VAZHITHARAKAL

മലയാളികൾക്ക് അഭിമാനമായി മിലിട്ടറി പോലീസ് ഓഫീസർ തോമസ് ജോയി ( തമ്പാൻ )

Blog Image

'സമാധാനപാലകന്മാര്‍ ഭാഗ്യവാന്മാര്‍,
അവര്‍ ദൈവത്തിന്‍റെ മക്കള്‍ എന്നറിയപ്പെടും'


മ്മുടെ ലോകത്തെ സംരക്ഷിക്കുന്നതിനും അതിനെ മികച്ച സ്ഥലമാക്കുന്നതിനും വേണ്ടി എല്ലാ ദിവസവും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ നായകന്മാര്‍. അവര്‍ സിനിമയിലെ നായകന്മാരല്ല. ജീവിതത്തിലെ നായകന്മാരാണ്. ഒരു രാജ്യത്തെയും, ജനങ്ങളേയും ഹൃദയത്തോട് ചേര്‍ത്ത് സംരക്ഷിക്കുന്ന യഥാര്‍ത്ഥ നായകന്മാര്‍. മിലിട്ടറി, പോലീസ് ഉദ്യോഗസ്ഥര്‍. ഏതു രാജ്യത്തായാലും അവരുടെ ഓരോ ചലനങ്ങളും അവിടുത്തെ  മനുഷ്യര്‍ക്ക് വേണ്ടിയാണ്. ആ രാജ്യത്തിനു വേണ്ടിയാണ് പട്ടാളവും പോലീസും നിലകൊള്ളുന്നത്.
അമേരിക്കന്‍ മണ്ണിലെത്തി മിലിട്ടറി ഓഫീസറും, പിന്നീട് പോലീസ് ഓഫീസറും ഒക്കെയായി മാറിയ തോമസ് ജോയി (തമ്പാന്‍).


സ്ഥിരോത്സാഹവും, കഷ്ടപ്പെടാനുള്ള ഒരു മനസ്സും ഉണ്ടെങ്കില്‍ ഏത് എവറസ്റ്റും നിഷ്പ്രയാസം കയറി തിരിച്ചു വരാമെന്ന് തോമസ് ജോയി ഈ വഴിത്താരയിലൂടെ കാട്ടിത്തരുന്നു. അമേരിക്കന്‍ മലയാളി പുതുതലമുറ മാതൃകയാക്കേണ്ട ഒരു ചെറുപ്പക്കാരന്‍ നമ്മോടു പറയുന്നത് വിജയത്തിന്‍റെ മാത്രം കഥകളാണ്.
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി മുതുകുളത്ത് വീട്ടില്‍ ജോയിയുടേയും മോളി ജോയിയുടേയും മകനാണ് തോമസ് ജോയി. പുരാതന ബിസ്സിനസ് കുടുംബം. പിതാവ് ജോയി ബിസ്സിനസുകാരനായിരുന്നു. അമ്മ ടാറ്റ ടീ ഹോസ്പിറ്റലില്‍ നേഴ്സും. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കുക എന്നതായിരുന്നു ജോയിയുടേയും മോളിയുടേയും ആഗ്രഹം. അങ്ങനെ തോമസ് ജോയിയെ ഊട്ടി ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു. വളരെ ചിട്ടയായ ജീവിതം തോമസ് എന്ന വിദ്യാര്‍ത്ഥിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒരു പക്ഷെ തന്‍റെ ജീവിതത്തിന്‍റെ വഴിത്താരകള്‍ കൃത്യമായി അടയാളപ്പെടുത്തുവാന്‍ സാധിച്ച വിദ്യാഭ്യാസ സമ്പ്രദായം കൂടിയായിരുന്നു ഊട്ടിയിലേത്.


