VAZHITHARAKAL

ബബ്ലു ചാക്കോ:സാമൂഹ്യ പ്രവർത്തന രംഗത്തെ വേറിട്ട മാതൃക

Blog Image

"നിങ്ങളുടെ കണ്ണുകളെ ആകര്‍ഷിക്കുന്നതിനെയല്ല,
നിങ്ങളുടെ ഹൃദയത്തെ ആകര്‍ഷിക്കുന്നതിനെ പിന്തുടരുക"


ലോകം  ഓരോ നിമിഷവും നമുക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. നമുക്ക് വേണ്ടതെല്ലാം കരുതി വെച്ചുകൊണ്ട് കാത്തിരിക്കുന്ന ഈ ലോകത്തുനിന്ന് നമുക്ക് വേണ്ടതെല്ലാം തേടിപ്പിടിക്കുകയേ വേണ്ടൂ. പക്ഷെ അതിന് ഒരു നല്ല മനസ്സുണ്ടാകണം എന്നു മാത്രം. ആ മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവരെയും മാറ്റാന്‍ കഴിയില്ലെങ്കിലും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളുകളെ മാറ്റാന്‍ കഴിയും. അങ്ങനെ ഒരു തെരഞ്ഞെടുപ്പ് നമുക്ക് നടത്തണമെങ്കില്‍ നമുക്ക് സ്വയം അംഗീകരിക്കുവാനും, സ്വയം സ്നേഹിക്കുവാനും, നമ്മെ ഭാരപ്പെടുത്തുന്നത് ഉപേക്ഷിക്കുവാനും കഴിയണം. സ്വയം അറിഞ്ഞ് മറ്റുള്ളവരെ അറിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യസ്നേഹി എന്ന് സ്വജീവിതത്തിലൂടെ നമുക്ക്  കാട്ടിത്തരുന്ന ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ നമുക്ക് പരിചയപ്പെടാം. ബബ്ലു ചാക്കോ.
ബബ്ലു ചാക്കോയുടെ ജീവിതം സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ പുതിയ തലമുറയ്ക്ക് അനുകരണീയമായ ഒരു മാതൃകയാണ്. അതിലുമുപരി ഏത് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ജീവിതത്തിന്‍റെ ഒരു അനുഭവപാഠം കൂടിയാണ്.


കുടുംബം നല്‍കുന്ന ആത്മീയ സാന്നിദ്ധ്യം
കോട്ടയം നീണ്ടൂര്‍ വില്ലേജില്‍ ഓണംതുരുത്ത് കരയില്‍ മൂഴിക്കുളങ്ങര  നെങ്ങാട്ട് കമാണ്ടര്‍ എന്‍.പി. ചാക്കോയുടെയും റോസമ്മയുടെയും മകന്‍ ബബ്ലു ചാക്കോ ക്നാനായ കത്തോലിക്കാ സഭയുടെ ആത്മീയ സാന്നിദ്ധ്യമായ പൂതത്തില്‍ തൊമ്മിയച്ചന്‍റെ സഹോദരന്‍ പൂതത്തില്‍ അപ്പായി (ജോസഫ്)യുടെ ചെറുമകനാണ്. നിരവത്ത്  കുര്യന്‍ ഏലി ദമ്പതികളുടെ ഏകമകള്‍ അച്ചാമ്മയെ വിവാഹം കഴിച്ച് പൂതത്തില്‍ കുടുംബത്തില്‍ നിന്നും നിരവത്ത് കുടുംബത്തിലേക്ക് ദത്ത് നില്‍ക്കുകയായിരുന്നു കര്‍ഷകന്‍ കൂടിയായിരുന്ന ജോസഫ്. കാര്‍ഷിക കുടുംബങ്ങളുടെ ഐക്യം കൂടിയായി അക്കാലത്ത് ജനങ്ങള്‍ നോക്കിക്കണ്ട വിവാഹമായിരുന്നു അത്.


