VAZHITHARAKAL

റിൻസി കുര്യൻ: അമേരിക്കൻ പൊലീസിലെ നന്മവഴികൾ

Blog Image

' എന്‍റെ ബാഡ്ജിന് പിന്നില്‍ നിങ്ങളുടേതു പോലെ ഒരു ഹൃദയമുണ്ട് '


ഒരു  യഥാര്‍ത്ഥ പോലീസ് ഓഫീസര്‍ യുദ്ധം ചെയ്യുന്നത് തന്‍റെ മുന്നിലുള്ളതിനെ വെറുക്കുന്നതു കൊണ്ടല്ല, മറിച്ച് തന്‍റെ പിന്നില്‍ നില്‍ക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. മനുഷ്യപ്രയത്നത്തിന്‍റെ ഓരോ മേഖലയ്ക്കും അതിന്‍റേതായ സവിശേഷതകള്‍ ഉണ്ട്. ചിലര്‍ ആ മേഖലയിലേക്ക് ആഗ്രഹിച്ച് കടന്നുവരുന്നവര്‍. മറ്റു ചിലര്‍ ഒരിക്കലും ആഗ്രഹിക്കാതെ ഒരു നിയോഗം പോലെ കടന്നു വരുന്നവര്‍. തനിക്ക് ലഭിച്ച ജോലി ഒരു നിയോഗം കൊണ്ട് ലഭിച്ചതാണെന്നും, ജനങ്ങളെ സഹായിക്കാത്ത ശക്തി ശക്തിയല്ലെന്നും അത് മഹാമാരികള്‍ക്ക് തുല്യമാണന്നും നിറഞ്ഞ ചിരിയോടെ നമുക്ക് പറഞ്ഞു തരുന്ന ഒരു മലയാളി അമേരിക്കന്‍ പോലീസിനെ ഈ വഴിത്താരയില്‍ നമുക്ക് പരിചയപ്പെടാം. റിന്‍സി ജോണ്‍ കുര്യന്‍.

തന്‍റെ ജീവിതത്തില്‍ വന്നുപെട്ടതെല്ലാം ഈശ്വരന്‍റെ നിയോഗമാണെന്ന് വിശ്വസിക്കുന്ന റിന്‍സി ജോണ്‍ കുര്യന്‍ ചിക്കാഗോയിലെ പോലീസ് ജോലിയും ദൈവത്തിന്‍റെ ദാനവും അതിലുപരി തനിക്കായി മാറ്റിവയ്ക്കപ്പെട്ട പദവിയുമാണെന്ന് വിശ്വസിക്കുന്നു.
പത്തനംതിട്ട മുണ്ടിയപ്പള്ളി തുണ്ടിയില്‍ ജോണ്‍ കുര്യന്‍റെയും ചിന്നമ്മയുടെയും മകനായ റിന്‍സി ജോണ്‍ ചെറുപ്പം മുതല്‍ക്കെ മല്ലപ്പള്ളി പെരുമ്പെട്ടിയില്‍ അമ്മവീട്ടിലായിരുന്നു താമസം. അമ്മവീടിന്‍റെ സ്വന്തം റിന്‍സി. പിതാവ് പട്ടാളത്തില്‍ ആയിരുന്നു. അമ്മ നേഴ്സും. 1972-ല്‍ അമ്മയ്ക്ക് അമേരിക്കയിലേക്ക് വിസ ലഭിച്ചതോടെ കുടുംബമായി ചിക്കാഗോയിലേക്ക് കുടിയേറി. റാന്നിയിലും പെരുമ്പെട്ടിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചിക്കാഗോയിലെത്തി തുടര്‍പഠനം. ഇല്ലിനോയി യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രി. കോളേജ് പഠനകാലത്ത് സമ്മറില്‍ സിടിഎ ബസ് ഡ്രൈവറയി നാലുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. 1991 മുതല്‍ 1995 വരെ മോട്ടറോളയില്‍ ജോലി. ജീവിതത്തിന്‍റെ മറ്റൊരു മേഖലയിലെ വ്യത്യസ്തമാര്‍ന്ന ജോലി. പക്ഷെ പെട്ടെന്ന് ജോലിയില്‍ നിന്ന് നാട്ടിലേക്ക് പോകേണ്ടി വന്നതും നിയോഗവും, മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ട കഥയുമാണത്.