അപ്രതീക്ഷിതമായി അമേരിക്കന്‍ യാത്ര
ഊട്ടിയില്‍ പത്താംതരം പഠനം കഴിഞ്ഞ് ബാംഗ്ലൂര്‍  സെന്‍റ് ജോസഫ് കോളേജില്‍ പ്രീ- യൂണിവേഴ്സ്റ്റി കോഴ്സിന് ചേര്‍ന്നു. രണ്ടാം വര്‍ഷത്തിലേക്ക് പഠനം കടന്നപ്പോഴാണ് അമേരിക്കയിലേക്ക് പോകാന്‍ ഒരവസരം ഉണ്ടാകുന്നത്. 1976-ല്‍ പിതാവ് ജോയി മോളിയെ വിവാഹം കഴിക്കുമ്പോള്‍ മോളി നേഴ്സായിരുന്നു. ആ സമയത്ത് തന്നെ അമേരിക്കയിലേക്ക് പോകുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആപ്ലിക്കേഷന് നിയമസാധ്യത ലഭിച്ചു. അങ്ങനെ പതിനേഴാം വയസില്‍ മാതാപിതാക്കള്‍ക്കൊപ്പം 1996-ല്‍ അമേരിക്കയിലേക്ക് തോമസ് ജോയിയും യാത്രയായി. മകന്‍ തോമസിനെ പിതാവിന്‍റെ സഹോദരിക്കൊപ്പം നിര്‍ത്തിയിട്ട് അവര്‍ നാട്ടിലേക്ക് തിരികെ പോന്നു.
പുതിയ കാലാവസ്ഥ, പുതിയ ശിക്ഷണം എല്ലാം തോമസിന് പുതുമയായിരുന്നു. 12-ാം ക്ലാസിലേക്ക് അഡ്മിഷന്‍ കിട്ടി.  പക്ഷെ വിദ്യാഭ്യാസ കാര്യത്തില്‍ ഊട്ടിയില്‍നിന്നും ലഭിച്ച ശിക്ഷണം തോമസിന് ഗുണകരമായി. രണ്ടര വര്‍ഷം കൊണ്ട് ബിരുദവുമായി പുറത്തിറങ്ങി. ജീവിതത്തിലെ വഴിത്തിരിവുകള്‍ അവിടെ തുടങ്ങുകയായിരുന്നു. ഒരു പതിനെട്ടുകാരന് അപ്രാപ്യമായ ഇടത്തേക്ക് അഭിമാനത്തോടെ നടന്നു കയറിയ നിമിഷങ്ങള്‍.


യു.എസ്. ആര്‍മിയിലേക്ക്
അമേരിക്കയിലെ പഠനത്തിനിടയില്‍ തോമസിന്‍റെ  മനസ്സില്‍ കയറിക്കൂടിയ ഒരു ആഗ്രഹമായിരുന്നു ഒരു മിലിട്ടറി ഉദ്യോഗസ്ഥനായിത്തീരുക എന്നത്. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പഴയ പഴംചൊല്ല് പോലെ ഒരിക്കല്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടു. Be all you can be' എന്ന തലക്കെട്ടോടെ വന്ന പരസ്യത്തില്‍ കണ്ട വിലാസത്തില്‍ അപേക്ഷ അയച്ചു. എഴുത്തു പരീക്ഷയും, അഭിമുഖവും നടന്നു. അങ്ങനെ പതിനെട്ടാം വയസില്‍ അമേരിക്കന്‍ മിലിട്ടറിയിലേക്ക്. സമൂഹത്തിന്‍റെയും, രാജ്യത്തിന്‍റെയും ക്ഷേമത്തിന് വേണ്ടി, ഓരോ പൗരന്‍റേയും സംരക്ഷണത്തിനു വേണ്ടിയും കൃത്യനിഷ്ടയോടെ ആ ജോലി ഏറ്റെടുത്തു. ഓരോ ദിവസവും യൂണിഫോം എടുത്ത് ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എത്രത്തോളം അപകടസാധ്യതയുള്ള ലോകമാണ് താന്‍ തെരഞ്ഞെടുത്തത് എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. മറിച്ച് ഒരു നല്ല സമൂഹത്തിന്‍റെ സവിശേഷത സ്വാതന്ത്ര്യം മാത്രമല്ല, പരസ്പര ബഹുമാനവും ഉത്തരവാദിത്വവും കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ കൂടി തന്‍റെ സേവനത്തെ മാറ്റിയെടുക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു തോമസ് ജോയി എന്ന സൈനികന്‍.