ബബ്ലു ചാക്കോയുടെ അമ്മ റോസമ്മ കേരളത്തിലെ ആദ്യത്തെ തടിവ്യവസായിയായ പേരൂര്‍ സ്വദേശി പള്ളിയറത്തുണ്ടത്തില്‍  പി.സി. ചാണ്ടിയുടെ (തടി ചാണ്ടി) മകളും. കാര്‍ഷിക - വ്യാവസായിക കുടുംബത്തിന്‍റെ അടിത്തറയില്‍ ജനിച്ചുവെങ്കിലും പിതാവ് എന്‍.പി. ചാക്കോ ചെറുപ്പത്തിലേ രാജ്യസേവനത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു. അവിടെയുമുണ്ട് വ്യത്യസ്തമായ ചരിത്ര വഴികള്‍. മദ്രാസ് റജിമെന്‍റില്‍ ഓഫീസറായി സേവനം തുടങ്ങിയ എന്‍.പി. ചാക്കോ ഇന്ത്യാ- പാക് യുദ്ധം (സിയാല്‍ കോട്ട), കച്ച് ഓപ്പറേഷന്‍ , നാഗാലാന്‍ഡ് ഓപ്പറേഷന്‍ എന്നീ സമയങ്ങളില്‍ കമാന്‍റിംഗ് ഓഫീസര്‍ ആയിരുന്നു. മദ്രാസ് റജിമെന്‍റില്‍ മേജര്‍ ആയിരിക്കെ ഇന്ത്യന്‍ നേവിയിലേക്ക് മാറി. കമാണ്ടര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹത്തിന്‍റെ യാത്രയ്ക്കൊപ്പമാണ് ബബ്ലു ചാക്കോയുടെ ബാല്യകാല ജീവിതം.
കൈപ്പുഴ മഠത്തില്‍ കളരി സ്കൂള്‍, കോട്ടയം സെന്‍റ് ജോസഫ് കാത്തലിക് സ്കൂള്‍, കാക്കിനട (ആന്ധ്ര) സെന്‍റ് ജോസഫ് സ്കൂള്‍, ചങ്ങനാശേരി എസ്.ബി. സ്കൂള്‍, കോട്ടയം മരിയന്‍ ജൂണിയര്‍ സ്കൂള്‍ , പാലാ സെന്‍റ് വിന്‍സന്‍റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിലാണ് പ്രസംഗ മത്സരങ്ങളിലെ കുഞ്ഞുതാരമായി ബബ്ലു ചാക്കോ മാറുന്നത്. 1985-87 മാന്നാനം കെ.ഇ. കോളേജില്‍ സയന്‍സ് ഗ്രൂപ്പില്‍ പഠനം. തുടര്‍ന്ന് കോയമ്പത്തൂര്‍ ഡോ.എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ശ്രീരാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സില്‍ ബാച്ച്ലര്‍ ഓഫ് ഫിസിയോ തെറാപ്പി പഠനത്തിനായി നാല് വര്‍ഷം. വളരെ വേഗം  ജോലി എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമം കൂടിയായിരുന്നു ഫിസിയോ തെറാപ്പി പഠനം. ബാംഗ്ളൂര്‍ ഹോസ് മാറ്റ് ഹോസ്പിറ്റലില്‍ 1993ല്‍ ജോലിക്ക് തുടക്കം. 1994ല്‍ മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റം. ഈ കാലയളവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബങ്കാരപ്പ, കുമാര്‍ ബങ്കാരപ്പ, വെസ്റ്റിന്‍ഡീസ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഗോള്‍ഡന്‍ ഗ്രീനിഡ്ജ്, ഡസ്മണ്ട് ഹെയ്ന്‍സ്, ക്രിക്കറ്റര്‍ വിശ്വനാഥ് എന്നിവരൊക്കെ ബബ്ലു ചാക്കോയുടെ പേഷ്യന്‍റ്സ് ആയിരുന്നു. ബങ്കാരപ്പയുടെ വീടുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുവാന്‍ സാധിച്ചിരുന്നു.


