VAZHITHARAKAL

ഒരു കുട്ടനാട്ടുകാരൻ്റെ അമേരിക്കൻ ജീവിതം:: ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

Blog Image

'സ്വപ്നങ്ങളുടെ ഭംഗിയില്‍ വിശ്വസിക്കുന്നവരുടേതാണ് ഭാവി '


ജീവിതം പാഠങ്ങളുടെ ഒരു തുടര്‍ച്ചയാണ്. അത് മനസ്സിലാക്കുവാന്‍ ജീവിക്കുക തന്നെ വേണം. ഓരോ അണുവിലും ജീവിതത്തെ ആഘോഷമാക്കാന്‍ ശ്രമിച്ച ഒരാള്‍, തെയ്യാതീനം പാട്ടുകളും ഉഴവു പാട്ടുകളും കേട്ടുവളര്‍ന്ന ഒരാള്‍ കുട്ടനാട്ടെ പച്ചപ്പില്‍ നിന്ന് അമേരിക്കയെന്ന ലോകതുരുത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്‍റെ മറുവശം കണ്ട കഥയുടെ കെട്ടഴിക്കുന്നു ഈ വഴിത്താരയില്‍. ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍.
തോല്‍ക്കുമെന്ന ഭയം നിങ്ങളെ ഗെയിം കളിക്കുന്നതില്‍ നിന്ന് ഒരിക്കലും തടയരുത് എന്ന് പറയും പോലെയാണ് ജീവിതവും. കേരളത്തിന്‍റെ നെല്ലറയായിരുന്ന ലോവര്‍ കുട്ടനാട്ടിലെ കാഞ്ഞൂപ്പറമ്പില്‍ ചാണ്ടി ജോസഫിന്‍റെ ജീവിതം ഒരു വലിയ ഗെയിം പോലെയായിരുന്നു. ആ ജീവിതം കണ്ടുവളര്‍ന്ന ജോസഫ് ചാണ്ടി എന്ന അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ഷിക ജീവിതത്തിന്‍റെ അടിത്തറയില്‍ നിന്ന് അമേരിക്കന്‍ മണ്ണിലേക്കെത്തിയപ്പോഴും ശേഷവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന കഥ തന്‍റെ പിതാവിന്‍റേതാണ്. ഒരു കാലഘട്ടം എങ്ങനെയായിരുന്നു മലയാളിയെ നയിച്ചത് എന്ന് പറഞ്ഞു വയ്ക്കുന്നു ജോസഫ് ചാണ്ടി ഈ വഴിത്താരയിലൂടെ...