മിലിട്ടറി ട്രെയിനിംഗ്, ഗള്‍ഫ് യുദ്ധം
ഇറാക്കിലെ ജീവിതം

തോമസിന്‍റെ ജീവിതം എപ്പോഴും ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സഹോദരിയുടെ വീട്ടില്‍ ഒറ്റയ്ക്കാക്കി മാതാപിതാക്കളുടെ തിരിച്ചുപോകല്‍ നേരിയ വിഷമമുണ്ടാക്കിയെങ്കിലും പുതിയൊരു ലോകത്ത് പുതിയ പരീക്ഷണത്തിനിറങ്ങുകയായിരുന്നു തോമസ് ജോയി. പഠനവും തുടര്‍ന്നുള്ള മിലിട്ടറി ജോലി ലഭിച്ചതുമെല്ലാം ആകസ്മികം. ജോലിക്ക് എത്തുമ്പോള്‍ പ്രധാനമായും അലട്ടിയിരുന്ന പ്രശ്നം ഭാഷയുടേതായിരുന്നുവെങ്കിലും ഊട്ടിയില്‍ പഠിച്ച ഇംഗ്ലീഷ് ഭാഷ ഗുണം ചെയ്തു. സഹപട്ടാളക്കാരില്‍ എല്ലാവരും കറമ്പരും, വെളുമ്പരും തന്നെ. ട്രെയിനിംഗ് പിരീഡ് കഠിനം. രണ്ടും കല്‍പ്പിച്ച് ട്രെയിനിംഗ് പൂര്‍ത്തിയാക്കി. ഏത് കഠിനമായ സാഹചര്യത്തേയും നേരിടാനുള്ള കരുത്തായിരുന്നു ആ പരിശീലനം. വിജയകരമായി പൂര്‍ത്തിയാക്കിയ പരിശീലനം കഴിഞ്ഞപ്പോള്‍ ആദ്യ അസൈന്‍മെന്‍റ് ജര്‍മ്മനിയില്‍. 1998 മുതല്‍ 2001 വരെ ജര്‍മ്മനിയില്‍ ജോലി നോക്കി, ഒരു സാധാരണ പട്ടാളക്കാരനെപ്പോലെ. ഈ സമയത്ത് ഗള്‍ഫ് യുദ്ധത്തിന്‍റെ അലയൊലികള്‍ തുടങ്ങിയ സമയംകൂടി ആയിരുന്നു.
2001 സെപ്റ്റംബര്‍ 11-നായിരുന്നു ഗള്‍ഫ് യുദ്ധത്തിന്‍റെ ആരംഭം. അമേരിക്കന്‍ ട്രെയിനിംഗ് യൂണിറ്റ് സജ്ജമായി ഗള്‍ഫിലേക്ക്. അപ്പോഴേക്കും മനസ്സ് ഉഷാറായി. ഒരു യുദ്ധമുഖത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ സ്വയം നടത്തി. പക്ഷെ 2005 മെയ് മാസത്തില്‍ മാത്രമാണ് തോമസ് ജോയിക്ക് ഇറാക്കിലേക്ക് പോകുവാന്‍ അവസരം ലഭിച്ചത്.


