LITERATURE

കൗതുകം നിറഞ്ഞ ഒരു കാഴ്ച

Blog Image

ചില അനുഭവങ്ങള്‍ നേരിട്ട് കണ്ടാലും  കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ടാകും. പലരും ഇത്തരം അനുഭവങ്ങളില്‍  കൂടി കടന്നു പോയിട്ടുണ്ടാകാം. അതുപോലെ ഞാന്‍ നേരില്‍ കണ്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്


ചില അനുഭവങ്ങള്‍ നേരിട്ട് കണ്ടാലും  കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ടാകും. പലരും ഇത്തരം അനുഭവങ്ങളില്‍  കൂടി കടന്നു പോയിട്ടുണ്ടാകാം. അതുപോലെ ഞാന്‍ നേരില്‍ കണ്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്. 
പള്ളിയില്‍ ശുശ്രുഷകള്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍മ്പ് എന്‍റെ മുന്‍നിരയിലായി അമ്മ, അപ്പന്‍, പിന്നെ പത്ത്  വയസ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടി, ഏകദേശം അഞ്ച് വയസ് തോന്നുന്ന  ആണ്‍കുട്ടിയും അടങ്ങുന്ന  ഒരു കുടുംബം സ്ഥാനം പിടിച്ചു.
 ആ കുടുംബം കയറിയപ്പോള്‍ മുതലുള്ള അവരുടെ ചലനങ്ങള്‍ ശ്രദ്ധിക്കുവാന്‍ എന്തോ ഒരു കൗതുകം എനിക്ക്  തോന്നി. അമ്മയുടേയും അപ്പന്‍റേയും നടുവിലായിട്ടാണ് ഈ കുട്ടികള്‍ നില്‍ക്കുന്നത്. അമ്മ  വളരെ ഭക്തിപരമായി കണ്ണുകള്‍ അടച്ച് കൈകള്‍  കൂപ്പി നില്‍ക്കുന്നു. ഞാന്‍ പിറകില്‍ നില്‍ക്കുന്നതു കൊണ്ട് കണ്ണുകള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് എന്‍റെ ഊഹം മാത്രമാണ്. അമ്മ കുട്ടികള്‍ക്ക് നില്‍ക്കുവാന്‍ വേണ്ടിയുള്ള സ്ഥലം ഉണ്ടോ എന്ന് ഉറപ്പിച്ചതിനു ശേഷമാണ് പ്രാര്‍ത്ഥനയിലേക്ക് കടന്നത്. ഇത്രയും കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടന്നു കഴിഞ്ഞിരുന്നു. 
ആണ്‍കുട്ടി അവന്‍റെ മുഖം തിരിച്ച് എന്‍റെ മുഖത്തോട്ട് ഒരു നിമിഷം നോക്കി ഞാന്‍  ഒരു പുഞ്ചിരി അവന് സമ്മാനിച്ചു. അവന്‍ അതിന് ഒരു വിലയും കൊടുക്കാതെ മുഖം തിരിച്ചു കളഞ്ഞു. കുട്ടി പെട്ടെന്ന് അസ്വസ്ഥനാകുവാന്‍ തുടങ്ങി. അല്ലെങ്കിലും കുട്ടികള്‍ അസ്വസ്ഥരാകുവാന്‍ വലിയ കാരണങ്ങള്‍ ഒന്നും വേണ്ടല്ലോ. ഇടതു കൈയ്യ് അവന്‍റെ പാന്‍റിന്‍റെ മുന്‍മ്പില്‍ പൊത്തിപിടിച്ചിട്ടുണ്ട് മറ്റേ കൈയ്യ് അപ്പന്‍റെ ഷര്‍ട്ടില്‍ പിടിച്ച് അപ്പന്‍റെ മുഖത്തേക്ക് നോക്കി അവന്‍റെ ആവശ്യം അറിയിക്കുവാനുള്ള ശ്രമത്തിലാണ്. അപ്പന് മകന്‍റെ ആവശ്യം  മനസിലായി.  കുട്ടി മൂത്രശങ്കയില്‍ നില്‍ക്കുകയാണ് എന്നുള്ളത് ശരീരത്തിന്‍റെ ചലനത്തില്‍ നിന്ന് ഏതൊരാള്‍ക്കും മനസിലാക്കുവാന്‍ സാധിക്കും.