വീണ്ടും കേരളത്തിലേക്ക്; 
പൊട്ടാത്ത പാരമ്പര്യത്തിന്‍റെ കണ്ണി

മോട്ടറോളയിലെ ജോലി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ചില പ്രതിസന്ധികള്‍ കമ്പനിക്കുണ്ടാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. അമേരിക്കയില്‍ ഒരു ജോലിയില്ലാതെ നില്‍ക്കുക പ്രയാസമായി തോന്നി. അപ്പോഴാണ് ചെറുപ്പം മുതല്‍ വളര്‍ത്തിയ അപ്പച്ചന് ഒരു സ്ട്രോക്ക് വന്ന് ആശുപത്രിയിലാകുന്നത് (അമ്മയുടെ പിതാവ് ഇട്ടി ജോണ്‍). പെണ്‍മക്കളുടെ മക്കളെ നോക്കി വളര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല എന്ന് പാവം അപ്പച്ചനോട് ആരൊക്കെയോ പറഞ്ഞു കൊടുത്തു വിഷമിപ്പിച്ചിരുന്നു. അപ്പച്ചനും അമ്മച്ചിയും സുഖമില്ലാതെ ഇരിക്കുന്ന വേളയില്‍ ഒരു ഫോണ്‍ കോള്‍ 'മോനെ നീയിങ്ങ് വരു. നമുക്ക് ഇവിടെ ജീവിക്കാം' എന്ന വാക്കില്‍ ഒരു തീരുമാനമെടുത്തു. നാട്ടിലേക്ക് പോകാം. അപ്പച്ചനേയും അമ്മച്ചിയേയും നോക്കണം. അവരുടെ തലോടലിന്‍റെ കരുതലാണ് ഇവിടെ വരെയുള്ള വഴിയിലെ ചൂട്ടു വെളിച്ചം. പിതാവിനും, മാതാവിനും ജോലി ഉണ്ടായിരുന്നതിനാല്‍ ആ സമയത്ത് ഒപ്പം ഓടി നടന്ന് സംരക്ഷിച്ചവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് താന്‍ തന്നെയാണ്. അടുത്ത വിമാനത്തില്‍ കുടുംബസമേതം റിന്‍സി കുര്യന്‍ പെരുമ്പെട്ടിയിലെത്തി. ഇട്ടി ജോണിനും, മറിയാമ്മ ജോണിനുമൊപ്പം അവരുടെ കൊച്ചുമകനായി എട്ടു വര്‍ഷക്കാലം നിറഞ്ഞ സന്തോഷത്തോടെ ജീവിതം.