യുദ്ധം, വേദനകള്‍, പ്രതീക്ഷകള്‍
ഒരു യുദ്ധവും ആര്‍ക്കും സന്തോഷം നല്‍കുന്നില്ല എന്ന വിശ്വാസക്കാരനാണ് തോമസ് ജോയി. പക്ഷെ അധികാരം പലപ്പോഴും മറ്റു രാജ്യങ്ങളുടെ മേല്‍ നടത്തുന്ന അധിനിവേശങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ഒരു പട്ടാളക്കാരന്‍റെ വലിയ ബാധ്യത കൂടിയാണ്. ഇറാക്ക് യുദ്ധമുഖത്തേക്ക് കുവൈറ്റ് വഴി യാത്ര. പത്തുദിവസം യുദ്ധമുഖത്തെ ജീവിതത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ചില നിര്‍ദ്ദേശങ്ങള്‍. ഒരു യുദ്ധസ്ഥലത്ത് പോയിനില്‍ക്കുന്ന പട്ടാളക്കാരന്‍റെ മനസ്സില്‍ ശത്രുമാത്രമേയുള്ളു. ഒപ്പം തന്‍റെ രാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ചിന്തകളും. പക്ഷെ യുദ്ധമുഖത്ത് കര്‍ത്തവ്യനിരതനാകുമ്പോള്‍ മറ്റൊന്നിനും സ്ഥാനമില്ലല്ലോ. അയ്യായിരത്തോളം പേര്‍ മരിച്ചുവീണ യുദ്ധം. ഒരു വര്‍ഷം യുദ്ധമേഖലയിലെ ജീവിതവുമായി മുന്നോട്ട്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. സഹപ്രവര്‍ത്തകരുടെ വേദനകള്‍ കണ്ട നിമിഷങ്ങള്‍. 2006 മെയ് മാസത്തില്‍ തിരികെ അമേരിക്കയിലേക്ക്. ജീവിതത്തിന്‍റെ, വേദനകളുടേയും, വെടിയൊച്ചകളുടേയും ദുരന്തമുഖത്തുനിന്ന് ഹൈപ്പര്‍ ടെന്‍ഷനിലേക്കുള്ള യാത്രകൂടി ആയിരുന്നു അത്.


കേരളത്തിന്‍റെ പച്ചപ്പിലേക്ക്
യുദ്ധമുഖത്തു നിന്നും അമേരിക്കയിലേക്ക് വന്ന എല്ലാ സൈനികരെയും പോലെ തോമസും ഹൈപ്പര്‍ ടെന്‍ഷന്‍ ലോകത്തായിരുന്നു. മാനസികമായ ഒരു പുനര്‍ജ്ജന്മം എല്ലാ സൈനികര്‍ക്കും വേണ്ട നിമിഷമായിരുന്നു അത്. തോമസ് നാട്ടിലേക്ക് തിരിച്ചു. വീട്ടില്‍ ആറ് മാസത്തോളം ചെലവഴിച്ചു. 2007-ല്‍ വീണ്ടും  അമേരിക്കയിലേക്ക്. അപ്പോഴേക്കും മിലിറ്ററി സര്‍വ്വീസില്‍ പത്തുവര്‍ഷം ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ആ നിമിഷം ഇപ്പോഴും ഓര്‍മ്മയുണ്ട് തോമസ് ജോയിക്ക്. പക്ഷെ ആ തീരുമാനം വൃഥാവിലായില്ല എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത്. പുതിയ ലോകങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ആഗ്രഹങ്ങള്‍ മനുഷ്യനുണ്ടെങ്കില്‍ അവസരങ്ങള്‍ കണ്‍മുന്‍പില്‍ വന്നുകൊണ്ടേയിരിക്കും.