അപ്പന്‍ കുട്ടിയെ സഹായിക്കുന്നതിനു പകരം  അങ്ങേ അറ്റത്തു നില്‍ക്കുന്ന അമ്മയെ നോക്കുന്നു. അവരുടെ ശ്രദ്ധയില്‍പെടാന്‍ ഉള്ള എല്ലാം  പരിശ്രമങ്ങളും നടത്തുന്നു. ഇവിടെ നടക്കുന്നത് ഒന്നും അറിയാതെ ആ സ്ത്രി അപ്പോഴും കൈകള്‍ കൂപ്പി തന്നെ നില്‍ക്കുന്നു. 
കുട്ടി ഷര്‍ട്ടില്‍ നിന്ന് പിടി വിടാതെ അപ്പന്‍റെ മുഖത്തേക്ക് നോക്കി കൊണ്ട് വളരെ ചെറിയ രീതിയില്‍ മുകളിലേക്കും താഴേക്കും ചാടി കൊണ്ടിരിക്കുന്നു. അപ്പന്‍ പിന്നേയും അമ്മയെ നോക്കുന്നു. അമ്മ പാറപോലെ അനങ്ങാതെ നില്‍ക്കുന്നു. ഇത്രയും ആയപ്പോള്‍ ഓരോ കാഴ്ചയും കൗതുകത്തോടെ നോക്കി നിന്നിരുന്ന എനിക്ക് ചെറിയ ഒരു പ്രയാസം അനുഭവപ്പെടുവാന്‍ തുടങ്ങി. പാവം കുട്ടി അവന് വേണ്ടുന്നത് എന്താണന്ന് അറിഞ്ഞിട്ടും അപ്പന്‍ അത് സാധിച്ചു കൊടുക്കാതെ അമ്മയുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ നടത്തുന്ന ശ്രമം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു വിഷമം സ്വാഭാവികം 
ആ കുട്ടിയെ എനിക്ക് സഹായിക്കണമെന്നുണ്ടങ്കില്‍ പോലും അത് ശരിയാവുകയില്ല. കുട്ടിക്ക് അപ്പന്‍ അല്ലെങ്കില്‍ അമ്മ മാത്രമേ ശരിയാവുകയുള്ളും. അമ്മയാണെങ്കില്‍ ഇവിടെ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും അറിയുന്നുമില്ല    ഈ സമയം അമ്മയുടെ അടുത്തു നില്‍ക്കുന്ന പെണ്‍കുട്ടിക്ക് കാര്യം മനസിലായി അവള്‍ അമ്മയെ തോണ്ടി അമ്മയുടെ ശ്രദ്ധയെ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ നിന്ന് തിരികെ കൊണ്ടു വരുകയും അവര്‍ ഒരു പരാതിയും കൂടാതെ കുട്ടിയെ പിടിച്ചു കൊണ്ടു പുറത്തേക്ക് പോകുകയും ചെയ്തു.
ഇവിടം മുതല്‍ ഞാന്‍ കണ്ട ഈ കാഴ്ചകളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. എന്‍റെ മുന്‍നിരയില്‍ വന്നു നിന്ന ഞാനറിയാത്ത ഒരു ഫാമിലിയുടെ കുറിച്ച് സെക്കന്‍റു കൊണ്ട് അവസാനിച്ച ഒരു സംഭവം എന്നെ മണിക്കൂറുകളോളം ചിന്തയുടെ ലോകത്തേക്ക് കൊണ്ടു പോയി. 
സാധരണയായി ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ അള്‍ത്താരയില്‍ അച്ചന്‍ ഉരുവിടുന്ന പ്രാര്‍ത്ഥന ശ്രദ്ധിക്കുകയും പാടുന്ന പാട്ടുകളുടെ അര്‍ത്ഥങ്ങള്‍ ഉള്‍കൊണ്ട്  അത് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പതിവ്, ഇന്ന് എന്‍റെ എല്ലാം പതിവുകളും തെറ്റി. അന്നേ ദിവസം ഞാന്‍ പാട്ട് കേട്ടില്ല, അച്ചന്‍ അള്‍ത്താരയില്‍ നിന്ന് ചൊല്ലി വിട്ട ഒരു പ്രാര്‍ത്ഥനാ ശകലങ്ങളും എനിക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല.  മാത്രമല്ല വീട്ടീല്‍ എത്തിയിട്ടും എനിക്ക് ഇത് മനസില്‍ നിന്ന് വിട്ടു മാറുന്നില്ല.