വഴിത്തിരിവായ അമേരിക്കന്‍ യാത്ര
1995ല്‍ എച്ച് വണ്‍ വിസയില്‍ അമേരിക്കയിലേക്ക്. ചിക്കാഗോ നോര്‍ത്ത് ബ്രൂക്കിലേക്ക് ഫിസിയോ തെറാപ്പിസ്റ്റായി ജോലി. പിന്നീട് മിഷിഗണിലേക്ക് മാറി. 1996 മുതല്‍ 2007 വരെ മിഷിഗണില്‍. ജീവിതത്തിലെ വഴിത്തിരിവായി ബിസിനസിലേക്ക് കടന്നു. ഫിസിയോ തെറാപ്പി ക്ലിനിക്ക് ആരംഭിച്ച് തുടക്കം. ഇന്ത്യയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളെ എച്ച് വണ്‍  വിസയില്‍ അമേരിക്കയില്‍ എത്തിച്ച് ജോലി നല്‍കാന്‍ സാധിച്ചത് മറ്റൊരു നേട്ടം. 2007-ന്‍റെ പകുതിയില്‍ ടെന്നസ്സി സ്റ്റേറ്റില്‍ കണ്‍ട്രി മ്യൂസിക്കിന്‍റെ  സെന്‍റര്‍  ആയ നാഷ്വില്‍ എന്ന സ്ഥലത്ത് ഫിസിയോ തെറാപ്പി ബിസിനസിന്‍റെ വിപുലമായ തുടക്കം. മെഡിക്കല്‍ സപ്ലൈ ബിസിനസ്, ഫാര്‍മസി ബിസിനസ് എന്നിവയില്‍ വലിയ മുന്നേറ്റം. പഠിച്ച് വളര്‍ന്ന വിഷയത്തില്‍ അഗ്രഗണ്യനാവുക എന്നതാണ് ഏതൊരു വ്യക്തിയുടെയും വിജയത്തിന്‍റെ കാതല്‍. ഒന്നിനുപിറകെ ഒന്നായി വിജയം കടന്നുവരുമ്പോഴാണ് ബബ്ലു ചാക്കോയുടെ ജീവിതത്തിലേക്ക് അശനിപാതം പോലെ കാന്‍സര്‍ കടന്നു വരുന്നത്.


ജീവിതം മാറ്റിമറിച്ച രോഗം. ആത്മീയതയുടെ തിരിച്ചറിവ്
2016-ന്‍റെ പകുതിയോടെ ബിസിനസുകള്‍ എല്ലാം അവസാനിപ്പിച്ച് കാന്‍സര്‍ ട്രീറ്റ്മെന്‍റിലേക്ക് മാറി. രോഗം അറിയുന്നത് തേര്‍ഡ് സ്റ്റേജിലായിരുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് സഹോദരിമാര്‍ റെജി  കൊട്ടാരം എന്ന ആത്മീയ ഗുരുവിനെ പരിചയപ്പെടുത്തുന്നത്. ഏത് രോഗാവസ്ഥയിലും മനുഷ്യന്‍റെ സഹചാരിയായി ആത്മീയ സാന്നിദ്ധ്യം ഉണ്ടാകുന്നത് അവസാന പിടിവള്ളി എന്ന നിലയിലാണ്. മരുന്നും മന്ത്രവും എന്നാണല്ലോ പഴമൊഴി.
നാഷ്വില്‍ ആശുപത്രിയില്‍ സര്‍ജറി തീരുമാനിച്ചു. കുടല്‍ മുഴുവന്‍ എടുത്തുകളഞ്ഞ് വയറിന് പുറത്ത് ഒരു ബാഗ് വയ്ക്കും. ജീവിതകാലം മുഴുവന്‍ ഈ ബാഗ് ഒപ്പമുണ്ടാകും. തന്‍റെ അഞ്ച് വയസായ മകനെയാണ് അപ്പോള്‍ ബബ്ലു ചാക്കോ ഓര്‍ത്തത്. മകന്‍ അത് കാണാന്‍ പാടില്ല. പിതാവിന്‍റെ ദുരിതങ്ങള്‍ മക്കളെ ബാധിക്കുക ചെറിയ രീതിയിലാവില്ല. അപ്പോഴാണ് മറ്റൊരാശുപത്രിയില്‍ ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കണം എന്ന് റെജി കൊട്ടാരത്തിന്‍റെ നിര്‍ദ്ദേശം. തുടര്‍ന്ന് ഒഹായോ ക്ലീവ് ലെന്‍റ് സിറ്റിയില്‍ ക്ലീവ് ലെന്‍റ് ക്ലിനിക്കില്‍ പരിശോധനകള്‍. ഒരു മുതിര്‍ന്ന ഡോക്ടറെ കിട്ടി. 2016 മെയ് മാസത്തില്‍ സര്‍ജറി നടന്നു. ബയോപ്സി റിസള്‍ട്ട് വന്നപ്പോള്‍ സ്റ്റേജ് വണ്‍ ആണ് റിസള്‍ട്ട്. പഴയ റിസള്‍ട്ട് സ്റ്റേജ് മൂന്നും. രണ്ട് റിസള്‍ട്ടും പഠിച്ച ഡോക്ടര്‍ പറഞ്ഞത് വൈദ്യശാസ്ത്രത്തിന് തെറ്റില്ല. രണ്ട് പഠനങ്ങളും കൃത്യം, ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു ആ നിമിഷം.