ക്രിമിനല്‍ ജസ്റ്റിസ് പഠനം പുതിയ ജോലി
മിലിട്ടറിയില്‍ നിന്ന് വിരമിച്ച ശേഷം തോമസ് ജോയി മുന്‍പ് മുടങ്ങിയ പഠനം തുടരുവാന്‍ തീരുമാനിച്ചു. നൈറ്റ് കോളേജില്‍ ക്രിമിനല്‍ ജസ്റ്റിസിന് ചേര്‍ന്നു. ബാച്ചിലര്‍ ഓഫ് സയന്‍സ് ക്രിമിനല്‍ ജസ്റ്റിസ്, മേഴ്സി കോളേജ് ഡോബ്സ് ഫെറി ന്യൂയോര്‍ക്ക്, അസോസിയേറ്റ് ഇന്‍ അപ്ലൈഡ് സയന്‍സ്  ക്രിമിനല്‍ ജസ്റ്റിസ് (പോലീസ്) വെസ്റ്റ്ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളേജ്, വല്‍ഹല്ല. ന്യൂയോര്‍ക്ക്  എന്നിവിടങ്ങളില്‍ പഠനം. അവിടെ വന്നിരുന്ന കുട്ടികളെല്ലാം പോലീസിലേക്കുള്ള തയ്യാറെടുപ്പിനായുള്ള പഠനത്തിലായിരുന്നു. അപ്പോള്‍  എന്തുകൊണ്ട് ഒരു പോലീസ് ഓഫീസര്‍ ആയിക്കൂടാ എന്ന ചിന്ത വല്ലാതെ അലട്ടി. ആ ആഗ്രഹത്തെ മുറുകെപ്പിടിച്ച് ടെസ്റ്റ് എഴുതി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പോലീസിലേക്ക്.
മിലിട്ടറി റിസര്‍വില്‍ പാര്‍ട്ട്ടൈം ജോലി. മാസത്തില്‍ രണ്ട് തവണ ജോലി.  സഫോക്ക് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സ്ഥിരമായി ന്യൂയോര്‍ക്കില്‍ ജോലി തുടരുന്നു. ഇനി റിട്ടയര്‍മെന്‍റിനു അഞ്ചുവര്‍ഷം കൂടി. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായ ധാരണ തോമസ് ജോയിക്കുണ്ട്. കാരണം മിലിട്ടറിയിലെ ജോലിയില്‍ നിന്നും ലഭിച്ച ശിക്ഷണം പുതിയ ജോലിയിലും കൂടുതല്‍ ഗുണം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ പുതിയ വഴികള്‍
ഔദ്യോഗിക ജീവിതം രാഷ്ട്ര സേവനത്തിന് സമര്‍പ്പിതമായെങ്കിലും ആ ജോലിയില്‍ ഇരുന്നു കൊണ്ട് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും നിറസാന്നിദ്ധ്യം ആവുകയാണ് തോമസ് ജോയി. സഫോക്ക് കൗണ്ടി പോലീസ് ഏഷ്യന്‍ ജേഡ് സൊസൈറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തതോടെ ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിമാറി. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്‍റ് യുണൈറ്റഡ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. നൂറോളം മലയാളി പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ ആദ്യ പ്രസിഡന്‍റായി. പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കേണ്ടതായ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി സഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വ്യക്തികളുടെ തിരോധാനം, കുടുംബ കലഹം, അപകടങ്ങള്‍, മോഷണശ്രമം തുടങ്ങിയ സംഭവങ്ങളില്‍ സംഘടനയുടെ ഇടപെടലുകള്‍ കൃത്യമായി ഉണ്ടാകുന്നുവെന്ന് തോമസ് ജോയി പറയുന്നു. ഒരു ഫോണ്‍ കോളിനപ്പുറത്ത് സഹായവുമായി ഈ സംഘടനാ പ്രവര്‍ത്തകര്‍ സദാ പ്രവര്‍ത്തന നിരതരാണ്.
രാഷ്ട്രീയ രംഗത്തെ സാന്നിദ്ധ്യം