നെല്ല് കുത്തു മില്ലും മൂവായിരംപറ നെല്ലും
ലോവര്‍ കുട്ടനാട് കാഞ്ഞൂപ്പറമ്പില്‍ ചാണ്ടി ജോസഫിന്‍റേയും ഏലിക്കുട്ടിയുടേയും നാലാമത്തെ മകനാണ് ജോസഫ് ചാണ്ടി. പിതാവ് കുട്ടനാട്ടിലെ  അറിയപ്പെടുന്ന കൃഷിക്കാരന്‍. അതിലുപരി ദിനം പ്രതി രണ്ടായിരം പറ നെല്ല് കുത്തുന്ന മില്ലിന്‍റെ ഉടമ, ആലപ്പുഴ മുല്ലയ്ക്കലില്‍ സജീവമായിരുന്ന മെഡിക്കല്‍ ഷോപ്പിന്‍റെ ഉടമസ്ഥന്‍. ജീവിതത്തിന്‍റെ വ്യത്യസ്തതകളെ ആഘോഷമാക്കിയ കുടുംബത്തിലെ ജനനം
പൊങ്ങ ഗവ. എല്‍.പി. സ്കൂള്‍, ചേന്നങ്കരി സെന്‍റ് മേരീസ് യു.പി. സ്കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹൈസ്കൂള്‍, മാന്നാനം സെന്‍റ് എഫ്രേംസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. പ്രീഡിഗ്രിക്ക് കെ. ഇ കോളേജ് മാന്നാനം, ഡിഗ്രി എസ്.എച്ച്. കോളേജ് തേവര, ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജി, ഇന്‍ഡോറില്‍ നിന്ന് നിയമത്തിലും ബിരുദം.
കാര്‍ഷിക കുടുംബം ആയിരുന്നു എങ്കിലും പിതാവിന് മക്കളെ ലോകത്തിന്‍റെ ചിട്ടവട്ടങ്ങള്‍ക്കൊപ്പം വളര്‍ത്തണമെന്ന ആഗ്രഹമാണ് ഉന്നത വിദ്യാഭ്യാസത്തിനായി മക്കളെ അയക്കാന്‍ കാരണമായത്. പക്ഷെ ജോസഫ് ചാണ്ടി ചെറുപ്പം മുതല്‍ തന്‍റെ കുട്ടനാടും, അതിന്‍റെ പച്ചപ്പും നെല്ലിന്‍റെയും, മണ്ണിന്‍റേയും മണം ഒപ്പം സൂക്ഷിച്ചിരുന്നു. 1960-ല്‍ കുട്ടനാട്ടില്‍ ദിവസവും രണ്ടായിരത്തിലധികം പറ നെല്ല് കുത്തുന്ന ഒരു മില്ലിന്‍റെ ഉടമയായിരുന്നു ജോസഫ് ചാണ്ടിയുടെ പിതാവ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അരി കച്ചവടക്കാര്‍ക്ക് വേണ്ടി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ നെല്ല് കുത്ത് മില്‍, അവിടെയെത്തുന്ന തൊഴിലാളികള്‍, അവരുടെ പാട്ടുകള്‍, പ്രതിഷേധങ്ങള്‍ എല്ലാം ജോസഫ് ചാണ്ടിയ സ്വാധീനിച്ചു. കുട്ടനാട്ടിലെ സാധാരണ കര്‍ഷകരുടെ ഭാഷ, ജീവിതം, സംസ്കാരം എന്നിവ സ്വാധീനിക്കുന്നതോടൊപ്പം മുല്ലയ്ക്കല്‍ ഉണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പില്‍ വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒക്കെ ജോസഫ് ചാണ്ടിയെന്ന മനുഷ്യനെ രൂപപ്പെടുത്തുന്നതിന് വലിയ പങ്കു വഹിച്ചു.


പിതാവിന്‍റെ വലതുപക്ഷം മകന്‍റെ ഇടതുപക്ഷം,
എഴുത്ത്

മനുഷ്യന്‍റെ പ്രശ്നങ്ങളിലേക്ക് നോക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരു പക്ഷം എക്കാലത്തും ഓരോ പ്രദേശത്തുമുണ്ട്. ജോസഫ് ചാണ്ടിയുടെ പിതാവ് പരിപൂര്‍ണ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മകനാവട്ടെ ഇടതുപക്ഷ സഹയാത്രികനും. 1968 - 1970 കാലം പുതുതലമുറയുടെ പ്രതിഷേധ കാലം കൂടിയായിരുന്നു. പ്രതിഷേധങ്ങള്‍ എഴുത്തായി വന്ന കാലം. കോളേജ് മാഗസിന് വേണ്ടി അക്കാലത്ത് അദ്ധ്യാപകന്‍ ഒ. ലൂക്കോസ് സാറിന്‍റെ പ്രേരണയില്‍ ഒരു കഥ എഴുതി.
'വെളിച്ചത്തെ ഭയക്കുന്ന കുട്ടി.' കഥ വഴിയുടെ എഴുത്തു വഴിയുടെ തുടക്കം അവിടെയായിരുന്നു. അധികം എഴുതുവാന്‍ കഴിഞ്ഞില്ലങ്കിലും എഴുതുന്നതില്‍ കഴമ്പുണ്ടാവണം എന്ന് പഠിച്ച സമയമായിരുന്നു അത്.