പുതിയ ജീവിതം, പുതിയ പ്രതീക്ഷകള്‍
2016-ല്‍ റിക്കവറി കഴിഞ്ഞ് റെജി  കൊട്ടാരം നേതൃത്വം നല്‍കുന്ന 'ക്രൈസ്റ്റ് കള്‍ച്ചര്‍' എന്ന കരിസ്മാറ്റിക് മിനിസ്റ്ററിയുടെ ഭാഗമായി ഗ്ലോബല്‍ ചീഫ് എക്സിക്യുട്ടീവ് ആയി പ്രവര്‍ത്തനം തുടങ്ങി. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈ പ്രസ്ഥാനത്തിന് ശാഖകള്‍ ഉണ്ടാക്കി. ഒരേ പിയര്‍ ഗ്രൂപ്പുമായി സംവദിക്കാനുള്ള അവസരമാണ് ഈ മിഷന്‍ ലോകത്തിന് നല്‍കുന്നത്. 'കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കണമെങ്കില്‍ ദൈവത്തിന്‍റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്ന സഹോദരനെ സ്നേഹിച്ചെങ്കില്‍ മാത്രമെ സാധിക്കൂ' എന്ന ആശയമാണ് ലോകത്തിന് മുന്‍പില്‍ ഈ മിഷന്‍ വയ്ക്കുന്ന സന്ദേശം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുപ്പക്കാര്‍ ഈ സംഘടനയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് ബബ്ലു ചാക്കോയുടെ സന്തോഷം.

വീണ്ടും ബിസിനസിലേക്ക്
ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ബിസിനസ് സംരംഭങ്ങളിലും മാറ്റമുണ്ടാക്കി. റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു ശ്രദ്ധ. ഇന്ന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മൈഗ്രേഷനും, ബിസിനസ് മൈഗ്രേഷനും നടക്കുന്ന നാഷ്വില്ലില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസ്, കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് ട്രാന്‍സ്സാക്ഷന്‍സ് എന്നിവയിലെല്ലാം മുന്‍പന്തിയിലാണ് ബബ്ലു ചാക്കോ. 2021-ല്‍ നാഷ്വില്‍ ഏരിയായില്‍ കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് ഓഫ് ദി ഇയര്‍ പുരസ്കാരം (ഏറ്റവും കൂടുതല്‍ സെയില്‍സ് നടത്തിയതിനുള്ള പുരസ്കാരം) ലഭിച്ചത് ബബ്ലു ചാക്കോയ്ക്ക് ആയിരുന്നു.