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്ന കാലമാണിപ്പോള്‍. ഇപ്പോള്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിവിധ സ്റ്റേറ്റുകളില്‍ ഉന്നത പദവികളില്‍ മലയാളികള്‍ കസേര വലിച്ച് ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ആ വഴിയേയാണ് തോമസ് ജോയിയുടേയും യാത്ര. ഫണ്ട് റെയിസിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും, ഗവര്‍ണര്‍മാര്‍, അസംബ്ലിമെന്‍ എന്നിവരെ അവരുടെ കഴിവും പ്രാപ്തിയുമനുസരിച്ച് ഒരു പാര്‍ട്ടിയും നോക്കാതെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. നമ്മളെ സപ്പോര്‍ട്ടു ചെയ്യുന്നവരെ സപ്പോര്‍ട്ട് ചെയ്യുക. അവര്‍ക്കായി വര്‍ക്കുചെയ്യുക എന്നതാണ് തോമസ് ജോയിയുടെ നയം. ക്രമേണ അമേരിക്കന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്ന തരത്തില്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. എവിടെയായാലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന തിരിച്ചറിവിലേക്കാണ് തോമസ് ജോയി നടന്നടുക്കുന്നത്.
അംഗീകാരങ്ങള്‍; കോംബാറ്റ് ആക്ഷന്‍ ബാഡ്ജ് മുതല്‍ കേരളാ സെന്‍റര്‍ പുരസ്കാരം വരെ
പുരസ്കാരങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ കൂടിയാണെന്ന് വിശ്വസിക്കുന്ന തോമസ് ജോയി തനിക്ക് ലഭിക്കുന്ന ഒരു പുഞ്ചിരിയെപോലും അംഗീകാരമായി കാണുന്ന വ്യക്തിത്വമാണ്. ഔദ്യോഗിക മേഖലയില്‍ നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. അറുന്നൂറു പട്ടാളക്കാരുടെ ചുമതലയോടെ 354-ആം മൂവ്മെന്‍റ് കണ്‍ട്രോള്‍ ബറ്റാലിയന്‍റെ കമാന്‍ഡ് സര്‍ജന്‍റ് മേജര്‍ ആയി ആറുമാസം സേവനമനുഷ്ഠിച്ചത് ഔദ്യോഗിക ജീവിതത്തിലെ അസുലഭമായ നിമിഷങ്ങള്‍. കോംബാറ്റ് ആക്ഷന്‍ ബാഡ്ജ് (യുദ്ധമുഖത്ത് പങ്കെടുത്ത സൈനികര്‍ക്കുള്ള അംഗീകാരം), മെറിറ്റോറിയസ് സര്‍വീസ് മെഡല്‍, ഇറാഖ് കാമ്പയിനിങ്  മെഡല്‍, മിലിട്ടറി ഔട്ട്സ്റ്റാന്‍ഡിംഗ് വോളണ്ടിയര്‍ സര്‍വീസ് മെഡല്‍, സ്റ്റേറ്റ് ഓഫ് ന്യൂയോര്‍ക്ക് (2017). കൗണ്ടി എക്സിക്യൂട്ടീവ് സര്‍ട്ടിഫിക്കറ്റ്, കൗണ്ടി ഓഫ് സഫോക്ക് ന്യൂയോര്‍ക്ക് (2017) ഇവയെല്ലാം ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍ ഈയിടെ ലഭിച്ച ഒരു അംഗീകാരത്തെ വളരെ വിലപ്പെട്ടതായി അദ്ദേഹം കാണുന്നു.
സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ന്യൂയോര്‍ക്ക് കേരള സെന്‍റര്‍ ഏര്‍പ്പെടുത്തിയ 2022-ലെ പുരസ്കാരം തോമസ് ജോയിക്ക് ലഭിച്ചിരുന്നു. മലയാളി സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പുരസ്കാരത്തെ വലിയ അംഗീകാരമായി കാണുന്നുവെന്ന് തോമസ് ജോയി പറയുന്നു. കൂടാതെ നാഷണല്‍ ക്രിമിനല്‍ ജസ്റ്റിസ് ഹോണര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, സഫോക്ക് കൗണ്ടി പോലീസ് ഏഷ്യന്‍ ജേഡ് സൊസൈറ്റി  വൈസ് പ്രസിഡന്‍റ, അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്‍റ് യുണൈറ്റഡ് പ്രസിഡന്‍റ്, സഫോക്ക് കൗണ്ടി ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി ബോര്‍ഡ്  അംഗം, എന്നീ നിലകളിലും തോമസ് ജോയി സജീവം.
