി സബ്ജെക്ട് ലൈൻ ആണ് ! ഇരുത്തി പരത്തി ചിന്തിക്കേണ്ടി വരും എന്നാലേ ചുരുൾ നിവരൂ ‘ഡാവിഞ്ചി കോഡ്' പോലെ 'തത്ത്വമസി’ പോലെ.
Note: കുത്തും കോമായും വാരി വിതറിയിട്ടുണ്ട്!! Read between the lines.
....തുടർന്നേക്കും !!

മറിയാമ്മ മാത്യു കവലക്കൽ

