VAZHITHARAKAL

ഫോമയുടെ അമരത്തേക്ക് തോമസ് റ്റി. ഉമ്മന്‍

Blog Image

സാമൂഹ്യസേവനം പാവനമായ ഒരു പുണ്യകര്‍മ്മമാണ് . പ്രതിഫലേച്ഛ കൂടാതെ സമൂഹത്തിന്‍റെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ ശ്രമിക്കുന്നവര്‍ ദീര്‍ഘവീക്ഷണമുള്ള ഒരു ശ്രേഷ്ഠ നിരയുടെ ഭാഗമാണ്. ആ ശ്രേഷ്ഠ നിരയുടെ അവഗണിക്കാനാവാത്ത ഒരു കണ്ണിയാണ് തോമസ് റ്റി ഉമ്മന്‍. 2024 - 2026 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി.


സാമൂഹ്യസേവനം പാവനമായ ഒരു പുണ്യകര്‍മ്മമാണ്' പ്രതിഫലേച്ഛ കൂടാതെ സമൂഹത്തിന്‍റെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ ശ്രമിക്കുന്നവര്‍ ദീര്‍ഘവീക്ഷണമുള്ള ഒരു ശ്രേഷ്ഠ നിരയുടെ ഭാഗമാണ്. ആ ശ്രേഷ്ഠ നിരയുടെ അവഗണിക്കാനാവാത്ത ഒരു കണ്ണിയാണ് തോമസ് റ്റി ഉമ്മന്‍. 2024 - 2026 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. നാല് പതിറ്റാണ്ടോളം അമേരിക്കന്‍ പ്രവാസ സമൂഹത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ തോമസ് റ്റി ഉമ്മന്‍, നിരവധി സംഘടനകളുടെ നേതൃത്വ നിരയിലുള്ള യുവജനങ്ങള്‍ക്ക് എന്നും ഒരു പ്രചോദനമാണ്. അമേരിക്കന്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതോടൊപ്പം കേരളത്തിലെ നിരാലംബരായ സാധാരണക്കാരന്‍റെ കണ്ണീരൊപ്പുവാന്‍, അവരെ പ്രതീക്ഷയിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് തോമസ് റ്റി. ഉമ്മന്‍. അദ്ദേഹത്തിന്‍റെ ജീവിത വഴികളിലൂടെ...


തിരുവല്ല തുകലശ്ശേരി പുരാതന കുടുംബമായ തോട്ടത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററും സുവിശേഷ പ്രവര്‍ത്തകനുമായ ടി.ഒ ഉമ്മന്‍ സാറിന്‍റെയും അധ്യാപികയായ ചിന്നമ്മയുടേയും മകനായി ജനനം. ഒന്നു മുതല്‍ ഏഴ് വരെ തുകലശേരി സി. എം. എസ്. സ്കൂളിലും, എട്ട് മുതല്‍ പത്താം ക്ലാസ് വരെ തിരുമൂലപുരം സെന്‍റ് തോമസ് ഹൈസ്കൂളിലും പ്രീഡിഗ്രി തിരുവല്ല മാര്‍ത്തോമ്മ കോളേജിലും, ഡിഗ്രിക്ക് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും പഠനം. 1970ല്‍ കാന്‍സര്‍ ബാധിതനായി പിതാവിന്‍റെ മരണം തോമസ് ടി. ഉമ്മനെ തളര്‍ത്തി. മൂത്ത സഹോദരന്‍ വൈദിക പഠനത്തിനായി പോയ കാലം. കുടുംബത്തിന്‍റെ ഉത്തരവാദിത്വം തോമസ് ടി. ഉമ്മന്‍ ഏറ്റെടുത്തു. തിരുവനന്തപുരം ലോ കോളേജില്‍ എല്‍. എല്‍. ബിക്ക് ചേരുന്നത് തുടരാനായില്ല. അമേരിക്കയില്‍ നേഴ്സായ കവിയൂര്‍ കരിമ്പില്‍ മത്തായിയുടേയും അന്നമ്മയുടേയും മകളായ ലിസിയുമായി വിവാഹം. ജീവിതത്തിന്‍റെ വഴിത്തിരിവും നിയോഗവുമായി  അമേരിക്കയിലേക്ക്.