പാക്കിസ്ഥാന്‍ യാത്ര, മകനോടൊപ്പം ഇറ്റലി യാത്ര
യാത്രകള്‍ എന്നും തോമസ് ജോയിക്ക് ഹരമാണ്. അമേരിക്ക മുഴുവന്‍ കാണുക, അതിലുപരി ഇന്ത്യ മുഴുവന്‍ കാണുകയെന്നതും ആഗ്രഹം. പക്ഷെ 2022-ല്‍ പാക്കിസ്ഥാനിലേക്ക് ഒരു യാത്ര നടത്തി. ആ സമയത്ത് വലിയ വെള്ളപ്പൊക്കമായിരുന്നു അവിടെ. ചില സഹായങ്ങള്‍ അവിടെ നല്‍കുകയും ചെയ്തു. പണ്ട് നമ്മുടെ രാജ്യത്തിന്‍റെ ഭാഗമായിരുന്ന നമ്മുടെ സഹോദരങ്ങളുടെ നാട്. ഒരു കൗതുകമായിരുന്നു പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ നിന്ന് കൊണ്ട് ഇന്ത്യയിലേക്ക് നോക്കി നിന്ന നിമിഷം ആ യാത്രയിലെ നവ്യമായ അനുഭവം. അവിടുത്തെ യാത്രയില്‍ വെച്ച് മുഖം മറച്ച് യാത്ര ചെയ്ത ഇന്ത്യന്‍ കന്യാസ്ത്രീകളെ കണ്ടപ്പോള്‍ അവരുടെയടുത്ത് എത്തി 'ഇതില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടോ' എന്ന് ചോദിച്ചപ്പോള്‍ മലയാളത്തില്‍ ലഭിച്ച മറുപടി അത്ഭുതം ഉളവാക്കി. ജീവിതത്തിലെ മറ്റൊരു കൗതുകം നിറഞ്ഞ നിമിഷം.
ഏതാണ്ട് മുപ്പത് രാഷ്ട്രങ്ങള്‍ യാത്രയില്‍ പിന്നിടുമ്പോള്‍ ഏഴുവയസുള്ള മകന്‍ MATTEO യെയും കൊണ്ട് ഇറ്റലിയിലേക്ക് നടത്തിയ യാത്ര എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മകനാണെങ്കിലും മലയാളം കൂടി പഠിപ്പിക്കുകയാണ് തോമസ് ജോയി. എവിടെയെത്തിയാലും മലയാളം പോറ്റമ്മയാണന്ന് തിരിച്ചറിവ് തോമസ്സിന്‍റെ കൃത്യമായ മലയാളത്തില്‍ നിന്നും വായിച്ചെടുക്കാം.
മലയാളത്തിനൊപ്പം മാതാപിതാക്കള്‍
തോമസ് ജോയി അമേരിക്കയിലേക്ക് വരാന്‍ കാരണക്കാരായ മാതാപിതാക്കള്‍ ഇപ്പോഴും നാട്ടില്‍ തന്നെ. പിതാവ് ജോയി ബിസിനസ് അവസാനിപ്പിച്ച് മോനിപ്പള്ളിയിലെ വീട്ടിലുണ്ട്. ഒപ്പം അമ്മ മോളി ജോയിയും. സഹോദരന്‍ ജെയിംസ് (അപ്പു), സഹോദരി നിമ്മി എന്നിവരെല്ലാവരും തോമസ് ജോയിയുടെ വിജയങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പിന്തുണയുമായി ഒപ്പമുണ്ട്.
തോമസ് ജോയി ഒരു മികച്ച നിയമപാലകന്‍ മാത്രമല്ല. നാളെ മലയാളി സമൂഹത്തിന് അഭിമാനമായി മാറുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ അമേരിക്കന്‍ നേതാവുകൂടിയാണ്. വികസനത്തിന്‍റെ കൃത്യമായ രാഷ്ട്രീയം ഒപ്പം കൊണ്ടു നടക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍. എന്തുകൊണ്ടും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം.
തോമസ് ജോയിക്ക് മുന്നില്‍ ഈ വഴിത്താരകള്‍ പൂക്കള്‍ വിരിച്ച് വഴി കാട്ടട്ടെ. വലിയ വലിയ നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തട്ടെ. ഈ സ്ഥിരോത്സാഹവും, അര്‍പ്പണ മനോഭാവവും കരുത്തായി അദ്ദേഹത്തിന് സ്നേഹ സാന്ത്വനമാകട്ടെ. ആശംസകള്‍.

Related Posts