റിന്‍സി എന്ന ആനപ്രേമിയും 
രാധാകൃഷ്ണന്‍ എന്ന ആനയും

മദ്ധ്യതിരുവിതാംകൂര്‍ എന്നും ഉത്സവങ്ങളുടെ നാടാണ്. മല്ലപ്പള്ളിയും പെരുമ്പെട്ടിയുമൊക്കെ പടയണിയുടേയും, നാട്ടുകലകളുടേയും നാട്. ഉത്സവങ്ങളുടെ നാട്. ഉത്സവങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എഴുന്നെള്ളത്തുകള്‍. അതിനായി കൊണ്ടുപോകുന്ന കൊമ്പനാനകള്‍ റിന്‍സിക്ക് എന്നും ഹരമായിരുന്നു. കടലുകടന്നുവന്നെങ്കിലും  ആനപ്രേമം ഉപേക്ഷിച്ചിരുന്നില്ല. വീടിന്‍റെ മുന്‍വശത്തുള്ള പുഴയില്‍ ആനയെ കുളിപ്പിക്കാന്‍ കൊണ്ടുവരുമ്പോള്‍ ആന പാപ്പാന്‍മാരുമായി ചെങ്ങാത്തം കൂടി. ആനയെ കുളിപ്പിച്ച് കഴിഞ്ഞ് പറമ്പില്‍ കെട്ടിയിടാന്‍ അപ്പച്ചനില്‍ നിന്ന് അനുവാദം വാങ്ങി കൊടുത്തിരുന്നു. ആനയുമായി കൂടുതല്‍ അടുക്കുവാനുള്ള  അവസരമായി അത്. വീണ്ടും നാടെത്തിയപ്പോള്‍ ആന പ്രേമം വീണ്ടും തലപൊക്കി. പെട്ടെന്നൊരു തീരുമാനമെടുത്തു. രാധാകൃഷ്ണന്‍ എന്ന ആനയെ സ്വന്തമാക്കി. ജീവിതത്തിലെ മറ്റൊരു നിയോഗം. ഒപ്പം പെരുമ്പെട്ടിയിലെ വിശാലമായ കൃഷിയിടത്തില്‍ വാഴയും, ചേമ്പും, ചേന കൃഷിയുമായി എട്ടുവര്‍ഷം. കൂട്ടിന് രാധാകൃഷ്ണനും. 1998-ല്‍ അപ്പച്ചനും അമ്മച്ചിയും മരിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചു. അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത ഒരു കുടുംബവീടിനെക്കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയില്ലായിരുന്നു. രാധാകൃഷ്ണനെ വിറ്റു. ജീവിതത്തിലുണ്ടായ മറ്റൊരു വിഷമമായിരുന്നു രാധാകൃഷ്ണനെ പിരിയുക എന്നത്. അവന്‍ ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ സ്വത്താണ്. രാധാകൃഷ്ണനെ വാങ്ങിയവര്‍ ഗുരുവായൂരില്‍ നടയിരുത്തി.


വീണ്ടും അമേരിക്കയിലേക്ക്. ഫര്‍ണ്ണീച്ചര്‍ കടയില്‍ നിന്ന് അമേരിക്കന്‍ പോലീസിലേക്ക്
റിന്‍സി ജോണ്‍ കുര്യന്‍റെ ജീവിതം നിയോഗങ്ങളുടേതാണെന്ന്  പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. 2003-ല്‍ പെരുമ്പെട്ടിയില്‍ നിന്ന് ചിക്കാഗോയിലേക്ക് തിരിച്ചെത്തുമ്പോള്‍ മുന്‍പ് കണ്ട അമേരിക്കയായിരുന്നില്ല. എല്ലാ മേഖലകളിലും ഉണ്ടായ സമൂലമായ മാറ്റം അത്ഭുതപ്പെടുത്തി. ആദ്യം ഒരു മലയാളിയുടെ ഫര്‍ണീച്ചര്‍ കടയില്‍ ജോലിക്ക് കയറി. പിന്നീടാണ് അപ്രതീക്ഷിതമായി പോലീസ് ടെസ്റ്റ് എഴുതുന്നതും അമേരിക്കന്‍ പോലീസില്‍ കയറുന്നതും. ഒരു പോലീസിന് നിയമപരിജ്ഞാനം മാത്രം ഉണ്ടായാല്‍ പോരാ മനുഷ്യ മനസ്സിന്‍റെ ഭയം, അരക്ഷിതാവസ്ഥകള്‍ എന്നിവയെക്കുറിച്ചും അറിവുണ്ടായിരിക്കണം  എന്ന് ജീവിതത്തില്‍ നിന്ന് മനസിലാക്കിയിരുന്നതു കൊണ്ട് ആ ജോലിയിലും താന്‍ വളരെ സുരക്ഷിതനാണെന്ന് തോന്നി. ഒരു വ്യക്തി പോലീസ് ഓഫീസര്‍ ആകുന്നത് സമൂഹത്തിലെ ആ വ്യക്തിയുടെ സ്വീകാര്യതയ്ക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് ഓരോ ജോലിയുടേയും കാതല്‍. പക്ഷെ പോലീസ് ജോലിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഒരാള്‍ പോലീസിനെ സമീപിക്കുന്നത് അവസാന പിടിവള്ളി എന്ന നിലയിലാകും. അവിടെ നമ്മുടെ ഉത്തരവാദിത്വം പൂര്‍ണ്ണ ഹൃദയത്തോടെ നിര്‍വ്വഹിച്ചാല്‍ ആളുകള്‍ നമ്മെ അംഗീകരിക്കും.