ബാലജനസഖ്യം മുതല്‍ സോഷ്യല്‍ സര്‍വീസ്
ലീഗ് വരെ

ചെറുപ്പം മുതല്‍ക്കേ തോമസ് ടി. ഉമ്മന്‍റെ കൈമുതലാണ് നേതൃത്വപാടവം. സ്കൂള്‍ ഹെഡ്മാസ്റ്ററും സുവിശേഷകനുമായിരുന്ന പിതാവില്‍ നിന്ന് ലഭിച്ച സംഘടനാ പാടവത്തിന് പുറമെ അദ്ദേഹത്തിലെ നേതാവിനെ രൂപപ്പെടുത്തിയെടുത്തത് അഖില കേരള ബാലജന സഖ്യമാണ്. ബാലജനസഖ്യം തിരുവല്ല യൂണിയന്‍ പ്രസിഡന്‍റായപ്പോള്‍ മുപ്പതോളം  ശാഖകകളുടെ നേതൃത്വമാണ് തോമസ് ടി. ഉമ്മന്‍ ഏറ്റെടുത്തത്. അന്ന് തന്നെ സംഘടനാ പ്രവര്‍ത്തനത്തെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായി ഏറ്റെടുത്ത തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാക്കി മാറ്റിയത് ഏറെ ശ്രദ്ധ നേടി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് സോഷ്യല്‍ സര്‍വീസ് ലീഗ് സെക്രട്ടറിയും, തുടര്‍ന്ന്  കോളജ്
യൂണിയന്‍ സെക്രട്ടറിയുമായി   പ്രവര്‍ത്തിച്ചപ്പോഴും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതായിരുന്നു തോമസ് ടി. ഉമ്മന്‍റെ ലക്ഷ്യം. തിരുവല്ലയില്‍ അന്നും ഇന്നും ഏറ്റവും പ്രമുഖ സാമൂഹ്യ സംഘടനയായ സോഷ്യല്‍ സര്‍വീസ് ലീഗിന്‍റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലം സംഘടനാ പ്രവര്‍ത്തനത്തിന്‍റെ സുവര്‍ണ്ണ കാലമെന്ന് അദ്ദേഹം വിലയിരുത്തുന്നു. അത്രത്തോളം സമൂഹവുമായി അടുത്തിടപെഴകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുറച്ചു കാലം കോളേജ് അദ്ധ്യാപകനായി തുടര്‍ന്നപ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉപേക്ഷിച്ചിരുന്നില്ല.


1975 മുതല്‍ 2024 വരെ; സംഘടനാ
പ്രവര്‍ത്തനത്തിന്‍റെ അന്‍പതാമത് വര്‍ഷത്തിലേക്ക്

വഴിത്താരയില്‍ ഇന്ന് വരെ പരിചയപ്പെടുത്തിയ വ്യക്തികളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് തോമസ് ടി ഉമ്മന്‍റെ സംഘടനാ പ്രവര്‍ത്തനം.1975ല്‍ ന്യൂയോര്‍ക്കില്‍ എത്തിയത് മുതല്‍ ജോലിക്കൊപ്പം സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ തോമസ് ടി ഉമ്മന്‍ സാധാരണ സംഘടനാ പ്രവര്‍ത്തകന്‍ ആയിരുന്നില്ല. ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കഴിവുള്ള അമേരിക്കന്‍ മണ്ണില്‍ മലയാളികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളിലായിരുന്നു ആദ്യകാലം മുതല്‍ക്കേ  തോമസ് ടി. ഉമ്മന്‍റെ ശ്രദ്ധ. അതുകൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ മുന്‍പില്‍ നിന്ന് ധൈര്യമായി നയിക്കാന്‍ ആദ്യം ഓടിയെത്തുന്നത് തോമസ് ടി ഉമ്മന്‍ ആണെന്ന് ഓരോ അമേരിക്കന്‍ മലയാളികള്‍ക്കും അറിയാം.
ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍റില്‍ ലിംക എന്ന പേരില്‍ ഒരു മലയാളി സംഘടനയ്ക്ക് രൂപം നല്‍കി കൊണ്ട് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. പുതിയ തലമുറയ്ക്ക് അന്യമായ നമ്മുടെ മലയാള ഭാഷയെ അടുത്തറിയാന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്രധാന അദ്ധ്യാപകനായി ക്ലാസ്സെടുത്തും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് മലയാളത്തോട് ആഭിമുഖ്യം ഉണ്ടാക്കുവാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്.
മലയാളത്തിനൊപ്പം തുടങ്ങി മലയാളികള്‍ക്കായി തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തോമസ് ടി ഉമ്മന്‍ നേതൃത്വം നല്‍കിയ ചില പ്രവര്‍ത്തനങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്.