സാമൂഹ്യ സാംസ്കാരിക രംഗത്തേക്ക്
ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ വഴിത്താരകളിലെ പ്രധാന മേഖല എപ്പോഴും സാമൂഹിക സാംസ്കാരിക മേഖല ആയിരിക്കും. ബബ്ലു ചാക്കോയുടെ ജീവിതവും അതില്‍നിന്നും വ്യത്യസ്തമല്ല. 2008ല്‍ കേരളാ അസ്സോസിയേഷന്‍ ഓഫ് നാഷ്വില്‍ എന്ന സംഘടനയുടെ രൂപീകരണത്തില്‍ മുന്‍കൈ എടുത്തു. കെ.സി.സി.എന്‍. എ. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഫോമാ അഡ്വൈസറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളില്‍ സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചു . കൂടാതെ 'ഹൈസ്കില്‍ഡ് ഇമിഗ്രേഷന്‍' വിഭാഗത്തില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ വോയ്സ് എന്ന സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സെന്‍റ് തേരേസാ ഓഫ് കല്‍ക്കട്ട സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നാഷ്വില്‍, കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ എന്നിവയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവം. ഏഴരലക്ഷം ഡോളറിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി നല്‍കി. കേരളത്തില്‍ പ്രളയകാലം മുതല്‍ വിവിധ സംഘടനകളിലൂടെയും വ്യക്തിപരമായും നല്‍കിയ സംഭാവനകള്‍ വേറെ. ഫോമയുടെ നേതൃത്വത്തില്‍ വിവിധ സേവന - സഹായ സംരംഭങ്ങളുടെ  ഭാഗമായി നടന്ന റീജിയണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ 'ചില്‍ഡ്രന്‍സ് വാര്‍ഡ്' നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു. കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്ലിന്‍റെ നേതൃത്വത്തില്‍ നടന്ന കേരള പ്രളയ ദുരിതാശ്വാസനിധി ധനസമാഹരണം, നേപ്പാള്‍ പ്രകൃതിദുരന്ത ഫണ്ട് ശേഖരണം, കോവിഡ് മഹാമാരിയുടെ ഭാഗമായ ചികിത്സകളില്‍ സഹായം നല്കാന്‍ ഉതകുന്ന ഓക്സിജന്‍ കോണ്‍സട്രേറ്ററുകളും പള്‍സ് ഓക്സിമീറ്ററുകളും വാങ്ങി നല്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു.