നെല്ലുകുത്ത് നിരോധനം ഒരു അറിയാക്കഥ
ഒരു പക്ഷെ പുതുതലമുറയ്ക്ക് അറിയാത്ത ഒരു കഥയാണ് 1970 കാലയളവിലെ നെല്ല് കുത്ത് നിരോധനം സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ഒരു നിശ്ചിത പറയില്‍ കൂടുതല്‍ മില്ലുകളില്‍ കുത്തരുതെന്നും, സര്‍ക്കാരിലേക്ക് മിച്ചഭൂമി നല്‍കാത്തവരുടെ നെല്ല് കുത്തി നല്‍കുവാന്‍ മില്ലുടമകള്‍ തയ്യാറാകരുത് എന്നുമായിരുന്നു ഉത്തരവ്. ഈ നിയമം നടപ്പിലാക്കുവാന്‍ പോലീസ് ഉദ്യേഗസ്ഥര്‍ സ്ഥാപനങ്ങളില്‍ എത്തുമായിരുന്നു. അക്കാലത്ത് പുളിങ്കുന്നിലെ എസ്.ഐ. ഓരോ നെല്ലുകുത്ത് മില്ലുകളില്‍ എത്തി 100 രൂപ വീതം കൈക്കൂലി വാങ്ങി പോകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിരോധനത്തിന്‍റെ മറ്റൊരു കാരണം അമിത ഇലക്ട്രിസിറ്റിയുടെ ഉപയോഗം ആയിരുന്നു. എഴുപതുകളില്‍ കുട്ടനാട് പാടശേഖരങ്ങളില്‍ നിന്ന് കേരളത്തിലും, കേരളത്തിന് പുറത്തേക്കും പോയ അരിയുടെ കണക്കുകള്‍ എന്തായിരിക്കും പറയുക. ഒരു ജനതയുടെ ജീവിതത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്ന കുട്ടനാടിന്‍റെ ഇന്നത്തെ അവസ്ഥയില്‍ ജോസഫ് ചാണ്ടിക്ക് മാത്രമല്ല സങ്കടം. മലയാളികളെയെല്ലാം ആ സങ്കടം ചൂഴ്ന്ന് നില്‍ക്കുന്നു. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന അരിയുടെ കണക്കെടുപ്പില്‍ സര്‍ക്കാരുകള്‍ ഇല്ലായ്മ ചെയ്തത് കേരളത്തിന്‍റെ നെല്ലറകളെയാണ് പറയുമ്പോള്‍ നെല്‍ കൃഷിയുടെ സുവര്‍ണ്ണ കാലം കണ്ട ഒരാളിന്‍റെ മനസ്സ് നമുക്ക് വായിച്ചെടുക്കാം. കേരളത്തില്‍ എക്കാലവും തുടരുന്ന അഴിമതിയും കൈക്കൂലിയും നേരെയാവാതെ വികസന പാതകള്‍ അന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