പാസ്പോര്‍ട്ട് സറണ്ടര്‍ ഫീസിനെതിരെ സമരം
ഇന്ത്യയുടെ നിലനില്‍പ്പിന്‍റെ പ്രധാന ഭാഗവും പ്രവാസികളുടെ നിക്ഷേപം ആണെന്ന് നമുക്കെല്ലാം അറിയാം. പക്ഷെ പല സമയത്തും മാറി മാറി വരുന്ന കേന്ദ്രസര്‍ക്കാരുകള്‍ പ്രവാസികളെ ചൂഷണം ചെയ്യാറുണ്ട്. 2010 ല്‍ പാസ്പോര്‍ട്ട് സറണ്ടര്‍ എന്ന പേരില്‍ വലിയ ഒരു തുക പ്രവാസികള്‍ നല്‍കണം എന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. അതിനെതിരെ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിന് മുന്നില്‍ സമരം നയിക്കാന്‍ നേതൃത്വം നല്‍കിയത് തോമസ് ടി. ഉമ്മന്‍ ആയിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ അത്തരമൊരു സമരം അതിന് മുമ്പ് നടന്നിരുന്നില്ല എന്നതാണ് സത്യം. ആവശ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് നടത്തിയ സമരം വിജയിക്കുകയും ഫീസ് ഇളവ് ലഭിക്കുകയും ചെയ്തപ്പോള്‍ തോമസ് ടി ഉമ്മന്‍ എന്ന നേതാവിന്‍റെ നെറുകയില്‍ അതൊരു പൊന്‍ തൂവലായി മാറി


ആനന്ദ് ജോണിനൊപ്പം

പ്രശസ്ത ഫാഷന്‍ ഡിസൈനറായ ആനന്ദ് ജോണിന് നീതി ലഭിക്കുന്നതിന് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കോടതിയില്‍ പോകുന്നതിനും തോമസ് ടി ഉമ്മന്‍  മുന്നിലുണ്ടായിരുന്നു. ഒരാള്‍ തെറ്റുകാരനാണോ അല്ലയോ എന്നതല്ല ഒരു മലയാളിക്ക് അമേരിക്കയില്‍ ഒരു പ്രശ്നം നേരിടുമ്പോള്‍ അവരെ സഹായിക്കുക എന്നതാണ് തന്‍റെ കടമ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹഡ്സണ്‍ നദിയിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളിക്ക് നീതിലഭിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടേയും നേതൃത്വ രംഗത്ത് അദ്ദേഹം ഉണ്ടായിരുന്നു.


ഇരട്ട പൗരത്വം അമേരിക്കന്‍ മലയാളികളുടെ
അവകാശം

അമേരിക്കയില്‍ കുടിയേറിയ മലയാളികള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി അമേരിക്കന്‍ പൗരത്വം സ്വീകരിക്കുക സ്വാഭാവികമാണ്. കുടുംബമായി അമേരിക്കയില്‍ തുടരുന്ന പലര്‍ക്കും ജന്‍മനാട്ടിലേക്ക്   പോകാന്‍ വിസ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങി വെച്ച വ്യക്തിയാണ് തോമസ് ടി. ഉമ്മന്‍. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി നടത്തിയ പല ചര്‍ച്ചകളും കാര്യമായ ഫലം കാണുന്നവയായിരുന്നില്ല എങ്കിലും പി. ഐ. ഒ. കാര്‍ഡും പിന്നീട് ഒ. സി. ഐ കാര്‍ഡും ലഭിക്കുന്നതിനുള്ള ചര്‍ച്ചകളിലും പങ്കാളിയാവുകയും ഔദ്യോഗികമായ തടസങ്ങള്‍ ഉണ്ടായാലും അവിടെയും അദ്ദേഹം ഓടിയെത്തും. ശക്തമായ ഭാഷയുടെ വക്താവായി അദ്ദേഹം മാറുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അതൊരു തണലാവും