എന്തുകൊണ്ട് അപ്പന്‍ ആ കുട്ടിയുടെ കൈയ്യ് പിടിച്ച് പുറത്തു കൊണ്ടു പോയി അവന്‍റെ ആവശ്യം സാധിച്ചു കൊടുത്തില്ല? ഇതാണ് എന്‍റെ മനസില്‍ കൂടി കടന്നു പോയ ചോദ്യം പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ നില്‍ക്കുന്ന ആ അമ്മയെ എന്തിനു ബുദ്ധിമുട്ടിച്ചു? പെണ്‍കുട്ടിക്ക് ആയിരുന്നു ഈ മൂത്ര ശങ്ക ഉണ്ടായിരുന്നുവെങ്കില്‍ അപ്പന്‍ ചെയ്ത ഈ പ്രവര്‍ത്തിയെ ന്യായികരിക്കാമായിരുന്നു. 
ഞാന്‍ കണ്ട ഫാമിലി ചിലപ്പോള്‍  വീട്ടില്‍ എത്തി അവരുടെ ദിനചര്യകളില്‍ മുഴുകി അവര്‍ ജീവിക്കുകയായിരിക്കും ഞാന്‍ മാത്രം എതോ ഒരു വലിയ സംഭവം നടന്നതിന്‍റെ ചിന്തകളും ആയി നടക്കുന്നു. ഞാന്‍ എന്‍റെ കൂടെ ജോലി ചെയ്യുന്നവരുമായി ഈ കാര്യം വളരെ  വൈകാരികമായി തന്നെ പറഞ്ഞു കേള്‍പ്പിച്ചു. അവര്‍ അതൊന്നും അത്ര വലിയ ഒരു കാര്യമായി എടുത്തില്ല. ഞാന്‍ വിചാരിച്ചു വെറുതെ ഇതു ഇങ്ങിനെ ചിന്തിച്ചു കൊണ്ടു നടക്കുന്ന എന്നെ തന്നെ ഞാന്‍ പഴിച്ചു. എത്രയോ കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാന്‍ കിടക്കുന്നു. മനസിനെ കടിഞ്ഞാണ്‍ ഇടുവാന്‍ തീരുമാനിച്ചു. അപ്പോഴാണ് എനിക്ക് തലേ ദിവസം വായിച്ച ഒരു നോവല്‍ മനസിലേക്കു കടന്നു വന്നു. അബ്രാഹം വര്‍ഗീസ് എഴുതിയ ഒരു ഇംഗ്ളിഷ് നോവല്‍    " ദ കവനന്‍റ് ഓഫ് വാട്ടര്‍"ڈ ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്ക് ആ ബുക്ക് ലൈബ്രററിയില്‍ നിന്ന് കിട്ടിയത്. അതില്‍ ഞാന്‍ വായിച്ച ഒരു ഭാഗം  ഇവിടെ ചേര്‍ക്കുന്നു.  
She is twelve years old, and she will be married in the morning. Mother and daughter lie on the
mat, their wet cheeks glued together. “ The saddest day of a girl’s life is the day of her wedding,
“ her mother says. “After that, God willing, it gets better.”
പിന്നീട് ഈ അമ്മ തന്നെ വിവാഹം കഴിച്ചു വിട്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയുന്ന ഈ മകള്‍ക്ക് ഏഴുതുന്ന കത്തില്‍ ഇങ്ങിനെ കുറിക്കുന്നു.
  What I am saying is please treasure each day you are in your marriage. To be a wife, to care for
a husband, to have children, Is there anything more valuable? Keep me in your prayer.