പോലീസ് ഒരു കൗണ്‍സിലര്‍ കൂടിയാണ്
പോലീസ് ഉദ്യോഗം വെറുമൊരു ജോലിയല്ല എന്ന് റിന്‍സി ജോണ്‍ തിരിച്ചറിയുന്നത് കുടുംബ പ്രശ്നങ്ങള്‍ പോലീസിലേക്ക് എത്തുമ്പോഴാണ്. അത്തരം വിഷയങ്ങളില്‍ പോലീസിന് നല്ലൊരു മോട്ടിവേറ്റര്‍ ആകാനും കഴിയുമെന്ന് റിന്‍സി ജോണ്‍ പലതവണ തെളിയിച്ചിട്ടുണ്ട്. മലയാളിയായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പല പ്രശ്നങ്ങളും പോലീസിലേക്ക് എത്തുന്നതിന് മുന്‍പ് തനിക്ക് കോള്‍ വരുമെന്നും ഒരു പരിധിവരെ അവയൊക്കെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും  അതൊക്കെയാണ് പോലീസ് ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തമെന്നും അദ്ദേഹം വിലയിരുത്തുന്നു.


മാദ്ധ്യമ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും
1992-1995 കാലഘട്ടത്തില്‍  ചിക്കാഗോ മലയാളികള്‍ക്കായി കേരളത്തിലെ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് ഒരു റേഡിയോ പ്രോഗ്രാമിന് തുടക്കം കുറിച്ചു. നാട്ടില്‍ നിന്ന് വാര്‍ത്തകള്‍ ഫാക്സ് ചെയ്ത് ലഭിക്കും അവ എഡിറ്റ് ചെയ്ത് ആഴ്ചയില്‍ കേരളത്തിലെ വാര്‍ത്തകള്‍ കൂടി ഉള്‍പ്പെടുത്തി ചിക്കാഗോ മലയാളികള്‍ക്കായി അവതരിപ്പിക്കും. പക്ഷെ ടി.വിയുടെ വരവോടെ ആ പരിപാടി നിലച്ചു. അന്ന് കേരളത്തിലെ വാര്‍ത്തകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അറിയുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ആസ്വദിച്ച് ചെയ്ത മറ്റൊരു ജോലിയായിരുന്നു അത്. 1991-1992 കാലഘട്ടത്തില്‍ ഡോ. എം. അനിരുദ്ധന്‍ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച കാലയളവില്‍ റിന്‍സി ജോണ്‍ കുര്യന്‍ ആയിരുന്നു ജോ. സെക്രട്ടറി. വയലാര്‍ രവി, ഡോ. കെ. എം. തരകന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അസ്സോസിയേഷന്‍റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു. എങ്കിലും ' ഘലമറലൃ ംശവേ ീൗേ ശേഹേല' എന്ന സങ്കല്പമാണ് സാമൂഹ്യപ്രവര്‍ത്തനത്തെക്കുറിച്ച് റിന്‍സിക്ക് ഉള്ളത്. സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് ഒട്ടും താമസമില്ലാതെ എത്തിക്കുക എന്നതാണ് സാമൂഹ്യ സേവനത്തിന്‍റെ കാര്യത്തില്‍ പ്രഥമനയം. ഒരിക്കല്‍ കുവൈറ്റില്‍ വീട്ടുജോലിക്ക് കൊണ്ടുവന്ന ഒരു തമിഴ് സ്ത്രീയെ അറബിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ ചെന്നൈയിലേക്ക് തിരിച്ചയച്ചു. അവര്‍ക്ക് മസ്ക്കറ്റിലേക്ക് ടിക്കറ്റെടുത്തു കൊടുത്തു അറബി. മസ്ക്കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് പോകാന്‍ കാശില്ലാത്തതിനാല്‍ മസ്കറ്റില്‍ നിന്നും കുവൈറ്റിലേക്ക് തിരികെയയക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചു. ഭാഷയറിയാതെ, സംഭവിച്ചത് എന്താണെന്നറിയാതെ പൊട്ടിക്കരഞ്ഞ ആ അമ്മയ്ക്ക് സഹായമായി എത്തിയത് അവിടെയുണ്ടായിരുന്ന റിന്‍സി ആയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ ആളുകളേയും ഏകോപിപ്പിച്ച് പണം സ്വരൂപിച്ച് ചെന്നൈയിലേക്ക് ടിക്കറ്റെടുത്ത് യാത്രയാക്കി. ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു അത്. ചെയ്തു നല്‍കിയ സഹായങ്ങള്‍ എത്രയെന്ന് ഇതുവരെയും ഓര്‍മ്മിച്ചെടുത്തിട്ടില്ല. അര്‍ഹതയുള്ളവര്‍ ആര് സഹായം അഭ്യര്‍ത്ഥിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് തന്‍റെ പോളിസി എന്ന് അദ്ദേഹം പറയുന്നു.