കോണ്‍സുലേറ്റ് ബന്ധങ്ങള്‍
ഇന്ത്യാക്കാരന്‍റെ അമേരിക്കയിലെ ആവശ്യങ്ങള്‍ പരിമിതമാണെങ്കിലും ഒരു ഇന്ത്യാക്കാരന് പല സമയത്തും കോണ്‍സുലേറ്റിന്‍റെ സഹായങ്ങള്‍ വേണം. അതുകൊണ്ടു തന്നെ അമേരിക്കയിലെ വിവിധ കോണ്‍സുലേറ്റുകളുമായി നല്ല ബന്ധം തോമസ് ടി. ഉമ്മന്‍ കാത്തുസൂക്ഷിക്കുന്നു. പ്രായാധിക്യത്തിലായവര്‍ക്കോ, രോഗികള്‍ക്കോ അടിയന്തിരമായി നാട്ടില്‍ പോകേണ്ടതായ സാഹചര്യങ്ങളില്‍ ഡോക്കുമെന്‍റുകള്‍ തയ്യാറാക്കുന്നതു മുതല്‍ ഏതൊരാവശ്യത്തിനും അദ്ദേഹം ഒപ്പം ഉണ്ടാവും. പലര്‍ക്കും നാട്ടിലേക്കുള്ള യാത്ര ഇത്തരം അവസരങ്ങളില്‍ ബുദ്ധിമുട്ടാണ്. വിവിധ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുവാനും അവരെ പരിചയപ്പെടുത്തി കൊടുക്കുവാനും തോമസ് ടി ഉമ്മന് മടിയില്ല. കാരണം ഒരാളിന്‍റെ ആവശ്യത്തിന് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യം അത്രത്തോളം വലുതാണ്.


കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലെ നേതൃത്വ പാടവം
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ   ആസ്ഥാനത്തിനു മുന്‍പില്‍  മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടത്തപ്പെട്ട പ്രതിഷേധ റാലികള്‍ക്കു  ഒട്ടേറെ തവണ  അദ്ദേഹം നേതൃത്വം  നല്‍കിയിട്ടുണ്ട്.
എവിടെ പ്രവര്‍ത്തിച്ചാലും അത് ആത്മാര്‍ത്ഥതയോടെ വേണം എന്നതാണ് തോമസ് ടി ഉമ്മന്‍റെ തത്വം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തേടി വരാത്ത പദവികളും കുറവാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ  ചാപ്റ്റര്‍ ചെയര്‍മാന്‍, ഫോമായുടെ പ്രഥമ അഡ്ഹോക്, കോണ്‍സ്റ്റിട്യൂഷന്‍ കമ്മിറ്റി വൈസ്ചെയര്‍മാന്,  ഫോമാ നാഷനല്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ഫോമാ നാഷനല്‍ കമ്മിറ്റിയംഗം, ഫോമാ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍, ഫോമാ നാഷണല്‍ ട്രഷറര്‍, ഹെറിറ്റേജ് ഇന്ത്യ ചെയര്‍മാന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്‍റ്, സിഎസ്ഐ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി, എപ്പിസ്ക്കോപ്പല്‍ സഭയുടെ ഏഷ്യാ അമേരിക്ക മിനിസ്ട്രി സെക്രട്ടറി, നാലുപതിറ്റാണ്ടോളം ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍  ബിസിനസ് ഓഫീസര്‍, ബഡ്ജറ്റ്, ഫൈനാന്‍സ്, പേയ്റോള്‍, സ്റ്റേറ്റ് കോണ്‍ട്രാക്ടസ്, ഓഡിറ്റിങ്  മേഖലകളില്‍ പ്രാവീണ്യം, ന്യൂയോര്‍ക്കില്‍ സീ ഫോര്‍ഡ് സി എസ് ഐ ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സീനിയര്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.