ഈ നോവല്‍ 1900 ലെ കാലഘട്ടത്തെ വരച്ചു കാട്ടുന്ന ഒരു കഥയാണ് . അത് ഈ കാലഘട്ടവുമായിട്ട്  താരതമ്യം നടത്തുന്നതു ശരിയാണോ?  ഈ അപ്പന്‍റെ പ്രവര്‍ത്തി കണ്ടപ്പോള്‍ എനിക്ക് തോന്നി നോവലില്‍ പറയുന്നതു പോലെ ഈ സ്ത്രിയുടെ വിവാഹ ദിവസമായിരുന്നോ അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം? 
എന്‍റെ മുന്‍മ്പില്‍ കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥിച്ചിരുന്ന അമ്മ  ഒരു പരിഭവവും കൂടാതെ സ്വന്തം കുട്ടിയുടെ കൈയ്യ് പിടിച്ച് മൂത്ര പുരയിലേക്ക് കൊണ്ടു പോയി. ആ അമ്മ  അന്നേ ദിവസം അവര്‍ വീട്ടില്‍ ചെന്ന് ഈ കാര്യത്തെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടുണ്ടാവുമോ? അതോ ഒന്നും പ്രത്യേകമായി സംഭവിക്കാത്തതു പോലെ അവരുടെ ദിവസം സന്തോഷകരമായി കടന്നു പോയിരുന്നോ?  അതോ ആരോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്‍റെ വിധി എന്നു പറഞ്ഞ് നിശബ്ദമായി ആ വേദന മനസില്‍ സൂക്ഷിച്ചോ? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ٹٹٹ  
ഞാന്‍ എന്തിന് വെറുതെ മറ്റുള്ളവരുടെ കാര്യം ഓര്‍ത്ത് എന്‍റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് അതുമല്ല ഞാന്‍ വിചാരിച്ചതു പോലെയായിരിക്കില്ല ചിലപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ആ ഒരു ചെറിയ സംഭവത്തില്‍ കൂടി ഒരു വ്യക്തിയെ മോശപ്പെട്ടതായി ചിത്രികരിക്കുവാന്‍ പറ്റുമോ? വീട്ടില്‍ അദ്ദേഹം ഒരു മാന്യനും കുടംബത്തെ കാര്യങ്ങള്‍ നോക്കി നടത്തുന്ന ഒരു നല്ല മനുഷ്യനായിരിക്കാാം ഒരു നിമിഷത്തെ പ്രവര്‍ത്തി കണ്ട് ആരേയും വിലയിരുത്തുവാന്‍ പാടില്ല. എത്രയോ മനുഷ്യരെ നമ്മളുടെ ദൈനദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നു. ഇവരുടെ ഒക്കെ കാര്യങ്ങള്‍  എന്തിന് എടുത്തു നമ്മുടെ തലയില്‍ വയ്ക്കുന്നു അവരെ അവരുടെ വഴിക്ക് വിടുക. 
ചില ആള്‍ക്കാര്‍ അങ്ങിനെയാണ് മറ്റുള്ളവരുടെ കാര്യത്തില്‍ കൈ കടത്തി അവരെ വിധിക്കുക അങ്ങിനെ ചെയ്താലേ ഈ കൂട്ടര്‍ക്ക് സമാധാനം ആകുകയുള്ളു. ഞാനും ഒരു നിമിഷം അവരെ പോലെ ആയി. എന്‍റെ പ്രവര്‍ത്തിയല്‍ എനിക്ക് തന്നെ ഒരു പുച്ഛം തോന്നി.
കര്‍ത്താവേ വേണ്ടാത്ത ചിന്തകള്‍ മനസിലേക്ക് വരുത്തരുതേ എന്ന പ്രാര്‍ത്ഥന മനസില്‍ ഉരുവിട്ടു കൊണ്ട് ഒന്നും പ്രത്യേകിച്ച് സംഭവിക്കാത്തതു പോലെ ഞാന്‍ എന്‍റെ ദിനചര്യയിലേക്ക് കടന്നു. അങ്ങിനെ എന്‍റെ ഈ അനാവശ്യ ചിന്തകളോട് തല്‍ക്കാലത്തേക്ക് ഒരു ഗുഡ്ബൈ പറഞ്ഞു.  

ലാലി ജോസഫ്


 

Related Posts