അമേരിക്കയിലേക്ക്; ഉരുകിപ്പഴുത്ത ജീവിതം
1974-ല്‍ തിരുവല്ല മലങ്കര സഭയിലെ ജേക്കബ് പറമ്പില്‍ അച്ചന്‍റെ ആലോചനയില്‍ അദ്ദേഹത്തിന്‍റെ സഹോദരി നേഴ്സ് കുഞ്ഞുമോളുമായി വിവാഹം. 1974 അവസാനത്തില്‍  അമേരിക്കയില്‍ എത്തി. നാട്ടില്‍ പഠിച്ച ഇംഗ്ലീഷ് സാഹിത്യമോ, വക്കീല്‍ പണിയോ ഒന്നും അമേരിക്കയില്‍ ഗുണം ചെയ്തില്ല. സതേണ്‍ ഇല്ലിനോയിസിലെ സ്പാര്‍ട്ടന്‍ അലൂമിനിയം ഫാക്ടറിയില്‍ ജോലി കിട്ടി. തിളച്ചുകിടക്കുന്ന അലുമിനിയം വലിയ തവികളില്‍ പകര്‍ന്ന് മെഷീനില്‍ സ്ഥാപിച്ച അച്ചുകളില്‍ ഒഴിക്കണം. ബാര്‍ബിക്യു ഗ്രില്‍ പാര്‍ട്ട്സ് ഉണ്ടാക്കുന്ന കമ്പനിയില്‍ പത്തുമാസത്തെ ജോലി ഉരുകിപ്പഴുത്ത ജോലിയായിരുന്നു. ഇരുപത്തിയേഴ് വയസുവരെ ഒരു ജോലിയും ചെയ്യാത്ത ഒരാള്‍ 1500 ഡിഗ്രിയില്‍ ചൂടായ അലുമിനിയം പകര്‍ന്ന് അച്ചുകളിലേക്ക് പകരുമ്പോള്‍ ക്ഷീണിതനായി വായില്‍നിന്ന് നുരയും പതയും വരുമായിരുന്നു. ജീവിതത്തെ ഒരു ചലഞ്ചായി സ്വീകരിക്കാന്‍ കിട്ടിയ നിമിഷങ്ങളായി കണക്കാക്കി അദ്ദേഹം.
തുടര്‍ന്ന് ചിക്കാഗോയിലേക്ക് മാറി. ജോലി സാധ്യതയുള്ള റെസ്പിറേറ്ററി തെറാപ്പി കോഴ്സിന് ചേര്‍ന്നു. ഇല്ലിനോയിലെ ആദ്യത്തെ ഗ്രാജുവേറ്റ് മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റായി തിരികെയെത്തി കൊളംബസ് ഹോസ്പിറ്റലില്‍ ജോലിക്ക് കയറി. നാല് വര്‍ഷം കൊണ്ട് അസി. ഡയറക്ടര്‍ പോസ്റ്റ് വരെയെത്തുവാന്‍ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന് സാധിച്ചു. 7 വര്‍ഷക്കാലം ചിക്കാഗോ വൈ.എം.സി.എ. കമ്യൂണിറ്റി കോളേജിലും, മാല്‍ക്കം എക്സ് കമ്യൂണിറ്റി കോളേജിലും സായാഹ്ന സമയങ്ങളില്‍ റസ്പിറേറ്ററി തെറാപ്പി അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു.1981- ല്‍ ചിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറി. ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് ക്ലിനിക്കല്‍ ഓപ്പറേഷന്‍സ്, അസി. അഡ്മിനിസ്ടേറ്റര്‍, ഹോസ്പ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ വിരമിച്ചതോടെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും എഴുത്തിലേക്ക് തിരിഞ്ഞു.