പ്രവര്‍ത്തന വഴിയിലെ അനുഭവങ്ങള്‍
ഒരു വ്യക്തിക്ക് ആവശ്യമുള്ള സമയത്ത് സഹായം എത്തിക്കുക എന്നതാണ് തോമസ് ടി ഉമ്മന്‍റെ പോളിസി. ഒരിക്കല്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ നല്ലൊരു തുകയുടെ ആവശ്യം വന്നു. സഹായ അഭ്യര്‍ത്ഥന വന്ന സമയം തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എങ്കിലും പണം നാട്ടില്‍ എത്തിക്കാനുള്ള നിയമപരമായ തടസ്സം വലിയ വിഷയമായി പക്ഷെ കൃത്യസമയത്തുതന്നെ മരുന്ന് വാങ്ങാനുള്ള പണം എത്തിക്കാന്‍ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അയല്‍വാസിയുടെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ട തറച്ച് ഉറങ്ങിക്കിടന്ന ഒരു മലയാളി കുട്ടി മരണപ്പെട്ടപ്പോള്‍ മൃതദ്ദേഹം നാട്ടിലെത്തിക്കുവാന്‍ പ്രവര്‍ത്തിച്ചത് മറക്കാനാവത്ത മറ്റൊരു അനുഭവമാണെന്ന് അടിവരയിടുമ്പോള്‍ തോമസ് ടി. ഉമ്മന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയാണ്.


ഫോമയുടെ അമരത്തേക്ക് മത്സരിക്കുമ്പോള്‍
ഏതാണ്ട് അന്‍പത് വര്‍ഷത്തോട് അടുത്ത സാമൂഹ്യ പ്രവര്‍ത്തന ചരിത്രം തോമസ് ടി ഉമ്മന്‍ രേഖപ്പെടുത്തുമ്പോള്‍ നാല്പത് വര്‍ഷത്തോളം അവിഭക്ത ഫൊക്കാനയിലും തുടര്‍ന്ന് ഫോമയിലേയും നിത്യസാന്നിദ്ധ്യമാണ് അദ്ദേഹം. ഫോമയുടെ തുടക്കത്തില്‍ അഡ് ഹോക്, കോണ്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് ബൈലോ കമ്മിറ്റി വൈസ് ചെയര്‍മാന്‍,ഫോമാ പൊളിറ്റിക്കല്‍ അഫേഴ്സ് ചെയര്‍ തുടങ്ങി നിരവധി പദവികള്‍ ഫോമയില്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അനിയന്‍ ജോര്‍ജ് പ്രസിഡന്‍റായ കമ്മിറ്റിയില്‍ തോമസ് ടി ഉമ്മനായിരുന്നു ട്രഷറാര്‍. കാന്‍ കൂണ്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമായതിന് പിന്നിലും അദ്ദേഹത്തിന്‍റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് 2024 - 2026 കാലയളവിലെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരരംഗത്ത് സജീവമാകുന്നത്. ഫോമയ്ക്കൊപ്പം തുടക്കം മുതലുള്ള താന്‍ ഇതുവരേയും മാറി നിന്നിട്ടില്ല. ഫോമയ്ക്കാപ്പം പദവികള്‍ ഉള്ള സമയത്തും അല്ലാത്ത സമയക്കും തോമസ് ടി. ഉമ്മന്‍ ഉണ്ടാകും. ഈ വാക്കിലാണ് അദ്ദേഹത്തിന്‍റെ ഉറപ്പ്. അദ്ദേഹം വിജയിച്ചാല്‍ ഫോമയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ അദ്ദേഹത്തിനുണ്ട്.