കുടുംബം മറ്റൊരു ധനം
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമെ ഉണ്ടാകൂ. 'വീട്'.
വീട് എപ്പോഴും നമ്മെ വിളിച്ചു കൊണ്ടേയിരിക്കും. ജീവിതത്തിന്‍റെ പ്രതിസന്ധികളിലെല്ലാം ബബ്ലു ചാക്കോയ്ക്ക് കൂട്ടായിരുന്നത് തന്‍റെ കുടുംബമായിരുന്നു എന്നു പറയുമ്പോള്‍ സ്നേഹത്തിന്‍റെ വിവിധ മുഖങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം.
രണ്ട് സഹോദരിമാരാണ് ബബ്ലുവിന്. മായ ബിബി തെക്കനാട്ട് (ഹൂസ്റ്റണ്‍) മോണ്ടിസോറി സ്കൂള്‍ ടീച്ചര്‍, ഭര്‍ത്താവ് ബിബി സ്റ്റീഫന്‍ തെക്കനാട്ട് (ബിസിനസ്), മൂന്നുമക്കള്‍: ബിയ സെന്‍, ഭര്‍ത്താവ് സെന്‍ ലാലു അലക്സ്, മകള്‍: റാഹേല്‍. ബോണി ബിബി, ബെഞ്ചമിന്‍ ബിബി. രണ്ടാമത്തെ സഹോദരി: രേണു ഏബ്രഹാം പഴയിടത്ത് (ഡാളസ്). സ്പീച്ച് പത്തോളജിസ്റ്റ്. ഭര്‍ത്താവ് ജോസഫ് ഏബ്രഹാം പഴയിടത്ത് ഡാളസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍. അഞ്ച് മക്കള്‍: ജോ ഏബ്രഹാം, ജേക്കബ് ഏബ്രഹാം, ജോയല്‍ ഏബ്രഹാം, ജോണ്‍ ഏബ്രഹാം, ജൂഡിത്ത് ഏബ്രഹാം.
ഈ സംഭവ ബഹുലമായ ജീവിതത്തിന് കരുത്തേകി 2003 മുതല്‍ കൂടെ നില്‍ക്കുന്ന ഒരു സഹയാത്രികയുണ്ട് ബബ്ലുവിന്. കാരള്‍ ചാക്കോ.
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ മിസ് അസംപ്ഷന്‍ കൂടിയാണ് കാരള്‍ ചാക്കോ. വാകത്താനം കാക്കാംപറമ്പില്‍ ലൂക്കോസ്, ശീമോണി ദമ്പതികളുടെ മകള്‍. ജേര്‍ണലിത്തില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ബബ്ലുവിനൊപ്പം ജീവിത സഹയാത്രികയാവുന്നത്. ഇപ്പോള്‍ പൂര്‍ണ്ണമായും കുടുംബിനി. ഒപ്പം നാല് മക്കളും. ഹാന ചാക്കോ, സെറാ ചാക്കോ, ജേക്കബ് ചാക്കോ, റബേക്ക ചാക്കോ. തന്‍റെ എല്ലാ വളര്‍ച്ചയുടെയും കാതല്‍ കുടുംബവും, കുടുംബ ബന്ധങ്ങളും ആണെന്ന് വിശ്വസിക്കുന്ന ബബ്ലു ചാക്കോ എക്കാലത്തും ബന്ധങ്ങളുടെ കാവല്‍ക്കാരന്‍ കൂടിയാണ്. അതുകൊണ്ടു തന്നെ എല്ലാ ബന്ധങ്ങളുടെയും അവസാന വാക്ക് കുടുംബം ആണെന്ന് അദ്ദേഹം തുറന്നു പറയും.
വീണ്ടും കുടുംബത്തിലേക്ക്
മൂഴിക്കുളങ്ങര നെങ്ങാട്ട് കുടുംബം ഇപ്പോള്‍ ബബ്ലു ചാക്കോ എന്ന കാര്‍ഷിക സ്നേഹിയിലൂടെ പുതിയ പാതയിലേക്ക് നടന്നു കയറുകയാണ്. കുടുംബ കാരണവന്മാര്‍ തുടങ്ങിയ കൃഷി വീണ്ടും തുടങ്ങുകയാണ് അദ്ദേഹം. നാട്ടിലെ വീടും പരിസരവും ഒരു ഫാം ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു ജൈവ വൈവിദ്ധ്യ സംസ്കാരം ആരംഭിക്കാനുള്ള ശ്രമം. തന്‍റെ വീടിന് മുന്‍പിലെ നെല്‍വയല്‍ ഇപ്പോള്‍ നിരവധി രാജ്യങ്ങളില്‍ നിന്നെത്തുന്ന കിളികളുടെ സങ്കേതം കൂടിയാണ്. അതുകൊണ്ട് തന്നെ പഴയ വള്ളപ്പുരയും, കച്ചിപ്പുരയുമെല്ലാം പഴയമോടിയോടുകൂടി നിലനിര്‍ത്തുന്നു. മീന്‍ കൃഷി, നെല്‍ക്കൃഷി, വിശാലമായ കൃഷിയിടത്തില്‍ വിവിധയിനം കൃഷികള്‍ എല്ലാംകൂടി ഒരു ജൈവ സംസ്കൃതി ഉദ്യാനമാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിനൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും, കുടുംബവും സുഹൃത്തുക്കളും കൂടിയാകുമ്പോള്‍ ബബ്ലു ചാക്കോയുടെ ജീവിതത്തിന് ഒരു പുതിയ തലം കൂടിയാകുന്നു.
ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഫോമയുടെ നേതൃത്വനിരയിലേക്ക് അദ്ദേഹം വരുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാം. തങ്ങള്‍ ഒപ്പം കൂട്ടിയ മനുഷ്യന്‍ നിസ്സാരക്കാരനല്ല. ജീവിതത്തിന്‍റെ കനല്‍വഴികള്‍ താണ്ടിയെത്തിയ പ്രിയപ്പെട്ട ചെങ്ങാതിയാണെന്ന്.
അതെ, ബബ്ലു ചാക്കോ ഓരോ വ്യക്തികളുടെയും ജീവിതത്തെ സ്വാധീനിക്കാന്‍ ഇടയുള്ള ഒരു പച്ചമനുഷ്യനാണ്. ജീവിതത്തിന്‍റെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞവനാണ്, മണ്ണിനെ അറിയുന്നവനാണ്, മനുഷ്യനാണ്. ഈ വഴിത്താരയിലെ ഹൃദയസ്പന്ദനമാണ്. ആര്‍ക്കെങ്കിലും പുഞ്ചിരിക്കാന്‍ കാരണക്കാരനാവുക. ഒരാള്‍ക്ക് പ്രിയപ്പെട്ട ഒരാളായി തോന്നുന്നവനാവുക, അയാളുടെ നന്മകളില്‍ വിശ്വസിക്കുക. അയാള്‍ നമുക്കൊപ്പം, ഈ മനുഷ്യരുള്ള ഭൂമിക്കൊപ്പം.

Related Posts