വൈവിദ്ധ്യമുള്ള എഴുത്ത്, 
പ്രചോദനമായി കേരളാ എക്സ് പ്രസ്സ്

കുട്ടനാടന്‍ ജീവിതത്തിന്‍റെ പച്ചപ്പ് ജോസഫ് ചാണ്ടിയുടെ എഴുത്തിന് തുടക്കമിട്ടുവെങ്കിലും അത് തുടരുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എഴുപതുകളിലും എണ്‍പതുകളിലും എഴുത്തു വഴികള്‍ക്ക് തുടക്കമിട്ട ജോസഫ് ചാണ്ടി ചിക്കാഗോയിലെത്തിയിട്ടും ജീവിതത്തിന്‍റെ വേവുന്ന ചൂടിലായിരുന്നു. ഔദ്യോഗികജീവിതത്തിന് ഒരാശ്വാസം ലഭിച്ചപ്പോള്‍ 2003 മുതല്‍ എഴുത്തിലേക്ക് ശ്രദ്ധ നല്‍കി. ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ് പത്രത്തില്‍ കഥകളും ലേഖനങ്ങളും എഴുതി. എഴുത്തിന്‍റെ രണ്ടാമൂഴത്തിന് തുടക്കം. പത്രത്തിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി നല്‍കിയ പ്രോത്സാഹനം കൂടിയായപ്പോള്‍ എഴുത്ത് ഒഴുക്കായി മാറി. ഇതിനോടകം അറുപതോളം ലേഖനങ്ങള്‍, ഇരുപതോളം ചെറുകഥകള്‍ എഴുതിക്കഴിഞ്ഞു. കഥകളിലും എഴുത്തിലും ജോലി സംബന്ധമായ വിഷയങ്ങള്‍, കോളേജ് ജീവിതം, കുട്ടനാടന്‍ കാര്‍ഷിക ജീവിതവുമെല്ലാം സന്നിവേശിപ്പിച്ചു. ലേഖനങ്ങളില്‍ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവയായിരുന്നു. കുട്ടനാടന്‍ ജന്മി കുടിയാന്‍ വ്യവസ്ഥകളില്‍ തൊഴിലാളി സമൂഹം അനുഭവിച്ചിരുന്ന വിഷയങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ മനുഷ്യന്‍ ഇടതു സഹയാത്രികനാകും എന്നാണ് ജോസഫ് ചാണ്ടിയുടെ പക്ഷം. അന്ന് തൊഴിലാളികള്‍ക്ക് എട്ടണയാണ് ശമ്പളം. തന്‍റെ പിതാവിന്‍റെ നെല്ല് കുത്തു മില്ലില്‍ അന്നത്തെക്കാലത്ത് ഒരു ദിവസത്തെ വരുവാനം 300 രൂപയായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ എട്ടണകൊണ്ട് ജീവിതം തള്ളി നീക്കുന്ന സാധാരണക്കാരെക്കുറിച്ചായിരുന്നു ജോസഫ് ചാണ്ടിയുടെ ചിന്ത. ഈ ചിന്തകളാണ് എഴുത്ത് വീണ്ടും തുടങ്ങിയപ്പോഴും കഥകളായും ലേഖനങ്ങളായും പുനര്‍ജ്ജീവിച്ചത്. 1987 മുതല്‍ 2020-ല്‍ റിട്ടയര്‍മെന്‍റ് വരെ ഔദ്യോഗികജീവിതത്തില്‍ തന്നെയായിരുന്നു ശ്രദ്ധ. അതിനിടയില്‍ ഗവണ്‍മെന്‍റ് സംബന്ധമായ പേപ്പര്‍ അവതരണങ്ങള്‍, ഗവ. ഇന്‍സ്പെക്ഷന്‍ എന്നിവയ്ക്കെല്ലാം സമയം കണ്ടെത്തി. പൂര്‍ണ്ണമായും ഒരു കോര്‍പ്പറേറ്റ് ഉദ്യാഗസ്ഥന്‍റേതായ എല്ലാ ഉത്തരവാദിത്വങ്ങളും വഹിക്കുമ്പോള്‍ വളരെ ചെറിയ അവധികള്‍ മാത്രമേ അദ്ദേഹം എടുത്തിരുന്നുള്ളു എന്നതാണ് സത്യം.
വിമോചന സമരവും പതിനൊന്ന് വയസുകാരനും
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ പുറത്താക്കലില്‍ അവസാനിച്ച കേരളത്തിന്‍റെ രാഷ്ട്രീയ പ്രക്ഷോഭമായ വിമോചന സമരത്തില്‍ പതിനൊന്നാം വയസ്സില്‍ ജോസഫ് ചാണ്ടിയും പങ്കാളി ആയിരുന്നു. വിദ്യാഭ്യാസ ബില്ല്, ഭൂപരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരം പരിപൂര്‍ണ്ണ വിഡ്ഢിത്തരമായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ അഭിപ്രായം. വിമോചന സമരത്തിന്‍റെ ശരിയേയും നൈതികതയേയും സംബന്ധിച്ച ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ ഇന്നും തുടരുന്നു എന്നതാണ് സത്യം.