ക്രിയാത്മകത, വ്യക്തത, ഫോമയ്ക്ക്
പുതിയ പന്ഥാവ്

അമേരിക്കന്‍ മലയാളി സംഘടനകളില്‍ കഴിഞ്ഞ 15 വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫോമയാണെന്ന് നിസ്സംശയം പറയാം. ഫോമയുടെ സഹായം നേടിയ മനുഷ്യര്‍ അത്രത്തോളം ഫോമയെ സ്നേഹിക്കുന്നവരാണ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതി വിപുലപ്പെടുത്തും. അമേരിക്കയിലെ ഏഴുലക്ഷം മലയാളികളെ ഈ പദ്ധതിയുടെ ഭാഗമാക്കിയില്ലെങ്കിലും പതിനായിരം പേര്‍ നൂറ് ഡോളര്‍ വീതം സഹായം നല്‍കിയാല്‍ ഒരു വലിയ ചാരിറ്റി പ്രവര്‍ത്തനം സംഘടിപ്പിക്കുവാന്‍ ഈ തുക മതിയാകും . സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  അര്‍ഹതയുള്ള എല്ലാ മനുഷ്യരുടേയും സഹായമാകാന്‍ ഉള്ള ഒരു ബൃഹത് പദ്ധതിയായി അത് മാറ്റാന്‍ ശ്രമിക്കും.
അമേരിക്കന്‍ പുതുതലമുറയെ അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കുവാന്‍ നിരവധി ഇന്‍റേണ്‍ഷിപ്പ് പരിപാടികള്‍ സംഘടിപ്പിക്കും. വനിതാ സംരംഭകരുടെ അന്തര്‍ദ്ദേശീയ സംഗമം, നേഴ്സിംഗ്, മെഡിക്കല്‍, ഐ. ടി, ബിസിനസ് രംഗത്തെ വനിതകള്‍ക്കായി ഒരു വേദി തുറക്കും. കേരളത്തില്‍ ഫോമ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ വിപുലമാക്കും, അമേരിക്കയിലെ കലാകാരന്‍മാരെ ഫോമയുടെ വേദികളില്‍ സജീവമാക്കുന്ന പ്രോജക്ടിന് രൂപം നല്‍കും. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ടൂറിസ്റ്റ് സാധ്യതകള്‍ മനസിലാക്കുന്നതിന് സമ്മര്‍ ടു കേരള എന്ന പേരില്‍ ഒരു പ്രോഗ്രാം നടത്തും. അമേരിക്കയില്‍ മുന്‍പ് എത്തിയ കുടുംബങ്ങളുടെ പുതിയ തലമുറയ്ക്ക് സമ്മര്‍ ടു കേരളാ പ്രോഗ്രാം ഒരു പുതിയ അനുഭവം ആകും.
മുന്‍പ് ഫോമ ആവിഷ്ക്കരിച്ച ക്യാന്‍സര്‍ പ്രോജക്ട് പോലെ ഒരു പദ്ധതി വിശാലമായ ഒരു ക്യാന്‍വാസില്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ എണ്‍പത്തിയഞ്ച് അംഗ  സംഘടനകള്‍ ഉള്ള ഫോമയെ പ്രവര്‍ത്തന നിരതമായ നൂറ് അംഗസംഘടന എന്ന നിലയിലേക്ക് വളര്‍ത്തും. കേരളത്തിന്‍റെ തീരദേശത്തെ ജനങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്ന വില്ലേജ് പ്രോജക്ട് മനസ്സിലുണ്ട്.


ഫോമ ഗ്ലോബല്‍ ഇനിഷേറ്റീവ്
ഫാമയെ ആഗോള തലത്തില്‍ അറിയപ്പെടുന്ന സംഘടനയാക്കി മാറ്റുവാന്‍ ഫോമാ ഗ്ലോബല്‍ ഇനിഷേറ്റീവ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. ഏറ്റെടുക്കുന്ന പദ്ധതികള്‍ ഭരണ കാലാവധിക്കുള്ളില്‍ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അവയെ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഫോമയ്ക്ക് അന്തര്‍ദ്ദേശീയ സ്വീകാര്യത ഉറപ്പുവരുത്തും. ഫോമാ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസി, ഫ്ളോറിഡ, ന്യൂയോര്‍ക്കിലോ നടത്തണമെന്നാണ് ആഗ്രഹം.


