അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്തത്തിൽ പ്രതികരിച്ച് നടൻ ദേവൻ. കേസ് ശുദ്ധ അസംബന്ധമാണെന്നും ഇത് കേട്ടപ്പോൾ തനിക്ക് വളരെയധികം ദുഃഖം തോന്നി എന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ എഫ്ഐആർ കണ്ടിരുന്നു, അതിൽ ഒരു സത്യാവസ്ഥയും ഉണ്ടായിരുന്നില്ല. ഒരു സിനിമയിലെ ചില രംഗങ്ങൾ മാത്രം എടുത്താണ് ഇങ്ങനെയൊക്കെ പറയുന്നത്. ശ്വേത ചെയ്യുന്നത് അവരുടെ പ്രൊഫഷനാണ്.
ഒരു സിനിമയുടെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്തരവാദിത്വമാണ്. അതിൽ സെക്സ് കുറഞ്ഞോ കൂടിയിയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ്. അവരുടെ അനുവാദത്തോടുകൂടി തന്നെയാണ് സിനിമകൾ റിലീസ് ചെയ്തതും. ഈ സിനിമകൾ വർഷങ്ങൾക്കു മുമ്പേ ഇറങ്ങിയതാണ്. അന്ന് ഒരു വിവാദവും ഉണ്ടായില്ല. ഇപ്പോൾ ഇങ്ങനെയൊരു പരാതിയുമായി എത്തുന്നത് എന്തോ ഗൂഢ ലക്ഷ്യത്തോടുകൂടിയാണെന്നും ദേവൻ വ്യക്തമാക്കി.
അമ്മയുടെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക തന്നെയാണ് ഇവരുടെയെല്ലാം ലക്ഷ്യം. അമ്മ സംഘടനയെ തകർക്കാൻ പലരും നീക്കം നടത്തുന്നുണ്ട്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അമ്മ തന്നെ കണ്ടെത്തും എന്നും ദേവൻ പറഞ്ഞു. ബാബുരാജിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