പുസ്തകവായന അന്നും, ഇന്നും
കുട്ടനാടിന്‍റെ കഥാകാരന്‍ തകഴി, ദേവ്, ബഷീര്‍ എന്നിവരെ വായിക്കുമെങ്കിലും ചെറുപ്പം മുതല്‍ മുട്ടത്തുവര്‍ക്കിയുടെ കഥകളോടായിരുന്നു ചെറുപ്പം മുതല്‍ ആഭിമുഖ്യം. കാനം ഇ.ജെ, മലയാറ്റൂര്‍, കെ. സുരേന്ദ്രന്‍ തുടങ്ങി പല എഴുത്തുകാരും അന്നേ മനസ്സില്‍ കുടിയേറി. അമ്മയുടെ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ച പെരുമ്പെട്ടി അത്യാലില്‍  വീട്ടുകാര്‍ക്ക് സ്വന്തമായി വായനശാല ഉണ്ടായിരുന്നു. വായനയിലേക്ക് തനിക്കായി തുറന്നു വച്ച ഒരു വാതില്‍ കൂടിയായിരുന്നു ആ അക്ഷര ജാലകം. 1973-ല്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് ട്രെയിനിംഗ് ആന്‍ഡ് യോഗ കോച്ചിംഗിന് ചേര്‍ന്ന സമയത്ത് പാളയം ലൈബ്രറി സമൃദ്ധമായി ഉപയോഗിച്ചു. ഇന്‍ഡോ അമേരിക്കന്‍ ലൈബ്രറിയില്‍ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു. ബിമല്‍ മിത്രയുടെ 'പ്രഭുക്കളും ഭൃത്യന്‍മാരും' നോവല്‍ ഏറെ സ്വാധീനിച്ച പുസ്തകം. 300 വര്‍ഷത്തെ ജന്മി കുടിയാന്‍ ബന്ധത്തെ വിശദീകരിക്കുന്ന ഈ പുസ്തകവും എസ്. കെ. പൊറ്റക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയും മലയാളികള്‍ വായിക്കേണ്ട പുസ്തകമെന്ന് ജോസഫ് ചാണ്ടി സാക്ഷിപ്പെടുത്തുന്നു. വിദേശ എഴുത്തുകാരായ ആര്‍ദര്‍ ഹെയ്ലി, വില്‍ബര്‍ സ്മിത്ത്, വിക്ടര്‍ യൂഗോ എന്നിവരെല്ലാം അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ സ്വാധീന ഘടകങ്ങള്‍ തന്നെ. തന്‍റെ എഴുത്തിന് ക്ഷമയില്ല എന്നതാണ് താന്‍ സ്വയം കാണുന്ന പരിമിതിയെന്ന് തുറന്നു പറയുന്നു ജോസഫ് ചാണ്ടി. അതിന് കാരണം ഒന്നേയുള്ളു. ഒന്നും നാളത്തേക്ക് മാറ്റിവയ്ക്കാനില്ല. എല്ലാം തീരുമാനിക്കുമ്പോള്‍ നടക്കണം. എഴുത്തായാലും അങ്ങനെ തന്നെ. ഈ സ്വഭാവം എഴുത്തിലും കുടുംബ ജീവിതത്തിലും പരിമിതികള്‍ സൃഷ്ടിച്ചപ്പോള്‍ ഔദ്യോഗിക ജീവിതത്തില്‍ വിജയം കണ്ടു.


കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍
സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ 1986 മുതല്‍ സജീവം. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി, 2001 -ല്‍ സീറോ മലബാര്‍ കാത്തലിക് സമൂഹം സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ കണ്‍വന്‍ഷനില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആജീവനാന്ത മെമ്പര്‍ കൂടിയാണ്. മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്‍റെ പ്രസിഡന്‍റ്, ഇല്ലിനോയി റെസ്പിറേറ്ററി കെയറിന്‍റെ ലൈസന്‍സിങ് ബോര്‍ഡ് മെമ്പര്‍ എന്നെ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.