ഫോമ മില്യന്‍ ഡോളര്‍ പദ്ധതി
2020 - 2022ല്‍ അനിയന്‍ ജോര്‍ജ് നേതൃത്വം നല്‍കിയ ഭരണസമിതിയില്‍ ട്രഷറര്‍ ആയപ്പോള്‍ തോമസ് ടി. ഉമ്മന്‍ കൊണ്ടുവന്ന ആശയമായിരുന്നു ഫോമ മില്യന്‍ ഡോളര്‍ പ്രസ്ഥാനം. അതിന് സാധിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നേട്ടം. ആദ്യത്തെ ജനറല്‍ ബോഡിയില്‍ മില്യന്‍ ഡോളര്‍ ബജറ്റ് അവതരിപ്പിച്ചത് ഫോമയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആയിരുന്നു. ശക്തവും കൃത്യവുമായ ഒരു സാമ്പത്തിക മാനേജ്മെന്‍റ് നടപ്പിലാക്കി. അതുകൊണ്ട് കാന്‍ കൂണ്‍ ഫോമാ കണ്‍വന്‍ഷന്‍റെ വിജയം മില്യന്‍ ഡോളര്‍ പദ്ധതിയുടെ വിജയം കൂടിയായി.ഇത് പോലെ ഒരു മാനേജ്മെന്‍റ് പദ്ധതി 2024 - 2026 ലും നടപ്പിലാക്കും.


ടീം ഫോമ
തോമസ് ടി ഉമ്മന്‍റെ നേതൃത്വത്തില്‍ 2024 - 2026 കാലയളവിലേക്ക് ശക്തമായ ഒരു ടീമിനെയാണ് അദ്ദേഹം അണിനിരത്തുന്നത്. സാമുവല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്‍റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട് (ജോ-സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോ. ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫോമ പുതിയ പന്ഥാവിലേക്ക് വളരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.


കുടുംബം
കഴിഞ്ഞ അന്‍പത് വര്‍ഷം കൊണ്ട് തോമസ് ടി. ഉമ്മന്‍ നേടിയെടുത്ത വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ ശക്തമായ പിന്തുണയില്‍ വളര്‍ന്ന തോമസ് ടി ഉമ്മന്  1975 മുതല്‍ ഭാര്യ ലിസിയുടെ പിന്തുണയും മക്കളായ ലീന (സ്പീച്ച് പതോളജിസ്റ്റ്, അദ്ധ്യാപിക), ജെസ്റ്റിന്‍ റ്റി ഉമ്മന്‍ (നേവല്‍  ബാങ്കിംഗ് ഫൈനാന്‍സ് സൈബര്‍ സെക്യൂരിറ്റി ചീഫ്) മരുമക്കളായ സഞ്ജയ് കുര്യന്‍ (അറ്റോര്‍ണി), റ്റാമി (സൈക്കോളജിസ്റ്റ്) ഒപ്പം ആറ് ചെറുമക്കളും തോമസ് ടി. ഉമ്മന്‍റെ  വിജയങ്ങള്‍ക്ക് വഴികാട്ടികളാണ്.
അന്‍പത് വര്‍ഷത്തെ പ്രവര്‍ത്തന വിജയം കൈമുതലാക്കി ഫോമയുടെ അമരത്തേക്ക് നടന്നടുക്കുന്ന തോമസ് ടി ഉമ്മന്‍ ഇതുവരെ വെറും വാക്ക് പറഞ്ഞിട്ടില്ല. നടത്താന്‍ പറ്റുന്ന കാര്യങ്ങളേ പറഞ്ഞിട്ടുള്ളു. അതിനായി മാത്രമേ അദ്ദേഹം അഹോരാത്രം കഷ്ടപ്പെട്ടിട്ടുള്ളു. അതേ ഉറപ്പാണ് അദ്ദേഹം ഇപ്പോഴും അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കുന്ന ത്. ഒപ്പം നില്‍ക്കുകയേ വേണ്ടു. തോമസ് ടി. ഉമ്മന്‍ നയിക്കും. ഫോമയ്ക്ക് പുതിയ പ്രവര്‍ത്തന പഥങ്ങള്‍ തുറന്നിടും. ഇത് നിശ്ചയദാര്‍ഢ്യമുള്ള ഒരു നേതാവ് നല്‍കുന്ന ഉറപ്പാണ്. ധൈര്യമായി ഒപ്പം കൂടാം. കാരണം, പറയുന്നത് തോമസ് ടി ഉമ്മനാണ്.

 

 

 

 

 

 

 

 

 

 

Related Posts