നാട്ടിലെ രാഷ്ട്രീയക്കാരന്‍
എന്നും കോണ്‍ഗ്രസുകാരനായി നടക്കുക എന്നതാണ് റിന്‍സി ജോണ്‍ കുര്യന്‍റെ ആഗ്രഹം. നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നാലും, അസംബ്ലി തെരഞ്ഞെടുപ്പ് ആയാലും, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആയാലും റിന്‍സി കുര്യന്‍ നാട്ടിലെത്തും. വോട്ടു പിടിക്കുവാന്‍ വീടുവീടാന്തരം കയറും. വോട്ടു പിടിക്കുന്നതിനെക്കാളുപരിയായി നാട്ടുകാരുമായി പരിചയം പുതുക്കുക സുഖവിവരങ്ങള്‍ അന്വേഷിക്കുക എന്ന ഒരു കൗതുകം കൂടി തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. അടിസ്ഥാനപരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെങ്കിലും അമേരിക്കയിലെത്തുന്ന എല്ലാ ഇടതു വലതു നേതാക്കളുമായി നല്ല ബന്ധം ഉണ്ട്. രാഷ്ട്രീയം ജനനന്മയ്ക്ക് എന്നതാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്‍റെ ചിന്ത.

കുടുംബം; ഒപ്പമുള്ള നന്മ- ജെസ്സി
ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തില്‍ ഒരു സ്ത്രീയുണ്ടായിരിക്കും എന്ന് പറയും പോലെ റിന്‍സിയുടെ ജീവിത വഴിത്താരയിലെ വഴികാട്ടിയെ നാം പരിചയപ്പെടേണ്ടതുണ്ട്. പെരുമ്പെട്ടി സ്വദേശിയും സ്കൂള്‍ കാലം മുതല്‍ ഒപ്പം പഠിച്ച ജെസ്സി, റിന്‍സിയുടെ സ്വന്തമായതു മുതല്‍ ജീവിതത്തിന്‍റെ വലം കൈയ്യാണെന്ന് പറയാം. ജെസ്സി ഡിഗ്രി പഠനകാലത്ത് രണ്ട് തവണ തിരുവല്ല മാര്‍ത്തോമ കോളജില്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. കെ.എസ്.യു. പാനലില്‍ വിജയിച്ച ജെസ്സി തിരുവനന്തപുരം ലോ കോളജില്‍ എല്‍എല്‍ബിയും പൂര്‍ത്തിയാക്കിയാണ് ജെസ്സി അമേരിക്കയില്‍ എത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ കേരളാ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ് ജെസ്സി. റിന്‍സിയുടെ പോലീസ് ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം ജെസ്സിയുടെ സ്വാധീനവും നിര്‍ദ്ദേശവും വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇരുമെയ്യാണെങ്കിലും മനമൊന്ന് എന്ന തത്വം റിന്‍സി - ജെസ്സി എന്നിവരുടെ കാര്യത്തില്‍ കൃത്യമാകുന്നു. ജെസ്സിയുടെ അമ്മച്ചി സൂസി തോമസ്, ഒപ്പം മക്കളായ ബെഞ്ചമിന്‍ (ഡോക്ടര്‍), മരുമകള്‍ റ്റീന (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍),  ജോഷി (അക്കൗണ്ടന്‍റ്), പൗലോസ് (7-ാം ക്ലാസ്) എന്നിവരുടെ പൂര്‍ണ്ണ പിന്തുണ കൂടിയാകുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതം കൂടുതല്‍ ധാര്‍മ്മിക മൂല്യമുള്ളതായി മാറുന്നു.