കുടുംബം, പിതാവ് റോള്‍ മോഡല്‍ അമ്മ വീടിന്‍റെ കണക്കുസൂക്ഷിപ്പുകാരി
എക്കാലവും ജോസഫ് ചാണ്ടിക്ക് കുടുംബമാണ് വലുത്. പിതാവ് ചാണ്ടി ജോസഫ് റോള്‍ മോഡല്‍ ആയിരുന്നു എങ്കില്‍ അമ്മ വീടിന്‍റെയും, നെല്ലുകുത്തുമില്ലിന്‍റേയും, മെഡിക്കല്‍ ഷോപ്പിന്‍റേയും അനൗദ്യോഗിക കണക്കുസൂക്ഷിപ്പുകാരി ആയിരുന്നു. കണക്കു ബുക്കും കാഷും  അപ്പന്‍ വൈകിട്ട്  അമ്മയെ ഏല്‍പ്പിക്കും. അമ്മ അത് വിശദമായി പരിശോധിക്കും. അത് അപ്പന് ഒരു ധൈര്യം കൂടിയായിരുന്നു. എങ്കിലും അപ്പന്‍ റോള്‍ മോഡലായി എന്ന് ചോദിച്ചാല്‍ ജോസഫ് ചാണ്ടിക്ക് ഒരുത്തരമേ ഉള്ളു. 'അപ്പന്‍റെ ദീര്‍ഘവീക്ഷണം'. 
കുട്ടനാട്ടില്‍ നിന്ന് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ചേക്കേറാന്‍ ചിറകൊരുക്കിയ വലിയ മനുഷ്യന്‍. അതുപോലെ തനിക്ക് പ്രചോദനമായി നിന്ന വൈദികന്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിലിനേയും, സിസ്റ്റര്‍ മരിയ മാര്‍ട്ടിന്‍ സി.എം.സിയെയും ഈ വഴിത്താരയില്‍ ഓര്‍ക്കേണ്ടതുണ്ട്. ചിലമനുഷ്യര്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെയൊക്കെ ജീവിതം മറ്റു വഴികള്‍ക്കൊപ്പം സഞ്ചരിക്കുമായിരുന്നു ഓര്‍മിക്കുമ്പോള്‍ കൂടിയാണ് ജീവിതത്തിനു ധന്യതയുണ്ടാകുന്നത്.


ഇപ്പോള്‍ ജോസഫ് ചാണ്ടിയുടെ കുടുംബവും തന്‍റെ എഴുത്തിനും സര്‍വ്വ പിന്തുണയുമായി ഭാര്യ കുഞ്ഞുമോള്‍ (അന്നമ്മ) നേഴ്സ്, മക്കളായ എലിസബത്ത് ചാണ്ടി ചെക്കനാട് (ഫിസിഷ്യന്‍), റെമി ചാണ്ടി കുഴിപ്പിള്ളില്‍  (സ്കൂള്‍ ടീച്ചര്‍), സിമി ചാണ്ടി പള്ളത്ത് (നേഴ്സ് പ്രാക്ടീഷണര്‍), ഒന്‍പതു കൊച്ചുമക്കളും ഒപ്പം. മക്കള്‍ ഡാളസില്‍ സെറ്റിലായപ്പോള്‍ ചിക്കാഗോയില്‍നിന്ന് ഡാളസിലേക്ക് മാറിയ ജോസഫ് ചാണ്ടിയുടെ ലോകം കുടുംബവും ഒന്‍പത് കൊച്ചുമക്കളുമാണ്. പിതാവ് പകര്‍ന്ന് നല്‍കിയ കുടുംബ പാതയില്‍ കുടുംബത്തോളം വലിയ ശക്തി വേറെയില്ല എന്ന വിശ്വാസത്തില്‍ എഴുത്തിനെ സജീവമാക്കി മുന്നോട്ട്..
ജോസഫ് ചാണ്ടിയുടെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ കഥയാണ്. ഒരു കാര്‍ഷിക സംസ്കാരത്തിന്‍റെ കഥയാണ്. പച്ച മണ്ണിന്‍റേയും, പച്ചപ്പിന്‍റേയും ധന്യതയില്‍ പടുത്തുയര്‍ത്തിയ കഥ. ഈ കഥ അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒരു ജീവിത പാഠം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ജോസഫ് ചാണ്ടി മണ്ണിനെ അറിഞ്ഞ, അറിയുന്ന മനുഷ്യനാണ്. ഒരു പച്ച മനുഷ്യന്‍. 
ഈ മനുഷ്യനില്‍ നിന്ന് ഇനിയും കഥകള്‍ വരാനുണ്ട്, നമുക്ക് കാത്തിരിക്കാം. ആ അറിയാക്കഥകള്‍ക്കായി.


 

Related Posts