നിയമപാലകരുടെ പ്രശ്നം അഴിമതിയല്ല, ആ അഴിമതിയുടെ സമ്പൂര്‍ണ്ണ നിഷേധമാണ് എന്ന് റിന്‍സി ജോണ്‍ കൂര്യന്‍ തുറന്നു പറയുമ്പോഴും റിട്ടയര്‍മെന്‍റ് ജീവിതത്തില്‍ ജെസ്സിയോടൊത്ത് പെരുമ്പെട്ടിയിലെ വീട്ടിലെത്തി താമസിക്കണമെന്നാണ് ആഗ്രഹം. അവിടുത്തെ മണ്ണിനോടും, പൂക്കളോടും, പുഴയോടും കഥ പറഞ്ഞ് നാട്ടു നന്മകളില്‍ ഒരു ജീവിതം, അതാണ് ആഗ്രഹം..
'പോലീസിന്‍റെ തൊഴില്‍ മറ്റൊരു തൊഴിലിനെയും പോലെയല്ല. നിങ്ങളുടെ അയല്‍പക്കത്തെ ഒരു കൊച്ചു കുട്ടി സുഖമായി ഉറങ്ങുമോ എന്നത് നിങ്ങളുടെ ഡ്യൂട്ടിയെ ആശ്രയിച്ചാണിരിക്കുക. ഒരു സ്ത്രീക്ക് രാത്രിയില്‍ ജോലിയില്‍ നിന്ന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമോ എന്നത് നിങ്ങളുടെ ഡ്യൂട്ടിയെ ആശ്രയിച്ചിരിക്കുന്നു.'


ക്രൂരന്മാരായ എല്ലാ വേട്ടക്കാരേയും അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു സിംഹത്തെ പോലെയാവണം ഓരോ പോലീസ് ഉദ്യോഗസ്ഥനും.
റിന്‍സി ജോണ്‍ കുര്യന്‍ ഈ വഴിത്താരയില്‍ ഒരു പ്രതീകമാകുന്നു. ജീവിതത്തിന്‍റെ വിജയം ജീവിതങ്ങളെ ഉയര്‍ത്തുക എന്നതാണ്. അവരുടെ പുഞ്ചിരിയില്‍ വിജയം കാണുക. അവിടെ ഹൃദയങ്ങളെ കീഴടക്കുക. അതിനുള്ള ഹൃദയാര്‍ജ്ജവം നിങ്ങള്‍ക്കുണ്ട്. റിന്‍സി ജോണ്‍ കുര്യന്‍ ഈ വഴിത്താരയില്‍ മുന്നോട്ട് പോകുമ്പോള്‍ നമുക്ക് അഭിമാനിക്കാം..
തൊട്ടു മുന്‍പില്‍ നടന്നു പോകുന്നത് ഹൃദയങ്ങളെ കീഴടക്കിയ ഒരു മനുഷ്യനാണെന്ന്.
നിങ്ങള്‍ നടന്നുകൊണ്ടേയിരിക്കുക. ഒരു കുടുംബവും, ഒരു സമൂഹവും നിങ്ങള്‍ക്കൊപ്പമുണ്ട്.

Related Posts